മുംൈബയിൽ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്സുമാർക്ക് കോവിഡ്. ഇതരസംസ്ഥാനക്കാരടക്കം ആകെ 53 ജീവനക്കാർക്കാണ് മുംബൈ സെൻട്രലിലെ ഇൗ സ്വകാര്യ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരിൽ മൂന്നു ഡോക്ടർമാരും ഉൾപ്പെടും. ഗുരുതരമായതിനെത്തുടർന്ന് ഒരു മലയാളി നഴ്സിനെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ പരിശോധനാഫലം പുറത്തു പോകാതിരിക്കാൻ കോവിഡ് പരിശോധനാഫലം ഇവർക്കു കൈമാറുന്നില്ല. പകരം, പോസിറ്റീവ് ആയവരോട് വാക്കാൽ അറിയിക്കുകയാണെന്ന് നഴ്സുമാർ പറഞ്ഞു.

ധാരാവിയിൽ ക്ലിനിക് നടത്തുന്ന ഡോക്ടർക്കു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം മുംബൈ സെൻട്രലിലെ ഇൗ സ്വകാര്യ ആശുപത്രിയിലും പ്രവർത്തിച്ചിരുന്നയാളാണ്. മുംബൈ സെൻട്രലിലെ ഇൗ ആശുപത്രിൽ മറ്റു രോഗങ്ങൾക്ക് ചികിൽസ േതടിയെത്തിയ ഒരാൾക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തെ പരിചരിച്ച നഴ്സുമാർക്കും മറ്റു ജീവനക്കാർക്കുമായി പത്തിലേറെപ്പേർക്ക് രോഗം ബാധിച്ചു. അവരിൽ നിന്നാണ് അൻപതിലേറെ പേരിലേക്ക് കോവിഡ് വ്യാപിച്ചിരിക്കുന്നത്.

ഹോസ്റ്റലിൽ കഴിയുന്ന മലയാളികളടക്കമുള്ള നഴ്സുമാരെ ഏതാനും ദിവസങ്ങളായി അവിടെ ഐസലേഷനിൽ ആക്കിയിരിക്കുകയാണ്. ആ സമയത്ത് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ തന്നെയാണ് ഇപ്പോഴും രാപ്പകലില്ലാതെ ഡ്യൂട്ടിയിൽ തുടരുന്നത്. ഇതിനിടെ, ഹോസ്റ്റലിൽ താമസിക്കുന്നവരിൽ കോവിഡ് പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കു മാറ്റുന്നുണ്ട്. തൊട്ടുരുമ്മി കഴിഞ്ഞിരുന്നവരാണെന്നതിനാൽ ഹോസ്റ്റലുകളിലുള്ള മറ്റുള്ളവരും വലിയ ആശങ്കയിലാണ്.