വാഴപ്പഴം കഴിച്ചാല്‍ അതിന്റെ തൊലി എന്ത് ചെയ്യുമെന്നത് ഒരു പ്രശ്‌നമാണ്. അടുത്ത ബിന്‍ കാണുന്നത് വരെ തൊലി കയ്യില്‍തന്നെ സൂക്ഷിക്കേണ്ടി വരും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. തൊലിയുള്‍പ്പെടെ കഴിക്കാന്‍ പറ്റുന്ന പുതിയ ഇനം വാഴപ്പഴം കണ്ടുപിടിച്ചിരിക്കുകയാണ് ജപ്പാനിലെ കര്‍ഷകര്‍. വളരെ താഴ്ന്ന താപനിലയിലുള്ള കൃഷിരീതി ആവിഷ്‌കരിച്ചാണ് ഈ പഴങ്ങള്‍ ഉദ്പാദിപ്പിക്കുന്നത്. മോന്‍ഗീ എന്ന് പേരിട്ടിരിക്കുന്ന ഈ ഇനം വാഴപ്പഴം പടിഞ്ഞാറന്‍ ജപ്പാനിലെ ഡി ആന്റ് ടി ഫാം ടെക്‌നിക്കല്‍ ഡെവലപ്‌മെന്റ് മാനേജര്‍ സെറ്റ്‌സുസോ തനാകയാണ് വികസിപ്പിച്ചെടുത്തത്. രാസവളമോ കീടനാശിനകളോ ഉപയോഗിക്കാതെ അതിശീത കാലാവസ്ഥയിലാണ് ഇവ കൃഷി ചെയ്യുന്നത്. മൈനസ് 60 വരെയുള്ള താപനിലയാണ് ഇതിന് അനുയോജ്യം.

സാധാരണ ഗതിയില്‍ രണ്ട് വര്‍ഷമെടുത്ത് ഫലം തരുന്ന വാഴകള്‍ ഇത്രയും കുറഞ്ഞ ഊഷ്മാവില്‍ അതിവേഗത്തില്‍ വളരുന്നു. നാല് മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത്തരത്തില്‍ വിളവെടുക്കുന്ന വാഴകള്‍ക്ക് സാധാരണ രീതിയില്‍ ഉത്പാദിപിച്ചെടുക്കുന്ന വാഴപ്പഴത്തേക്കാള്‍ സ്വാദും മധുരവും ഉണ്ടാകും. കൂടാതെ പഴത്തിന്റെ തൊലി നൂറ് ശതമാനം ഭക്ഷിക്കാന്‍ കഴിയുന്നതുമായിരിക്കും. സുരക്ഷിതവും സ്വാദിഷ്ടവുമായി വാഴപ്പഴം ഉത്പാദിപ്പിക്കുക എന്നതായിരുന്നു തങ്ങളുടെ ഉദ്ദേശ്യമെന്ന് തനാക പറയുന്നു. ജനങ്ങള്‍ക്ക് ഈ ഇനം പഴങ്ങളുടെ തൊലിയടക്കം കഴിക്കാന്‍ കഴിയും. കാരണം ജൈവ ഉത്പാദന രീതി പിന്തുടര്‍ന്നാണ് ഇവ വികസിപ്പിച്ചെടുത്തിരിക്കുന്നത് ടെറ്റ്‌സുയ തനാക പറയുന്നു.

അതിശയകരം എന്നാണ് മോന്‍ഗീ എന്ന വാക്കിന് ഒക്യാമ ഭാഷയില്‍ അര്‍ത്ഥം. തനാകയുടെ കൃഷിയിടത്തില്‍ നിന്ന് വിളവെടുക്കുന്ന മോന്‍ഗീ ഇവിടുള്ള ചെറിയ മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്നുണ്ട്. കൂടുതല്‍ കര്‍ഷകരെ സംഘടിപ്പിച്ചു കൊണ്ട് ഈ കൃഷിരീതി വ്യാപിപ്പിക്കാനാണ് ഡി ആന്റ് ടി ഫാം അധികൃതരുടെ ലക്ഷ്യം. ജപ്പാന് പുറത്തേക്കുള്ള കയറ്റുമതി സാധ്യതകളെ ഭാവിയില്‍ ഉപയോഗിക്കാനും ഫാം അധികൃതര്‍ ലക്ഷ്യംവെക്കുന്നുണ്ട്.