ലോകകപ്പ് ആഘോഷത്തെ നിരാശയിലാക്കി കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ സംഘര്‍ഷം. ആഘോഷരാത്രിയ്ക്കിടെയാണ് മൂന്നുപേര്‍ക്ക് വെട്ടേറ്റത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനുരാഗിന്റെ നിലയാണ് ഗുരുതരമയി തുടരുന്നത്. നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ അന്ന് ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം.

ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയുമായിരുന്നു. പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.ഫൈനലിലെ തോല്‍വിയില്‍ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.