പെരിയാറില്‍ കല്ലില്‍ കെട്ടിതാഴ്ത്തിയ മൃതദേഹം യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു. ആലുവ മംഗലപുഴ സെമിനാരിക്ക് സമീപം പെരിയാറിലാണ് മൃതദേഹം കണ്ടെത്തിയത്.ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.

മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവന്‍ സെമിനാരിയോട് ചേര്‍ന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടത്. മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ് റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കല്ലില്‍കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. മരക്കൂട്ടത്തില്‍ കുടുങ്ങി കിടക്കുകയായിരുന്ന കെട്ടില്‍ നിന്നും അഴുകിയ കൈ പുറത്തേക്കു തള്ളിയ നിലയിലായിരുന്നു.

രാത്രി മൃതദേഹം കെട്ടഴിക്കാനാകാത്തതിനാല്‍ ബുധനാഴ്ച രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായ സ്ത്രീകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. സംഭവം കൊലപാതകമാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.