യാത്രാവേളകളില്‍ ചെറിയ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ അവരെ കാറിൽ ബേബി സീറ്റില്‍ ഇരുത്തുക പതിവാണ്. കുട്ടികള്‍ക്ക് ഏറ്റവുമധികം സുരക്ഷിതത്വം നല്‍കുന്നതാണ് ഇവ എന്നതിലും തര്‍ക്കമില്ല. എന്നാല്‍ അമേരിക്കന്‍ അക്കാദമി ഓഫ് പീടിയാട്രിക്സ്‌ കഴിഞ്ഞ ദിവസം പുറത്തുവിട്ടൊരു പഠനം പറയുന്നത് ബേബി സീറ്റുകള്‍ പോലും സുരക്ഷിതമല്ല എന്നാണ്. യാത്രാവേളകളില്‍ അല്ലാതെ ബേബി സീറ്റ് ഉപയോഗിച്ച വേളകളിൽ മിക്കപ്പോഴും കുട്ടികളുടെ അപകടമരണത്തിലേക്കു നയിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഈ പഠനത്തില്‍ പറയുന്നു.

അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം  3,700 കുഞ്ഞുങ്ങളുടെ മരണമാണ് Sudden Infant Death Syndrome (SIDS) മൂലം നടക്കുന്നത്. ശ്വാസം ലഭിക്കാതെയോ മറ്റു അശ്രദ്ധകള്‍ മൂലമോ ആണ് ഇത്തരം മരണങ്ങളില്‍ അധികവും.  2004- 2014 കാലഘട്ടത്തില്‍ ഏകദേശം  11,779 കുട്ടികളുടെ മരണം സംബന്ധിച്ച്  നടത്തിയ പഠനത്തില്‍ 348 കുട്ടികള്‍ മരണപ്പെട്ടത്‌ ഇത്തരം സീറ്റിങ്  സംവിധാനങ്ങളില്‍  വച്ചാണെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ തന്നെ  63% മരണവും കാര്‍ സീറ്റില്‍ വച്ചാണ്. മറ്റുള്ളവ ഊഞ്ഞാല്‍ പോലെയുള്ള വസ്തുക്കളില്‍ ഇരുന്നും. ഇതില്‍ ഒരു പങ്കു കാറിനുള്ളില്‍ വച്ചും മറ്റൊരു പങ്കു സംഭവിച്ചത് വീട്ടിനുള്ളില്‍ വച്ചുമാണ്. കുട്ടിയ്ക്ക് വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നത് മൂലം തന്നെയാണ് മിക്ക മരണങ്ങളും.

ചില മരണങ്ങള്‍ കുഞ്ഞ് കാര്‍ സീറ്റില്‍ നിന്നും താഴെ വീണും മറ്റു ചിലത് കാര്‍ സീറ്റ് തന്നെ മറിഞ്ഞു വീണും ആയിരുന്നു. മണിക്കൂറുകള്‍ കുഞ്ഞിനെ തനിച്ചു കാറിനുള്ളില്‍ ഇരുത്തി രക്ഷിതാക്കള്‍ പുറത്തുപോയത് വഴിയും മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ബേബി സീറ്റ്. എന്നാല്‍ എല്ലായ്പോഴും അതൊരു സുരക്ഷാഉപകരണം ആണെന്നു ചിന്തിക്കുന്നതിലാണ് തെറ്റ്. ബേബി സീറ്റില്‍ ഇരുന്ന് ഉറങ്ങിപ്പോയ കുഞ്ഞിനെ ഉണര്‍ത്താതെ അത് അതുപോലെ എടുത്തു വീട്ടില്‍ കൊണ്ടു വരുന്നതും ഒഴിവാക്കണം. യാത്രാവേളയില്‍ അല്ലാതെ ഒരിക്കലും ഉപയോഗിക്കാവുന്ന ഉപകരണമല്ല ഇത്. അത് മറ്റു രീതിയില്‍ ഉപയോഗിക്കുമ്പോഴാണ് അപകടം സംഭവിക്കുക എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.