സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്കു ശ്രമിച്ച പിജി മെഡിക്കൽ വിദ്യാർഥിനി ഡോ. ഡി. പ്രീതി മരിച്ചു. 26 വയസായിരുന്നു. ഇന്നലെ രാത്രിയോടെയാണ് പ്രീതി മരണത്തിന് കീഴടങ്ങിയത്. നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെയാണ് പ്രീതി മരിച്ചത്. പ്രീതി ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായതിനു പിന്നാലെ, പ്രേരണാക്കുറ്റം ചുമത്തി സീനിയർ വിദ്യാർഥിയായ ഡോ. എം.എ.സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോടതിയിൽ ഹാജരാക്കിയ ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. രണ്ടാം വർഷ പിജി വിദ്യാർഥിയായ ഡോ.സൈഫിന്റെ മാനസിക പീഡനമാണ് ഡോ.പ്രീതിയുടെ മരണത്തിനു കാരണമെന്നാണ് ആക്ഷേപം. 2022 ഡിസംബർ മുതൽ സൈഫ് പ്രീതിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയുണ്ട്. മുതിർന്ന വിദ്യാർഥികൾ പ്രീതിയെ കടുത്ത റാഗിങ്ങിന് ഇരയാക്കിയതായി പിതാവ് നരേന്ദറും ആരോപിച്ചിരുന്നു.

പ്രീതിയുടെ കുടുംബത്തിന് തെലങ്കാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ പൊലീസിൽ എസ്‌ഐ ആയ നരേന്ദറിനെ, ബുധനാഴ്ച രാത്രി പ്രീതി ഫോണിൽ വിളിച്ചിരുന്നു. ഡോ.സൈഫ് എന്ന സീനിയർ വിദ്യാർഥിയുടെ നേതൃത്വത്തിൽ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പ്രീതി അറിയിച്ചിരുന്നു. കൂടാതെ അധിക സമയം ജോലി ചെയ്യിപ്പിക്കുകയും ഡ്യൂട്ടി സമയത്ത് വാഷ്‌റൂമിൽ പോകാൻ പോലും അനുവദിച്ചിരുന്നില്ലെന്നുമാണ് പ്രീതി അറിയിച്ചിരുന്നത്. പിന്നാലെയാണ് പ്രീതിയെ അവശനിലയിൽ കണ്ടെത്തുന്നതും ഇപ്പോൾ മരണത്തിലും കലാശിച്ചിരിക്കുന്നത്. കുറിപ്പ് എഴുതിയതിന് ശേഷം പ്രീതി സ്വയം മരുന്ന് കുത്തിവയ്ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.