ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഭൂപ്രദേശങ്ങള്‍ ലേസര്‍ മാപ്പിംഗ നടത്താന്‍ പദ്ധതി. പ്രളയങ്ങള്‍ തിരിച്ചറിയാനും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സഹായത്തിനും നിയമവിരുദ്ധമായ മാലിന്യ നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് എന്‍വയണ്‍മെന്റ് ഏജന്‍സി അറിയിച്ചു. 1,30,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശം 3ഡി ഇമേജിംഗ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. നദികളും കൃഷിസ്ഥലങ്ങളും നാഷണല്‍ പാര്‍ക്കുകളും ഉള്‍പ്പെടെ എല്ലാ പ്രദേശവും മാപ്പ് ചെയ്യും.

ലേസര്‍ സ്‌കാനറുകള്‍ ഘടിപ്പിച്ച വിമാനങ്ങളായിരിക്കും ഇതിനായി ഉപയോഗിക്കുക. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ മനസിലാക്കാനും അതിനെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാനും ഉപയോഗിക്കും. ഈ വിവരങ്ങള്‍ വ്യവസായങ്ങള്‍ക്കും പുരാവസ്തു ഗവേഷകര്‍ക്കും നഗരാസൂത്രകര്‍ക്കും മറ്റും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും. രാജ്യത്തിന്റെ 75 ശതമാനത്തോളം ഇപ്പോള്‍ത്തന്നെ മാപ്പ് ചെയ്തുകഴിഞ്ഞു.

ഇനി ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ചില ഭാഗങ്ങളാണ് ബാക്കിയുള്ളത്. വിന്ററിനു ശേഷം ഇത് പുനരാരംഭിക്കും. മുമ്പ് ശേഖരിച്ച വിവരങ്ങളേക്കാള്‍ വിശദാംശങ്ങളടങ്ങിയ മാപ്പുകളായിരിക്കും ഇതില്‍ നിന്ന് ലഭിക്കുക. ഒരു മീറ്റര്‍ റെസൊല്യൂഷനില്‍ ഏറ്റവും ആധുനികമായ ലേസര്‍ സാങ്കേതികത ഉപയോഗിച്ച് രാജ്യമൊട്ടാകെ മാപ്പ് ചെയ്യപ്പെടുമ്പോള്‍ വ്യക്തമായ ചിത്രങ്ങളാണ് ലഭിക്കുക. ലിഡാര്‍- ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിംഗ്- എന്ന സംവിധാനമാണ് മാപ്പിംഗിന് ഉപയോഗിക്കുന്നത്.