യുകെയില്‍ എത്തിച്ചേര്‍ന്ന കുട്ടികളായ അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനും വിലക്ക്. വിദ്യാഭ്യാസ വിലക്ക് ഇല്ലെന്നാണ് ഗവണ്‍മെന്റ് അവകാശപ്പെടുന്നതെങ്കിലും ഈ വര്‍ഷം ജനുവരി മുതല്‍ നടപ്പായ പുതിയ നിയമമനുസരിച്ച് അഭയത്തിനായി അപേക്ഷിക്കുന്നവര്‍ ഇമിഗ്രേഷന്‍ ബെയിലിലാണ്. ഇതിന്റെയടിസ്ഥാനത്തില്‍ യുകെയില്‍ തുടരുന്നതിനുള്ള ഇവരുടെ അപേക്ഷയില്‍ തീരുമാനമാകുന്നതുവരെ ജോലികളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരേ സ്ഥലത്ത് മാത്രമേ ഇവര്‍ക്ക് താമസിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. പോലീസിലോ ഹോം ഓഫീസിലോ റിപ്പോര്‍ട്ട് ചെയ്യുന്നതും നിര്‍ബന്ധമായിരുന്നു.

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് വിദ്യാഭ്യാസത്തിനും വിലക്കുണ്ടെന്ന കാര്യം അഭയാര്‍ത്ഥികള്‍ അറിയുന്നത്.പലരും പ്രധാനപ്പെട്ട വാര്‍ഷിക പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഈ വിവരം വ്യക്തമാകുന്നത്. ഹോം ഓഫീസിന്റെ പുതിയ പേപ്പര്‍വര്‍ക്കുകള്‍ പരിശോധിച്ച ചാരിറ്റി പ്രവര്‍ത്തകരാണ് ചില അഭയാര്‍ത്ഥികള്‍ക്ക് ഇതേക്കുറിച്ചുള്ള വിവരം നല്‍കിയത്. മാറ്റങ്ങള്‍ വരുത്തിയതിനേക്കുറിച്ച് യാതൊരു വിശദീകരണവും നല്‍കാതെ പുതിയ രേഖകള്‍ ഹോം ഓഫീസ് ഇവര്‍ക്ക് നല്‍കുകയാണെന്ന് ഡങ്കന്‍ ലൂയിസിലെ സോളിസിറ്ററായ ഹന്ന ബെയിന്‍സ് പറയുന്നു.

പുതുതായി ഏര്‍പ്പെടുത്തിയ വ്യവസ്ഥയേക്കുറിച്ച് അറിയാതെ പഠനം തുടരുന്ന അഭയാര്‍ത്ഥികള്‍ ബെയില്‍ വ്യവസ്ഥ ലംഘിച്ചതായി മുദ്രകുത്തപ്പെടാന്‍ സാധ്യതയുള്ള അവസ്ഥിലാണെന്നും അവര്‍ പറഞ്ഞു. അഭയത്തിനായുള്ള അപേക്ഷ നിരസിക്കപ്പെടാന്‍ മതിയായ കാരണമാണ് ഈ വ്യവസ്ഥാ ലംഘനം. 2016ലെ ഇമിഗ്രേഷന്‍ നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ജനുവരി മുതലാണ് നിലവില്‍ വന്നത്. ഇതിലേര്‍പ്പെടുത്തിയിരിക്കുന്ന പുതിയ വ്യവസ്ഥകള്‍ക്കെതിരെ ക്യാംപെയിനര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.