കത്വയിലെ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടാതിരിക്കാന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എറണാകുളത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ യോഗവും പ്രകടനവും സംഘടിപ്പിച്ചു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം ഷൈബു മഠത്തില്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഭാരതത്തെ അന്തര്‍ദ്ദേശീയ തലത്തില്‍ നാണം കെടുത്തിയ സംഭവമാണ് കത്വയിലേത് എന്ന് അദ്ദേഹം പറഞ്ഞു.

ഒരു സമുദായത്തെ ഭയപ്പെടുത്തി ഓടിക്കാനായി അവരില്‍ നിന്ന് ഒരു കൊച്ചു പെണ്‍കുട്ടിയെ തട്ടിയെടുത്തു ബലാല്‍സംഗം ചെയ്യുക എന്ന കേട്ടുകേള്‍വിയില്ലാത്ത ഭീകരതയാണ് കത്വയില്‍ സംഭവിച്ചത്. കാര്‍ഗില്‍ യുദ്ധ സമയത്തും അതിനു മുന്‍പുള്ള പാകിസ്ഥാന്റെ കശ്മീര്‍ അധിവേശ ശ്രമങ്ങളിലും ഇന്ത്യന്‍ സൈന്യത്തിന് വിവരങ്ങള്‍ നല്‍കുകയും, സൈന്യത്തോടൊപ്പം നിന്നു പിന്തുണക്കുകയും ചെയ്ത, ആ സേവനത്തിന് രാജ്യം രണ്ടു തവണ ധീരതക്കുള്ള ബഹുമതി നല്‍കി ആദരിക്കുകയും ചെയ്ത ഒരു ഗോത്രത്തോടാണ് ഈ അന്യായം ചെയ്തത്. ഭരണത്തില്‍ പരാജയപ്പെടുന്ന ബിജെപി വരാനുള്ള തെരെഞ്ഞെടുപ്പുകളിലും വിജയം ഉറപ്പാക്കാന്‍ തങ്ങളുടെ പോഷക സംഘടനകളിലൂടെ നിരന്തരമായി വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിപ്പിക്കുന്നതിന്റെ പരിണത ഫലമാണ് കത്വയില്‍ സംഭവിച്ച ബലാല്‍സംഗ കൊല. ഈ വിദ്വേഷ പ്രചരണം ബിജെപിയും പോഷക സംഘടനകളും കേരളത്തിലും നടത്തുന്നതിനാല്‍ കേരളത്തിലെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

12 വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ പോസ്‌കോ, ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണം. ജമ്മുകശ്മീരിലും ഇത്തരം നിയമ നിര്‍മ്മാണം കൊണ്ടുവരണം. മതവിദ്വേഷ പ്രചരണം തടയുന്നതിന് നിലവിലെ ക്രിമിനല്‍ നിയമം അപര്യാപ്തമായതിനാല്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടി തൃക്കാക്കര മണ്ഢലം കണ്‍വിനര്‍ ഫോജി ജോണ്‍ അധ്യക്ഷത വഹിച്ചു. വനിതാ വിംഗ് പ്രതിനിധി സിസിലി ടീച്ചര്‍, ഡോ മന്‍സൂര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.