വയനാട് എടവക പഞ്ചായത്തിലെ മൂളിത്തോടിൽ ഗർഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും മരണം കൊലപാതകമെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെ മകൾ റിനിയുടെയും ഗർഭസ്ഥ ശിശുവിന്റെയും മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. ജ്യൂസിൽ വിഷം കലർത്തി നൽകിയാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്. ഡിഎൻഎ പരിശോധനയിൽ കുട്ടിയുടെ പിതൃത്വം റിമാൻഡിൽ കഴിയുന്ന പ്രതിയും റിനിയുടെ കുടുംബ സുഹൃത്തുമായ റഹീമിന്റേതെന്നും വ്യക്തമായി. മാനസികമായി വെല്ലുവിളി നേരിട്ടിരുന്നയാളാണ് റിനി.

ശാസ്ത്രീയ പരിശോധനയിലാണ് കൊലപാതകമെന്ന് വ്യക്തമായത്. ഇതോടെ കൊലപാതക കുറ്റത്തിന് പുറമേ ഭ്രൂണഹത്യക്കുകൂടി റഹീമിനെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ തന്നെ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, പ്രതി മൂളിത്തോടുകാരനായ പുതുപറമ്പിൽ റഹീമിനെ (53) മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

2021 നവംബർ 18നാണ് ശക്തമായ പനിയും ഛർദിയുമായി റിനിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പിറ്റേ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആദ്യം ഗർഭസ്ഥ ശിശുവും പിന്നാലെ റിനിയും മരണപ്പെട്ടു. അന്നുതന്നെ നാട്ടുകാർ മരണത്തിൽ ദുരൂഹത ഉന്നയിച്ചിരുന്നു. വിവാഹമോചന കേസിൽ നിയമനടപടി സ്വീകരിച്ചുവന്നിരുന്ന റിനി അഞ്ചു മാസം ഗർഭിണിയുമായിരുന്നു.

വിവാഹമോചന കേസിന്റെയും മറ്റും കാര്യങ്ങൾക്കായി റിനിയുടെ കുടുംബവുമായി നിരന്തരബന്ധം പുലർത്തിയിരുന്ന ഓട്ടോ ഡ്രൈവർ റഹീമിന്റെ പേര് അന്നുതന്നെ ഉയർന്നിരുന്നു. ഗർഭിണിയാണെന്നറിഞ്ഞതോടെ ജ്യൂസിൽ വിഷം കലർത്തി റിനിക്ക് നൽകുകയായിരുന്നുവെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു.

മരണത്തിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസും ബിജെപിയും പ്രതിഷേധവുമായി മുന്നോട്ടു വരുകയും കല്ലോടി പള്ളി വികാരിയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തിരുന്നു. മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് മാനന്തവാടി പോലീസ് അന്ന് നവജാത ശിശുവിന്റെ ഡിഎൻഎ ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു.

പ്രതിയുമായി മാനന്തവാടി പോലീസ് തെളിവെടുപ്പ് നടത്തി. മരിച്ച യുവതിയുടെ വീട്ടിലും റഹീമിന്റെ വീട്ടിലും വെള്ളിലാടിയിലെ ഇയാളുടെ കച്ചവടസ്ഥാപനത്തിലുമാണ് തെളിവെടുപ്പ് നടത്തിയത്. യുവതിയുടെ ബന്ധുക്കള്‍ റഹീമിനെ തിരിച്ചറിഞ്ഞു. യുവതിക്ക് നല്‍കാനായി ജ്യൂസ് വാങ്ങിയ തേറ്റമലയിലെ കടയിലും പ്രതിയുമായി പോലീസെത്തി.

കച്ചവടക്കാരന്‍ റഹീമിനെ തിരിച്ചറിഞ്ഞു. റഹീമിന്റെ വീട്ടില്‍നിന്നും കടയില്‍നിന്നുമായി മരുന്നുകളുടെ സ്ട്രിപ്പുകള്‍ കണ്ടെത്തി. കുറച്ച് സ്ട്രിപ്പുകള്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തി.

യുവതിയുടെ മരണത്തിന് പിറ്റേന്നുതന്നെ റഹീം തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുയര്‍ന്നതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഡി.എന്‍.എ. പരിശോധനാഫലം എന്നിവ വരുന്നതിനു മുമ്പുതന്നെ പോലീസ് റഹീമിനെ പിടികൂടി. ഒളിവില്‍ പോയശേഷം തമിഴ്‌നാട്ടില്‍ ഒരു ഹോട്ടലില്‍ ജോലിചെയ്തു വരുകയായിരുന്നു റഹീം. കസ്റ്റഡയിലെടുത്ത് ചോദ്യംചെയ്യലില്‍ റഹീം യുവതിക്ക് ജ്യൂസ് നല്‍കിയ കാര്യം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 16, 17 തീയതികളില്‍ റഹീം യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. ജ്യൂസ് കൊണ്ടുനല്‍കിയ കുപ്പി നേരത്തെതന്നെ പോലീസ് കണ്ടെടുത്തിരുന്നു.

ശാസ്ത്രീയതെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് റഹീമിലേക്ക് എത്തിയത്. യുവതിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡി.എന്‍.എ. പരിശോധനാഫലവും വന്നശേഷം തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് പോലീസ് പറഞ്ഞു.നിലവില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.