വയനാട്: സിസ്‌റ്റർ ലൂസിക്കെതിരെ എടുത്ത നടപടി പിൻവലിച്ചു.  പ്രാര്‍ഥനാ, ആരാധന, കുര്‍ബാന ചുമതലകളില്‍ഉണ്ടായിരുന്ന വിലക്കാണ് പിൻവലിച്ചിരിക്കുന്നത്. ഇന്ന് നടന്ന കാരക്കമല പാരീഷ് കൗൺസിൽ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇന്ന് നാലുമണിക്ക് തുടങ്ങിയ പാരീഷ് കൗൺസിൽ യോഗം അനിശ്ചിതമായി നീണ്ട്പോവുകയും ചെയ്‌തതോടെ തീരുമാനത്തിനായി പുറത്തുകാത്തുനിന്നിരുന്ന നൂറ്റമ്പതോളം വിശ്വാസികളാണ് കൺസിൽ യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. തുടർന്നാണ് ഇടവക വികാരി നടപടികളെല്ലാം പിൻവലിച്ചതായി പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. വർത്തയറിഞ്ഞ സിസ്റ്റർ ലൂസി തന്നെ പിന്തുണച്ച എല്ലാ വിശ്വാസികളോടും നന്ദിയറിയിച്ചു. തിൻമ്മക്കെതിരെ പോരാടുവാനുള്ള ഈ ഊർജം എല്ലാ വിശ്വാസികൾക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്‌തു.

കന്യാസ്ത്രീകളെ പിന്തുണച്ച സി.ലൂസി കളപ്പുരക്കെത്തിരെ സഭ നടപടി സ്വീകരിച്ചിരുന്നു. പ്രാര്‍ഥനാ, ആരാധന, കുര്‍ബാന ചുമതലകളില്‍ നിന്ന് വിലക്കുകയും ചെയ്‌തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ലേഖനമെഴുതിയതുള്‍പ്പെടെ സഭയെ ധിക്കരിച്ച് പ്രവര്‍ത്തിച്ചതിന് മൂന്ന് മാസം മുന്‍പ് മാനന്തവാടി രൂപത നടപടിക്ക് ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍ എന്തിനാണ് നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കുകയും, ചെയ്ത തെറ്റ് എന്തെന്ന് സഭ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മദര്‍ സൂപ്പീരിയര്‍ ആണ് ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അറിയിച്ചതെന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു.