ഭര്‍ത്താവിന്റെ മരണവെപ്രാളം ഫോണിലൂടെ ആസ്വദിച്ച ഭാര്യയും കാമുകനും ഒടുവില്‍ പിടിയിലായി. പശ്ചിമബംഗാളിനെ ഞെട്ടിച്ച കൊലക്കേസിന്റെ അന്വേഷണം എത്തിച്ചേര്‍ന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളിലേക്കാണ്.

കൊലപാതകക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ മനുവ മജൂംദാര്‍ എന്ന 28-കാരി, തനിക്കുനേരെ അസഭ്യവര്‍ഷമൊഴുക്കിയ ജനങ്ങള്‍ക്കു മുന്നില്‍ നിര്‍വികാരയായാണ് കാണപ്പെട്ടത്. 34-കാരനായ അനുപം സിന്‍ഹയുടെ കൊലപാതക കേസില്‍ ഇവര്‍ക്കൊപ്പം കാമുകനും ഒന്നാം പ്രതിയുമായ അജിത് റോയ് എന്ന 26-കാരനെയും പോലീസ് കോടതിയില്‍ എത്തിച്ചിരുന്നു.

കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ ബംഗ്ലാദേശ് സ്വദേശി അനുപമിന്റെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് മനുവയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കി. മനുവയും അജിത്തും തമ്മിലുള്ള ബന്ധം അനുപം അറിയുകയും പിന്നീട് ഇതിന്റെ പേരില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു. അവളെ വിവാഹം ചെയ്തത് തെറ്റായ തീരുമാനമായിപ്പോയി എന്ന് പലപ്പോഴും അനുപം പറഞ്ഞിരുന്നതായി സുഹൃത്തായ അഭിഷേക് ചാറ്റര്‍ജിയും പറയുന്നു. ബാരാസാത് മുനിസിപ്പാലിറ്റിയിലെ താത്ക്കാലിക
ജീവനക്കാരിയായ മനുവയും അജിത്തും കോളേജ് കാലംമുതല്‍ പരിചയക്കാരായിരുന്നു.

ട്രാവല്‍ ഏജന്‍സിയിലെ മാനേജറായിരുന്ന അനുപവുമായി ഒരു വര്‍ഷം മുമ്പാണ് മനുവയുടെ വിവാഹം നടന്നത്. മെയ് മൂന്ന്, 2017ന് അനുപമിന്റെ വസതിയില്‍ വെച്ചുതന്നെയായിരുന്നു അജിത് കൊല നടത്തിയത്. ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഞെരമ്പുകള്‍ മുറിച്ച് കൊന്നു. മരണവെപ്രാളം ഫോണിലൂടെ മനുവയെ കേള്‍പ്പിക്കാനും അയാള്‍ മറന്നില്ല.

അപാര്‍ട്ട്‌മെന്റ് കഴുകിവൃത്തിയാക്കിയ ശേഷം ഗംഗാനദിയില്‍ കുളിച്ച അജിത്, ചോരപുരണ്ട വസ്ത്രങ്ങളും അനുപമിന്റെ മൊബൈല്‍ഫോണും ഒഴുക്കിക്കളഞ്ഞു. മൃതദേഹത്തിന് സമീപം സ്വര്‍ണമോതിരം കണ്ടതാണ് പോലീസില്‍ സംശയം ഉണര്‍ത്തിയത്.  ആദ്യ വിവാഹവാര്‍ഷികത്തിന് മനുവ അനുപമിന് വാങ്ങിക്കൊടുത്ത മോതിരമായിരുന്നു അത്. ആ മോതിരം അനുപമിന്റെ വിരലില്‍ കിടക്കുന്നത് തനിക്ക് ഇഷ്ടമായിരുന്നില്ല എന്ന് ചോദ്യം ചെയ്യലില്‍ അജിത് പ്രതികരിച്ചിരുന്നു.