മുടി കൊഴിച്ചിൽ അസഹനീയമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് നോർത്ത് കന്നൂര് സ്വദേശി പ്രശാന്ത് ആണ് കഴിഞ്ഞ മാസം വീട്ടിൽ തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ ചികിത്സിച്ച ഡോക്ടറുടെയും പേര് പരാമർശിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. അതേസമയം, അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് പ്രശാന്തിന്റെ കുടുംബം ആരോപിച്ച് രംഗത്ത് വന്നു. ഇതോടെയാണ് പ്രശാന്തിന്റെ മരണം പുറംലോകത്തേയ്ക്ക് എത്തിയത്.

ഒക്ടോബർ ഒന്നിന് മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടർ ആണെന്നും പുറത്തിറങ്ങാൻ പോലും കഴിയാത്തതിനാൽ മരിക്കുന്നുവെന്നും കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറിച്ച് കാലമായി മുടി കൊഴിയുന്നതിന്റെ വലിയ മനോവിഷമത്തിലായിരുന്നു പ്രശാന്ത് എന്ന് കുടുംബം പറയുന്നു. പ്രശാന്തിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന പ്രകാരം 2014 മുതൽ കോഴിക്കോട് ക്ലിനിക്കിൽ ചികിത്സ തേടി.

ഡോക്ടർ മരുന്നും ഗുളികയും നൽകി. അത് കഴിച്ചതിന് ശേഷം പുരികവും മൂക്കിലെ രോമങ്ങളും ദേഹത്തെ രോമങ്ങൾ വരെ കൊഴിയാൻ തുടങ്ങുകയും ചെയ്തു. ശരിയാകുമെന്ന് പ്രതീക്ഷിച്ച് വീണ്ടും ഡോക്ടറെ കണ്ടു. മരുന്നുകൾ കഴിച്ചു. ഫലം ലഭിക്കാതെ വന്നതോടെ പ്രശാന്ത് വീണ്ടും നിരാശനായി. 2020വരെയാണ് ചികിത്സ തുടർന്നത്. അത്തോളി പോലീസിൽ പരാതി നൽകിയെങ്കിലും കേസന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്. ഡോ. റഫീക്കിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം കൃത്യമായ ചികിത്സയാണ് നൽകിയതെന്നും വട്ടത്തിൽ മുടി പോകുന്ന രോഗം പ്രശാന്തിന് ഉണ്ടായിരുന്നുവെന്ന് ഡോക്ടർ വിശദീകരണം നൽകി.