വില്യംസ് സഹോദരന്‍മാര്‍ ഖത്തര്‍ ലോകകപ്പില്‍ ഇക്കുറി മല്‍സരിക്കാനെത്തുക രണ്ട് വ്യത്യസ്ഥ ടീമുകള്‍ക്കായി. ബോട്ടെങ് സഹോദര്‍മാര്‍ക്ക് ശേഷം ഇതാദ്യമായാണ് രണ്ടുപേര്‍ വ്യത്യസ്ത ടീമുകള്‍ക്കായി ലോകകപ്പില്‍ ബൂട്ടുകെട്ടുന്നത്.ഒന്നിച്ച് പന്തുതട്ടി വളര്‍ന്ന ഇനാകിയും നീക്കോയും.. പല വെല്ലുവിളികളേയും അതിജീവിച്ച ബാല്യം.. ഒരേ ക്ലബില്‍ ഒന്നിച്ച് ഇറങ്ങുന്ന സഹോദരങ്ങള്‍.. എന്നാല്‍ ഖത്തറിലെ ആവേശത്തിന് കിക്കോഫാകുമ്പോള്‍ സഹോദരങ്ങള്‍ എതിരാളികളാകും

ഇനാക്കി വില്യംസ് ഘാനയുടേയും നീക്കോ സ്പെയിനിന്റേയും ദേശീയക്കുപ്പായത്തിലാണ് മല്‍സരിക്കാനിറങ്ങുക. ഇരുവരും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യത ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രം. ഘാനക്കാരാണ് ഇരുവരുടേയും മാതാപിതാക്കള്‍. മെച്ചപ്പെട്ടൊരു ജീവിതം തേടി സ്പെയിനിലേക്ക് കുടിയേറുകയായിരുന്നു. സഹാറ മരുഭൂമി ചെരുപ്പ് പോലുമില്ലാതെ നടന്നു തീര്‍ക്കേണ്ടി വന്നു മാതാപിതാക്കള്‍ക്ക് സ്പെയിനിലെത്താന്‍. സ്പെയിനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടു. അന്ന് ഇനാക്കിയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു അമ്മ. പിന്നീട് സ്പെയിനില്‍ ജീവിതം കരുപ്പിടിപ്പിച്ചു.

ഞങ്ങള്‍ മാതാപിതാക്കള്‍ക്കായി എന്തും ചെയ്യും. അവരുടെ ത്യാഗത്തിന്റെ ഫലമാണ് ഞങ്ങളുടെ കരിയര്‍.. ഒരിക്കല്‍ ഇനാക്കി പറഞ്ഞത് ഇങ്ങനെയാണ്. 2016–ല്‍ സൗഹൃദമല്‍സരത്തില്‍ സ്പെയിനിനായി ഇറങ്ങിയെങ്കിലും ഇനാക്കിക്ക് പിന്നീട് സ്പാനിഷ് ടീമില്‍ അവസരം ലഭിച്ചില്ല. ഇതോടെ ജന്‍മവേരുകളുള്ള ഘാന അവസരവുമായി എത്തിയപ്പോള്‍ വിളികേട്ടു. സ്വിറ്റര്‍സര്‍ലന്‍ഡിേനെതിരായ നേഷന്‍സ് ലീഗ് മല്‍സരത്തിലാണ് നിക്കോ വില്യംസ് സ്പെയിനിയി അരങ്ങേറിയത്. രണ്ടാം മല്‍സരത്തില്‍ തന്നെ ഗോള്‍നേടിയതോടെ ടീമില്‍ ഇടം ഉറപ്പിച്ചു