വളരെ കഷ്ടപ്പെട്ട് യുകെയിലെത്തി ജീവിതം പച്ച പിടിക്കാൻ തുടങ്ങി ഉടൻതന്നെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് ജയിലിലാകുക. യുകെ മലയാളികൾക്ക് ആകെ നാണക്കേട് ഉണ്ടാക്കിയ സംഭവങ്ങളാണ് കഴിഞ്ഞദിവസം ചെഷയറിലെ ക്രൂ എന്ന സ്ഥലത്ത് അരങ്ങേറിയത്. ഭാര്യയും ഭർത്താവും തമ്മിൽ വീട്ടിലുണ്ടായ വഴക്കിനെത്തുടർന്ന് ഭാര്യയുടെ പരാതിയിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റം ചുമത്തപ്പെട്ട ഇയാളെ ജനുവരി 18 വരെ ജയിലിലടയ്ക്കാൻ കോടതി ഉത്തരവായിരിക്കുകയാണ്.

വഴക്കിനെത്തുടർന്ന് സഹായത്തിനായി ഭാര്യ വിളിച്ചതിനെത്തുടർന്ന് പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഭാര്യ അവശനിലയിൽ ആശുപത്രിയിലാണ്. രണ്ടു വയസ്സുള്ള കുഞ്ഞ് ആശുപത്രയിലെ നേഴ്‌സുമാരുടെ പരിചരണത്തിലാണെന്നാണ് ലഭ്യമായ വിവരം.

ഭർത്താവിന് മറ്റൊരു മലയാളി യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച് ഭാര്യയ്ക്കുള്ള സംശയമാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് അടിസ്ഥാനം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്റ്റുഡൻറ് വിസയിൽ എത്തി പാർട്ട് ടൈമായി ജോലിചെയ്യുന്ന ഒരു യുവതിയുമായി ഭർത്താവു നടത്തിയ സ്വകാര്യ ചാറ്റിൻെറ വിവരങ്ങൾ ഭാര്യ പോലീസിന് കൈമാറിയതായും സൂചനകളുണ്ട്. യുകെയിലെത്തി രണ്ടുമാസത്തിനുള്ളിൽ ഭർത്താവ് മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധം സ്ഥാപിച്ചതിനെ ചൊല്ലിയുള്ള വഴക്കാണ് ഒടുക്കം കൊലപാതകശ്രമമുൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളായി വളർന്നത്.

ചങ്ങനാശേരി സ്വദേശിയായ ഭർത്താവും പത്തനംതിട്ട സ്വദേശിയായ ഭാര്യയും മിശ്രവിവാഹിതരാണ്. 7 വർഷത്തോളം സൗദിയിൽ ജോലി ചെയ്‌ത ഇവർ ഭാര്യക്ക് എൻഎച്ച്എസിൽ ജോലി കിട്ടിയതോടെയാണ് യുകെയിൽ എത്തിച്ചേർന്നത്. ഭാര്യയുടെ ആശ്രിത വിസയിൽ യുകെയിൽ എത്തിയ ഭർത്താവിന് ജയിൽ മോചനം കിട്ടിയതിനുശേഷം യുകെയിൽ തുടരാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. ഗാർഹിക പീഡനം വളരെ ഗുരുതരമായ കുറ്റമായി കാണുന്ന രാജ്യമാണ് ബ്രിട്ടൻ. വർഷങ്ങളായി യുകെയിൽ താമസിക്കുന്ന മലയാളികൾക്ക് തികച്ചും അപമാനകരമായ സംഭവപരമ്പരകളാണ് കുറെ നാളായി വർക്ക്, സ്റ്റുഡന്റ് വിസയിൽ എത്തുന്ന   മലയാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പലരും ലഭ്യമായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്‌ത്‌ കുഴപ്പത്തിൽച്ചെന്ന് ചാടുകയാണെന്ന പരാതി പരക്കെയുണ്ട്.  മലയാളികളുടെ ഇങ്ങനെയുള്ള പ്രശ്നങ്ങൾകൊണ്ട് മലയാളികൾ തന്നെ മലയാളികൾക്ക് താമസസ്ഥലം വാടകയ്ക്ക് കൊടുക്കാൻ മടിക്കുകയാണ്.