ബംഗളൂരു: പ്രളയത്തിൽ മുങ്ങി ദുരിതത്തിലായ സ്വന്തം ജനതയെ പരിഹസിച്ച് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട ശിവമോഗയിലെ പ്രളയ ദുരിതബാധിതരായ മനുഷ്യരോട് നോട്ടടിക്കുന്ന യന്ത്രം സർക്കാരിന്റെ കയ്യിലില്ല എന്നാണ് യെദ്യൂരപ്പ മറുപടിയായി പറഞ്ഞത്. യെദ്യൂരപ്പയുടെ ക്രൂരമായ പ്രതികരണത്തിനെതിരെ കോൺഗ്രസും ജനതാദൾ എസും രംഗത്തെത്തി.

ദുരിത ബാധിതർക്ക് സഹായ ധനം എത്തിക്കാൻ കർണാടക മുഖ്യമന്ത്രിയുടെ കയ്യിൽ നോട്ടടിക്കുന്ന യന്ത്രം ഇല്ലെന്നാണ് പറയുന്നത്. എന്നാൽ ആർത്തിമൂത്ത എംഎൽഎമാരെ തൃപ്തിപ്പെടുത്താൻ അക്ഷയ പാത്ര ഫണ്ട് ഉണ്ടെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. എംഎൽഎമാരെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിപ്പിക്കുന്നതിനും ചാർട്ടേഡ് വിമാനങ്ങളിൽ കയറ്റാനും ആരാണ് കറൻസി നോട്ട് അടിക്കുന്നതെന്ന് ജനതാദൾ എസ് ചോദ്യം ചെയ്തു.

പ്രളയകാലത്തെ യെദ്യൂരപ്പയുടെ പ്രവർത്തനങ്ങളെ വിമർശിച്ച് കോൺഗ്രസ് സംസ്ഥാനത്തെ പ്രമുഖ പത്രത്തിൽ പരസ്യം നൽകിയിരുന്നു.