നോട്ടിംഗ്ഹാം : ടയർ 3 നിയന്ത്രണത്തിന് കീഴിലുള്ള നോട്ടിംഗ്ഹാമിലെ ക്രിസ്മസ് മാർക്കറ്റ് തുറന്ന് 24 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടി. ജനതിരക്ക് കാരണമാണ് മാർക്കറ്റ് അടച്ചുപൂട്ടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നാട്ടുകാരുടെ പ്രകോപത്തെത്തുടർന്ന് ഈ വർഷം വിപണി അടച്ചിടുമെന്നും അധികൃതർ വെളിപ്പെടുത്തി. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ആളുകളാണ് ഓൾഡ് മാർക്കറ്റ് സ്ക്വയറിൽ ഒത്തുകൂടിയത്. അടച്ചുപൂട്ടേണ്ടി വന്ന തീരുമാനത്തിൽ മാർക്കറ്റ് നടത്തുന്ന മെല്ലേഴ്സ് ഗ്രൂപ്പ് ഖേദം പ്രകടിപ്പിച്ചു. ഒരു സമയം മാർക്കറ്റിൽ പ്രവേശിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കാനും ഇത് തുടർച്ചയായി നിരീക്ഷിക്കാനും പദ്ധതികളുണ്ടെന്ന് നോട്ടിംഗ്ഹാം സിറ്റി കൗൺസിലുമായുള്ള സംയുക്ത പ്രസ്താവനയിൽ, മെല്ലേഴ്സ് ഗ്രൂപ്പ് പറഞ്ഞു. എന്നിരുന്നാലും, ഇവ ഫലപ്രദമായി നടപ്പാക്കാൻ ഏറെ ബുദ്ധിമുട്ടാണ്.

“മാർക്കറ്റ് സന്ദർശിക്കാനിരിക്കുന്ന നിരവധി ആളുകൾക്കും സ്റ്റാൾ ഉടമകൾക്കും ഈ തീരുമാനം വളരെയധികം നിരാശ സൃഷ്ടിക്കുമെന്ന് ഞങ്ങൾക്കറിയാം. എങ്കിലും ജനതിരക്ക് കാരണം മാർക്കറ്റ് പ്രവർത്തിപ്പിക്കാൻ കഴിയാതെ വരുന്നു.” മെല്ലേഴ്സ് ഗ്രൂപ്പ് കൂട്ടിച്ചേർത്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ ദിവസം മുഴുവൻ മാർക്കറ്റിലുണ്ടെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് പറഞ്ഞു. നാലാഴ്ചത്തെ ദേശീയ ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷം ബുധനാഴ്ച മുതൽ ഇംഗ്ലണ്ടിൽ പ്രാബല്യത്തിൽ വന്ന പുതിയ കോവിഡ് -19 നിയന്ത്രണങ്ങളുടെ ഭാഗമായാണ് നഗരം ടയർ 3 നിയന്ത്രണത്തിൽ എത്തിയത്.

അനിവാര്യമല്ലാത്ത കടകൾ ബുധനാഴ്ച മുതൽ വീണ്ടും തുറക്കാൻ അനുവദിച്ചിട്ടും പലരും ജാഗ്രത പാലിച്ചതിനാൽ പ്രതിവർഷം 29 ശതമാനം ഇടിവുണ്ടായതായി റീട്ടെയിൽ അനലിസ്റ്റുകളുടെ ഷോപ്പർട്രാക്ക് വ്യക്തമാക്കി. ദേശീയതലത്തിൽ കഴിഞ്ഞ ശനിയാഴ്ച ഷോപ്പർ ട്രാഫിക്കിൽ 193 ശതമാനം വർദ്ധനവുണ്ടായപ്പോൾ ലോക്ക്ഡൗണിന്റെ ആഘാതം പലരും ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് റീട്ടെയിൽ കൺസൾട്ടന്റ് ആൻഡി സമ്പർ പറഞ്ഞു. ക്രിസ്മസ് കാലം എത്തിയതോടെ പ്രാധാന നഗരങ്ങളിൽ എല്ലാം ജനതിരക്ക് വർധിച്ചുവരികയാണ്. എന്നാൽ ബിസിനസ് നഷ്ടമാവാത്ത രീതിയിൽ ഇത് എങ്ങനെ നിയന്ത്രിക്കാമെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു.