സ്വന്തം ലേഖകൻ

‘കോവിഡ് 19 മഹാമാരി പടർന്നുപിടിക്കാൻ തുടങ്ങിയതിനുശേഷം മുൻനിര ആരോഗ്യ പ്രവർത്തകരായ ഡോക്ടർമാർ നഴ്സ്മാർ തുടങ്ങിയവർക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതുമൂലം രോഗം പിടിപെടുന്നത് നിത്യസംഭവമായിരിക്കുകയാണ്, എന്നാൽ ഈ പ്രശ്നങ്ങൾക്ക് ഇടയിലും ആശുപത്രികളിൽ അതിക്രമിച്ചുകയറി അത്യാവശ്യ വസ്തുക്കൾ മോഷ്ടിക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.’ ഡോക്ടർ ജോൺ റൈറ്റ് ബ്രാഡ്ഫോർഡ് റോയൽ ഇൻഫിർമറിയിലെ അനുഭവങ്ങൾ വിവരിക്കുന്നു.

യുകെയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷവും ആശുപത്രികളിൽ രോഗം പടർന്നു പിടിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു. 26 ഏക്കറിൽ പരന്നുകിടക്കുന്ന 18 കവാടങ്ങൾ ഉള്ള ആശുപത്രിക്ക് ഒരൊറ്റ കവാടം ആക്കി മാറ്റി. ഉള്ളിൽ കടക്കണമെങ്കിൽ സ്റ്റാഫ് ആണെങ്കിലും രോഗി ആണെങ്കിലും സന്ദർശകർ ആണെങ്കിലും പാസ് നിർബന്ധമാക്കി, എങ്കിൽപോലും മോഷണങ്ങൾ തുടരുന്നുണ്ട്.

ഒരു വ്യക്തി ഡോക്ടർമാർ അണിയുന്ന സ്യൂട്ടും സ്റ്റെതസ്കോപ്പും ഉൾപ്പെടെയുള്ള വേഷവിധാനങ്ങളോടെയാണ് ഉള്ളിൽ കടന്ന് അത്യാവശ്യ വസ്തുക്കൾ മോഷ്ടിച്ചു കൊണ്ടു പോയത്. സർജിക്കൽ ഗൗണുകൾ, മാസ്ക്കുകൾ, സുരക്ഷാ ഉപകരണങ്ങൾ, സാനിടൈസറുകൾ, മരുന്നുകൾ എന്നിവയാണ് മോഷണം പോയത്. ഡ്രഗ് അഡിക്റ്റയിട്ടുള്ള വ്യക്തികൾക്ക് പുറത്തുനിന്ന് ഇപ്പോൾ മരുന്നുകൾ ലഭിക്കാത്തത് മോഷണങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഇറ്റലിയിൽ നിന്നും ലഭിച്ച പാഠങ്ങൾ ബ്രാഡ്‌ഫോർഡിൽ ഇദ്ദേഹം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ തന്നെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ പലർക്കും ദേഹാസ്വാസ്ഥ്യം നേരിടുന്നത് കൊണ്ട് പലരും സ്വയം നിരീക്ഷണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അത്യാവശ്യത്തിനുള്ള ഉപകരണങ്ങൾക്ക് ക്ഷാമം നേരിടുന്ന ഈ ഘട്ടത്തിൽ ഇനിയും മുൻനിരയിലുള്ള സീനിയർ ഡോക്ടർമാർക്ക് രോഗം പിടിപെടുകയാണെങ്കിൽ രാജ്യം കനത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങും. ഉപകരണങ്ങൾക്ക് ക്ഷാമം നേരിടുന്നതുകൊണ്ട് അവ എങ്ങനെ പുനരുപയോഗിക്കാമെന്ന് ഡോക്ടർമാർ പരീക്ഷണം നടത്തുന്നുണ്ട്. ചിലർ ത്രീഡി പ്രിന്റർ ഉപയോഗിക്കുമ്പോൾ ചിലർ കിട്ടാവുന്നിടത്തുനിന്ന് എല്ലാം സാധനങ്ങൾ ശേഖരിക്കുന്നു. മാസ്കുകൾ ആൽക്കഹോളിൽ ഇട്ട് അണുവിമുക്തമാക്കാനുള്ള ശ്രമങ്ങൾ ഡോക്ടർ വിറ്റാക്കർ നടത്തിയിരുന്നു, അത് ഏകദേശം വിജയമാണ്. ആവശ്യങ്ങൾ പറയുമ്പോൾ സഹായിക്കാൻ സന്നദ്ധരായ ഒരുകൂട്ടം ജനങ്ങൾ ഉള്ളതാണ് തങ്ങൾക്ക് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.