അമിത മദ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ വിഷം നല്‍കി കൊന്നു. കൊലപാതകം നടത്തിയത് മന്ത്രവാദിയുടെ സഹായത്തോടെ. ഇരുവരും പോലീസ് പിടിയിലായി. ന്യൂഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലാണ് സംഭവം. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് ഭാര്യ രമ കൃത്യം നിര്‍വ്വഹിച്ചിരിക്കുന്നത്. കൃത്യത്തിന് കൂട്ട് നിന്ന മന്ത്രവാദിയായ ഭഗത് ജി എന്നറിയപ്പെടുന്ന ശ്യാമിനെയും രമയേയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

കൊല്ലപ്പെട്ട 54 കാരനായ ഡി.എസ് മൂര്‍ത്തിയുടെ സഹോദരനാണ് മരണത്തില്‍ സംശയമുള്ളതായി ചൂണ്ടി കാണിച്ച് പോലീസില്‍ പരാതി നല്‍കുന്നത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഭാര്യ രമയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റസമ്മതം നടത്തി.

സ്വകാര്യ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ഫിനാന്‍സ് മാനേജറായി ജോലി ചെയ്തു വരികയായിരുന്ന മൂര്‍ത്തി സ്ഥിര മദ്യപാനിയായിരുന്നു. ഭര്‍ത്താവിന്റെ മദ്യപാനം കുടുംബത്തിന് 13 ലക്ഷം രൂപയുടെ ബാധ്യതയുണ്ടാക്കിയിരുന്നതായും. സഹികെട്ടാണ് കൃത്യം നടത്തിയതന്നും രമ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.