ഛണ്ഡീഗഡ്: ഹരിയാനയിലെ ജാജ്ജാര്‍ ജില്ലയില്‍ ആശുപത്രിയിലെ ഐസിയുവില്‍ വച്ച് യുവതി പീഡിപ്പിക്കപ്പെട്ടു. ശനിയാഴ്ച ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതിനുശേഷം ചികില്‍സയിലിരിക്കെയാണ് യുവതി പീഡിപ്പിക്കപ്പെട്ടത്.
ശനിയാഴ്ച ഉച്ചയോടെയാണ് യുവതി ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. സിസേറിയന്‍ ആയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ യുവതിയെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് വൈകിട്ടാണ് ഡോക്ടറുടെ വേഷത്തിലെത്തിയ ഒരാള്‍ യുവതി പീഡിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെയെത്തി യുവതിയെ പീഡിപ്പിച്ചതിനുശേഷം ഇയാള്‍ മറ്റൊരു ആശുപത്രിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഡിഎസ്പി സുരേഷ് കുമാര്‍ പറഞ്ഞു. ഇവിടെയും അയാള്‍ ഡോക്ടറുടെ വേഷത്തിലാണ് ചെന്നത്. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ഒച്ചവയ്ക്കുകയും അലാറം അടിക്കുകയും ചെയ്തതോടെ അയാള്‍ അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നുവെന്നും ഡിഎസ്പി പറഞ്ഞു.

ആശുപത്രികളിലെ സിസിടിവി ക്യാമറയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം മറച്ചിട്ടുള്ളതിനാല്‍ ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല.