കോഴിക്കോട് : ഗവേഷക വിദ്യാര്‍ത്ഥിയായ യുവാവിനു നേരെ കോഴിക്കോട് പീഡനശ്രമം. ഗവേഷക വിദ്യാര്‍ത്ഥിയായ ആല്‍ബിന്‍ കിഷോരിക്ക് നേരെയാണ് ഇന്നലെ രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് പീഡനശ്രമം ഉണ്ടായത്. ഇന്നലെ രാത്രി ആല്‍ബിന്‍ കിഷോരി റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ അപരിചിതനോട് വഴി ചോദിക്കുകയായിരുന്നു. താനും ആ വഴിയാണെന്ന പറഞ്ഞയാള്‍ യുവാവിനെ ബൈക്കില്‍ കയറ്റികൊണ്ടു പോവുകയും ചെയ്തു.
സ്റ്റേഷന്‍ കഴിഞ്ഞിട്ടും വാഹനം നിര്‍ത്താതെയായതോടെ ആല്‍ബിന്‍ ബഹളം വെച്ചതോടെ തലയ്ക്ക് അടിച്ച് കൊണ്ടു പോവുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ഹോട്ടലിലേക്ക് കൊണ്ടുപോയ പ്രതി പീഡിപ്പിക്കാനും ശ്രമിച്ചു.

അക്രമത്തില്‍ പരിക്കേറ്റ ആല്‍ബിന്‍ സുഹൃത്തിനൊപ്പം രാവിലെ അഞ്ചുമണിയ്ക്ക് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ തന്റെ കൂടെയുണ്ടെന്നതിനാല്‍ ഇത്തരത്തിലുള്ളവരുടെ ഒന്നിച്ച് നടക്കുന്നതിനാലാണ് നിനക്ക് ഇത് നേരിടേണ്ടി വന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. തുടര്‍ന്ന് 12 മണിയോളം ഇവരെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു പിന്നീട് മെഡിക്കല്‍ കോളേജില്‍ പോയി വൈദ്യ പരിശോധനയ്ക്ക് വിധേയനാകാനും പൊലീസ് ആവശ്യപ്പെട്ടു.

പിന്നീട് സംഭവം ടൗണ്‍സ്റ്റേഷനിലല്ലെന്നും കസബ സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ കസബ സ്റ്റേഷനിലെത്തിയപ്പോഴും സമാനമായ അനുഭവമാണ് നേരിടേണ്ടി വന്നതെന്ന് സമൂഹികപ്രവര്‍ത്തകയായ ഗാര്‍ഗി വ്യക്തമാക്കി. പരാതി സ്വീകരിച്ചതിന്റെ റെസിപ്റ്റ് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പരാതി സ്വീകരിച്ചില്ലെങ്കില്‍ എന്ത് ചെയ്യുമെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. പിന്നീട് പ്രതിഷേധത്തെത്തുടര്‍ന്ന് സി.ഐ ഇല്ലാത്തതിനാലാണ് പരാതി സ്വീകരിക്കാത്തതെന്നായിരുന്നു പൊലീസ് പറഞ്ഞത്. പിന്നീട് സി.ഐയ്ക്ക് ആല്‍ബിന്‍ പീഡനശ്രമത്തിനു പരാതി നല്‍കുകയും, പൊലീസിന്റെ നിരുത്തരവാദത്തിനെതിരെ കമ്മീഷണര്‍ക്ക് സ്ത്രീകൂട്ടായ്മയായ ‘പെണ്‍കൂട്ട്’പരാതി നല്‍കുകയും ചെയ്തു.