മകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപി നേതാവായ ഹിമാചല്‍ പ്രദേശ് മന്ത്രി അനില്‍ ശര്‍മ രാജി വച്ചു. മകന്‍ ആശ്രയ് ശര്‍മയെ മാണ്ഡി ലോക് സഭ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. സംസ്ഥാന ഊര്‍ജ്ജ മന്ത്രിയാണ് അനില്‍ ശര്‍മ. അനില്‍ ശര്‍മയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയുമായ സുഖ് റാം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് വലിയ സമ്മര്‍ദ്ദമാണ് അനില്‍ ശര്‍മ്മയ്ക്ക് മേലുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് മകനും ബിജെപി വിട്ടത്.

മുഖ്യമന്ത്രിക്ക് എന്നില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിക്ക് മന്ത്രിയില്‍ വിശ്വാസം നഷ്ടമായാല്‍ പിന്നെ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കുക, അല്ലെങ്കില്‍ മന്ത്രി രാജി വയ്ക്കുക. അതുകൊണ്ട് രാജി വയ്ക്കുന്നതാണ് നല്ലത് എന്ന് ഞാന്‍ തീരുമാനിച്ചു. അതേസമയം മന്ത്രിസ്ഥാനം രാജി വച്ചെങ്കിലും ബിജെപി വിടാന്‍ ഉദ്ദേശമില്ല എന്ന് അനില്‍ ശര്‍മ വ്യക്തമാക്കി.

മാണ്ഡിയില്‍ മകനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്താന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അനില്‍ ശര്‍മ ഇതിന് വിസമ്മതിച്ചു. തന്റെ മകന് വേണ്ടിയോ ബിജെപി സ്ഥാനാര്‍ത്ഥിയായ രാം സ്വരൂപ് ശര്‍മയ്ക്ക് വേണ്ടിയോ പ്രചാരണത്തിനിറങ്ങില്ല എന്ന് അനില്‍ ശര്‍മ വ്യക്തമാക്കി.