ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ലണ്ടനിലെ എക് സൽ സെന്റർ നൈറ്റിൻഗയിൽ ഹോസ്പിറ്റലിൽ വച്ച് 2020 ഏപ്രിൽ മാസത്തിൽ നടന്ന 2 കോവിഡ് മരണങ്ങൾ വെന്റിലേറ്ററിൽ തെറ്റായ ഫിൽറ്റർ ഉണ്ടായിരുന്നത് മൂലമെന്ന് റിപ്പോർട്ട്. കിഷോർകുമാർ പട്ടേൽ, കോഫി അനിങ് എന്നിവരുടെ മരണത്തെ കുറിച്ചാണ് സംശയങ്ങൾ ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും ശക്തമായ അന്വേഷണമാണ് നടക്കുന്നത്. കോവിഡിന്റെ ആദ്യ തരംഗ സമയത്ത് പ്രത്യേകമായി തയ്യാറാക്കിയ ആശുപത്രിയാണ് ഇത്. ക്രിട്ടിക്കൽ അവസ്ഥയിലുള്ള രോഗികൾക്ക് ഇവിടെ ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് അന്നുതന്നെ പരാതികൾ ഉയർന്നിരുന്നു.


ജുഡീഷ്യൽ ഉദ്യോഗസ്ഥനാണ് ഇപ്പോൾ ഈ മരണങ്ങളെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിവിധ നിറത്തിലുള്ള, വിവിധതരത്തിലുള്ള ഫിൽട്ടറുകൾ തമ്മിൽ പലപ്പോഴും മാറിപ്പോകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഐസിയുവിൽ ഉള്ള വളരെ കുറച്ച് സ്റ്റാഫിനെ മാത്രമേ ഇതുസംബന്ധിച്ച് വളരെ വ്യക്തമായ ധാരണയുള്ളൂ. എല്ലാ ആശുപത്രികളിലും ഇതേ അവസ്ഥ തന്നെയാണ് എന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഒക്ടോബറിൽ ഈ കേസിന്റെ ട്രയൽസ് നടക്കാനിരിക്കെയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.