കോഴിക്കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. കാസര്‍ഗോഡ് ജില്ലയില്‍ കോണ്‍ഗ്രസും യു.ഡി.എഫും സംയുക്തമായിട്ടാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കോഴിക്കോട് രണ്ട് കെ.എസ്.ആര്‍.ടി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായ സംഭവം ഒഴിച്ചാല്‍ മറ്റു അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാസര്‍ഗോഡ് ഹര്‍ത്താല്‍ ജനജീവിതം സതംഭിച്ചിട്ടുണ്ട്. ജില്ലയില്‍ വന്‍ പോലീസ് സന്നാഹം കാവലുണ്ട്.

ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. എറണാകുളം, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഹര്‍ത്താല്‍ ഭാഗികമാണ്. ഇവിടെങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. കടകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ വരും മണിക്കൂറുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കരുതെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആറ്റിങ്ങലില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വൈകി പ്രഖ്യാപിച്ച ഹര്‍ത്താലായതിനാല്‍ നിരവധി യാത്രക്കാരാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.