മുസ്ലിം  യുവതിയുമായി പ്രണയത്തിലായിരുന്ന 23കാരനായ ഫോട്ടോഗ്രാഫറെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ചേർന്ന് നാട്ടുകാർ നോക്കിനിൽക്കെ നടുറോഡിൽ വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിൽ നടന്ന സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ അമ്മ, അച്ഛൻ, അമ്മാവൻ തുടങ്ങിയവരെ പൊലീസ് അറസ്റ്റ്  ചെയ്തു .

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇരുപത് വയസുള്ള യുവതിയുമായി കൊല്ലപ്പെട്ട അങ്കിത് മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തിന് പെൺകുട്ടിയുടെ കുടുംബം എതിരായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന അങ്കിതിനെ പെൺകുട്ടിയുടെ കുടുംബം ആക്രമിക്കുകയായിരുന്നു. അങ്കിതിന്റെ വീട്ടിന് തൊട്ടടുത്തായി ഒളിച്ച് നിന്ന സംഘം മൂർച്ചയേറിയ ആയുധം കൊണ്ട് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് അങ്കിതിന്റെ അമ്മ പുറത്ത് വന്നപ്പോൾ മകൻ കുത്തേറ്റ് കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് അങ്കിതിന്റെ അയൽവാസി ആയിരുന്നപ്പോഴാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ യുവതി ഇയാളുമായി പ്രണയത്തിലാകുന്നത്. എന്നാൽ കുടുംബം ഇവിടെ നിന്നും മാറി താമസിച്ചെങ്കിലും ഇരുവരും തങ്ങളുടെ പ്രണയ ബന്ധം തുടർന്നു. ഇതേച്ചൊല്ലി പലപ്രാവശ്യം അങ്കിതും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ തർക്കമുണ്ടായിരുന്നതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിജയ് കുമാർ വ്യക്തമാക്കി.