ലണ്ടന്‍: മോഷന്‍ സെന്‍സറുകള്‍ ഫോണുകളില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ സേവ് ചെയ്തിരിക്കുന്ന ബാങ്ക് വിവരങ്ങളും പാസ്‌വേര്‍ഡുകളുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഹാക്കര്‍മാരെ സഹായിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഫോണുകള്‍ വെറുതെ ഒന്നു തിരിച്ചാല്‍ മാത്രം മതിയാകും ഹാക്കര്‍മാര്‍ക്ക് ഈ വിവരങ്ങള്‍ ലഭിക്കാനെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഗവേഷണങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയത്. കീബോര്‍ഡ് ഉപയോഗിക്കുമ്പോളുണ്ടാകുന്ന ചലനങ്ങളിലൂടെ നാലക്ക പിന്‍ നമ്പറുകള്‍ വളരെ വേഗം മനസിലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുമെന്ന് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നു.

ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഇതിനേക്കുറിച്ച് അറിയാമെങ്കിലും പരിഹാരം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. നിര്‍മാതാക്കള്‍ സെന്‍സറുകള്‍ പല വിധത്തിലാണ് ഫോണുകളില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് പൊതുവായ ഒരു രീതിയില്ലാത്തതാണ് ഈ സുരക്ഷാ പ്രശ്‌നത്തിന് പകുതിയും കാരണമാകുന്നത്. മിക്ക ഫോണുകളിലും ഒരേ വിധത്തില്‍ ഉപയോഗിക്കുന്ന 25 സെന്‍സറുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്നത്.

ഓരോ ഉപയോക്താവും ഫോണുകളില്‍ ടച്ച് ചെയ്യുന്നതും സ്‌ക്രോള്‍ ചെയ്യുന്നതും ടാപ്പ് ചെയ്യുന്നതും മറ്റും പ്രത്യേക വിധത്തിലായിരിക്കും. എന്നാല്‍ നിരീക്ഷണത്തിലൂടെ ഉപയോക്താക്കള്‍ ടൈപ്പ് ചെയ്യുന്നത് എന്താണെന്ന് കണ്ടെത്താനാകുമെന്നാണ് ഗവേഷണത്തില്‍ വ്യക്തമായത്. സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലറ്റുകളിലും മറ്റും ജിപിഎസ്, ക്യാമറ, മൈക്രോഫോണ്‍ തുടങ്ങി റൊട്ടേഷന്‍ സെന്‍സറുകളും ഗൈറോസ്‌കോപ്പുകളുമുള്‍പ്പെടെയുള്ള സെന്‍സറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയുടെ മേല്‍ നിയന്ത്രണം ലഭിക്കാന്‍ ആപ്പുകള്‍ക്കും മറ്റും അനുമതി ചോദിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ മാല്‍വെയറുകള്‍ക്ക് ഈ ഉപകരണങ്ങളില്‍ നുഴഞ്ഞുകയറാന്‍ എളുപ്പം സാധിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇവയ്ക്ക് നിങ്ങളുടെ സെന്‍സര്‍ ഡേറ്റ വായിക്കാനും അതിലൂടെ ഫോണ്‍ കോള്‍ ടൈമിംഗ്, പിന്‍ നമ്പറുകള്‍, വാസ് വേര്‍ഡുകള്‍ മുതലായവ മനസിലാക്കാനും സാധിക്കും. ഇത്തരം സുരക്ഷാപ്പിഴവുകളേക്കുറിച്ച് ഗൂഗിള്‍, ആപ്പിള്‍ മുതലായ പ്രമുഖ ബ്രൗസര്‍ നിര്‍മാതാക്കളെ അറിയിച്ചെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.