ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഈസ്റ്റ് സസ്സെക്സിലുള്ള സൗദി സ്റ്റോൺ ട്രെയിനിൽവച്ച് സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഏപ്രിൽ 22ന് രാത്രി 11 മണിയോടെയാണ് ലിയോനാർഡ്‌സ് വാരിയർ സ്ക്വയറിനും വാഡ്ഹസ്റ്റിനുമിടയിൽ ഓടുന്ന ട്രെയിനിൽവച്ച് സ്ത്രീയെ ആദ്യമായി ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും, പിന്നീട് റേപ്പ് ചെയ്യുകയും ചെയ്തത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന നാൽപത്തിനാലുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരുന്നുണ്ട്. സംഭവം നടക്കുന്നതിനു മുൻപ് സ്ത്രീ രണ്ട് പുരുഷന്മാരുമായി സംസാരിച്ചിരുന്നതായും, ഇവരിലൊരാൾ സംഭവത്തിനു മുൻപ് ട്രെയിനിൽ നിന്ന് ഇറങ്ങി പോയതായും സ്ത്രീ വ്യക്തമാക്കിയിട്ടുണ്ട്. അതിനു ശേഷമാണ് രണ്ടാമത്തെ ആൾ തന്നെ ട്രെയിനിന്റെ ടോയ് ലറ്റിൽ വെച്ച് റേപ്പ് ചെയ്തതെന്ന് അവർ പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന സംഭവമാണ് ട്രെയിനിൽവച്ച് ഉണ്ടായതെന്നും, സംഭവത്തിൽ സ്ത്രീക്ക് എല്ലാവിധ പിന്തുണയും നൽകുന്നതായും ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് മേജർ ഡിറ്റക്ടീവ് കോൺസ്റ്റബിൾ ഗെമ്മ ലിറ്റിൽവുഡ്‌ വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ അന്വേഷണം തുടർന്നു വരികയാണെന്നും അവർ പറഞ്ഞു. സംഭവത്തിനു തൊട്ടുമുൻപ് ട്രെയിനിൽ നിന്ന് ഇറങ്ങി പോയ ആളുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദേശവും അധികൃതർ നൽകി കഴിഞ്ഞു.