നടുറോഡില്‍ കള്ളും കഞ്ചാവുമടിച്ച് വിളയാടിയ യുവാക്കളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. അരൂര്‍ അരൂക്കുറ്റി റോഡിലാണ് സംഭവം. മദ്യലഹരിയില്‍ റോഡില്‍ മണിക്കൂറുളോളം പരാക്രമം കാട്ടിയ അരൂര്‍ സ്വദേശികളായ പ്രഭജിത്ത് , രാകേഷ് എന്നിവരാണ് പോലീസ് പിടിയിലായത്.

കഞ്ചാവും കള്ളവാറ്റും അടിച്ച് എത്തിയ ഇരുവരും മണിക്കൂറുകളോളമാണ് നാട്ടുകാരെയും യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്. യുവാക്കളുടെ പരാക്രമം ചോദ്യം ചെയ്ത മിനി ലോറി ഡ്രൈവറിന്റെ തല 22 വയസ്സുകാരായ ഇരുവരും ചേര്‍ന്ന് അടിച്ചു പൊട്ടിച്ചു.

സമീപത്തെ കടകള്‍ അടിച്ചു തകര്‍ത്തു. ഒടുവില്‍ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അരൂര്‍ പോലീസ് ഇരുവരെയും കീഴ്‌പ്പെടുത്തി. പോലീസിനെ കണ്ടപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

അരൂക്കുറ്റി ആശുപത്രിയിലേക്ക് മാറ്റിയ പ്രതികളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് അരൂര്‍ പോലീസ് പറഞ്ഞു. കഞ്ചാവും മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ക്കും അടികളാണ് ഇരുവരുമെന്നും പോലീസ് പറയുന്നു. എറണാകുളം ജില്ലയില്‍ ജോലി ചെയ്യുന്ന പോലീസുകാരന്റെ മകനാണ് പ്രതികളില്‍ ഒരാളായ പ്രഭജിത്ത്.