വോക്കിങ്:  യുകെ മലയാളികളെ വിട്ടൊഴിയാതെ മലയാളി മരണങ്ങൾ.  വോക്കിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന ആദ്യയകാല മലയാളികളിൽ ഒരാളായ വിജയന്റെ (63) ആകസ്മിത മരണം അൽപം മുൻപ് സംഭവിച്ചത്. ഭാര്യ ലളിത,  കവിത, വിചിത എന്നിവർ മക്കളും രമിത് മരുമകനുമാണ്. പയ്യന്നൂർ കുഞ്ഞിമംഗലം ആണ് പരേതന്റെ സ്വദേശം.

വോക്കിങ്ങിൽ ഉള്ള ചെന്നെ ദോശ റെസ്റ്റോറന്റിൽ ഷെഫായിട്ടാണ് ജോലി ചെയ്‌തിരുന്നത്‌. മൂന്ന് ദിവസം മുൻപ് ജോലി ചെയ്തുകൊണ്ടിരിക്കെ അനുഭവപ്പെട്ട നെഞ്ചുവേദനയെത്തുടന്ന് ആശുപത്രിയിൽ പരിശോധനക്കായി പോയതായിരുന്നു വിജയൻ. ആശുപത്രിയിൽ വച്ച് സ്ട്രോക്ക് ഉണ്ടാവുകയും ചെയ്‌തു. ആരോഗ്യ നില വഷളായതോടെ എയർ ആംബുലസിൽ ലണ്ടൻ കിങ്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിൽ ആയിരുന്ന വിജയൻറെ അതിജീവനത്തിന് ഉതകുന്ന തരത്തിൽ പുരോഗതി ലഭിച്ചില്ല. തുടന്ന് കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷം വെന്റിലേറ്ററിൽ നിന്നും മാറ്റി മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഈ മാസം ഏഴാം തിയതി നാട്ടിൽ പോകാനിരിക്കെയാണ് മരണം വിജയനെ കുടുംബത്തിൽ നിന്നും എന്നന്നേക്കുമായി  വേർപെടുത്തിയത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെ മകളുടെ വിവാഹത്തിനായി തിരക്കിട്ട കാര്യങ്ങൾ ക്രമീകരിച്ചുകൊണ്ടിരുന്ന ഈ കുടുംബനാഥന്റെ മരണം ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറത്താണ്. എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ചു നടന്ന വിജയൻറെ മരണം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിശ്വസിക്കാനാവുന്നില്ല.

സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. വിജയൻറെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.