നടന്‍ ബാബുരാജിന്റെ ഫെയ്‌സ് ബുക്ക് വീഡിയോയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. വീട്ടിലെ സ്ത്രീകളെ കുറിച്ച് മോശമായ പരമാര്‍ശം നടത്തിയെന്നാരോപിച്ചാണ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

നേരത്തെ, തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടന്‍ ബാബുരാജ്. ഫെയ്‌സ് ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. ഒരു യുവാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നടന്‍ ബാബുരാജിനെതിരെ സമൂഹമാധ്യങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് ബാബുരാജ് രംഗത്ത് വന്നത്. തന്നെ വിമര്‍ശിച്ചവര്‍ക്ക് പരിഹാസ രൂപേണയാണ് ബാബുരാജ് മറുപടി നല്‍കിയത്.

”ഞാന്‍ ഈ ലൈവില്‍ വരാനുള്ള കാരണം, എന്നെ കുറിച്ചുള്ള ഒരു പോസ്റ്റ് ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട്. ബാബുരാജ് സംശയത്തിന്റെ നിഴലില്‍ എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് ഇതിന് പിന്നിലുള്ള ബുദ്ധികളോട് പറയാനുള്ളത്, ദയവ് ചെയ്ത് എന്നെ ഈ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്ക്. എത്ര നാളായി നിങ്ങള്‍ ഇവിടെ മാത്രം നടക്കുന്ന കാര്യങ്ങളില്‍ എന്നെ ഒതുക്കി നിര്‍ത്തുന്നത്.

ഞാന്‍ ഈ കേരളത്തിന് പുറത്തൊക്കെ യാത്ര ചെയ്യുന്ന ആളല്ലേ. അതുകൊണ്ട് കുറച്ച് കൂടി മാറ്റിയിട്ട് എന്നെ കേന്ദ്രകമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്ത്. കേരളത്തിന് പുറത്ത് നടക്കുന്ന പല സംഭവങ്ങളിലും കരിനിഴല്‍ എന്നൊക്കെ പറഞ്ഞിട്ട്. അപ്പോള്‍ എനിക്കും കൂടി കേള്‍ക്കാന്‍ ഒരു സുഖമുണ്ടാകും.

” തനിക്കെതിരെ വാര്‍ത്തകള്‍ കൊണ്ടുവരുന്നതിന് പകരം സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കണമെന്നും വാര്‍ത്ത ചമയ്ക്കുന്നവര്‍ക്കെതിരെ ബാബുരാജ് പറയുന്നു. നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്..? എന്തിനാ പോകുന്നത്? എന്നൊക്കെ നോക്ക്. ഇത് ഒരു ഉപദേശമായി മാത്രം കണ്ടാല്‍ മതി” ഇങ്ങനെ പറഞ്ഞാണ് ബാബുരാജിന്റെ ഫെയ്‌സ് ബുക്ക് ലൈവ് അവസാനിക്കുന്നത്.