ന്യൂസ് ഡെസ്ക്

സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി പട നയിച്ച വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ധീരനായ പിതാവിന്റെ നിർഭയനായ മകൻ. ഇന്ത്യൻ അതിർത്തി കടന്ന് സൈനിക പോസ്റ്റുകൾക്കു നേരെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്കുനേരെയും ആക്രമണം നടത്താൻ തുനിഞ്ഞ ഭീകരതയുടെ മൊത്തക്കച്ചവടക്കാരായ പാക്കിസ്ഥാന്റെ ഫൈറ്ററുകളെ പുറകേ ചെന്ന് തുരത്തിയ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റായ അഭിനന്ദൻ പാക് അതിർത്തിയിൽ താൻ പറത്തിയിരുന്ന മിഗ് 21 തകർന്നതിനെത്തുടർന്ന് ശത്രുക്കളുടെ കൈയിൽ പെടുകയായിരുന്നു. പാക് മിലിട്ടറി എത്തുന്നതു വരെ തദ്ദേശീയരായ പാക്കിസ്ഥാനികളുടെ ക്രൂരമായ മർദ്ദനങ്ങൾക്ക് അദ്ദേഹം വിധേയമായി. ധീരനായ അഭിനന്ദനെ തലങ്ങും വിലങ്ങും അടിക്കാനും ചവിട്ടാനും ഭീകരരുടെ സഹോദരന്മാർ മത്സരിച്ചു.

ഇന്ത്യൻ വിംഗ് കമാൻഡറെ കൈയിലും കാലിലും ബന്ധിച്ച് ഒരു ഘോഷയാത്രയാണ് ആക്രമണോത്സുകരായ ജനക്കൂട്ടം നടത്തിയത്. എങ്കിലും പതറാതെ മനസ്ഥൈര്യത്തോടെ ജീവന് ഭീഷണിയുയർന്ന അത്യപൂർവ്വമായ സാഹചര്യങ്ങളെ അഭിനന്ദൻ സധീരം തരണം ചെയ്തു. പാക് മിലിട്ടറി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ഒരു ധീര പോരാളിയെപ്പോലെ ആത്മാഭിമാനത്തോടെ തലയുയർത്തി മറുപടി പറയാൻ അഭിനന്ദൻ വർത്തമാനെന്ന രാജ്യസ്നേഹിക്കു കഴിഞ്ഞു.

ഈസ്റ്റേൺ എയർ കമാൻഡിന്റെ ചീഫായിരുന്ന എയർ മാർഷൽ എസ് വർത്തമാന്റെ മകനാണ് പാക് സൈന്യം തടവിലാക്കിയ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ. സൈനിക പാരമ്പര്യമുള്ള ധീരന്മാരുടെ കുടുംബത്തിലെ അംഗം. കാർഗിൽ യുദ്ധകാലത്ത് വർത്തമാൻ സീനിയർ സൈനിക നടപടികളിൽ സജീവമായിരുന്നു. 40 തരം എയർക്രാഫ്റ്റുകൾ പറത്താൻ വിദഗ്ദ്ധനായ വർത്തമാൻ സീനിയർ മിറാഷ് 2000 ഫൈറ്ററിന്റെ അപ്ഗ്രേഡിങ്ങ് കോർഡിനേഷൻ ചെയ്ത മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു.

2011 ലാണ് അഭിനന്ദൻ വർത്തമാൻ ഫൈറ്റർ പൈലറ്റായി ജോലി ആരംഭിക്കുന്നത്. ചെന്നൈ സ്വദേശിയാണ്. തകർന്നുവീണ മിഗ് 21 ഫൈറ്റർ ജെറ്റിന്റെ പൈലറ്റിനെ മാധ്യമങ്ങൾക്കു മുന്നിൽ പാക്കിസ്ഥാൻ പ്രദർശിപ്പിച്ചത് അന്താരാഷ്ട മര്യാദകരുടെ ലംഘനമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.  ജനീവ കൺവൻഷന്റെയും മനുഷ്യാവകാശ ഉടമ്പടികളുടെയും ലംഘനം നടത്തിയ പാക്കിസ്ഥാൻ പരിക്കേറ്റ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത് സംസ്കാര ശൂന്യമായ നടപടിയെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. മുഖത്ത് രക്തമൊഴുകുന്ന നിലയിൽ കൈകളും കാലുകളും വിലങ്ങുകളണിയിച്ച നിലയിലുള്ള ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ചിത്രങ്ങളാണ് പാക് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. അഭിനന്ദൻ വർത്തമാന്റെ കണ്ണുകൾ കെട്ടിയാണ് പാക് സൈനികർക്ക് ഇടയിൽ  നിൽക്കുന്ന വീഡിയോയിൽ കാണുന്നത്.

രണ്ട് ഇന്ത്യൻ പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാക്കിസ്ഥാൻ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഒരാളേ മാത്രമേ തടവിലാക്കിയിട്ടുള്ളൂ എന്ന് പിന്നീട് തിരുത്തി. ഒരു പോറൽ പോലുമേൽപ്പിക്കാതെ തടവിലുള്ള ഇന്ത്യൻ സൈനികനെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈനികൻ കസ്റ്റഡിയിലുള്ള കാര്യം ഔദ്യോഗികമായി ഇന്ത്യയെ അറിയിക്കാത്ത നടപടിയെ ഇന്ത്യ വിമർശിച്ചു. പാക് ഹൈക്കമ്മീഷണറെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ നടത്തിയ സൈനിക നടപടിയിൽ കനത്ത അമർഷം രേഖപ്പെടുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.