സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് മരണനിരക്കിൽ ഇറ്റലിയെ മറികടന്നു ബ്രിട്ടൻ യൂറോപ്പിൽ ഒന്നാമതെത്തി. ഏറ്റവും കൂടുതൽ മരണം സംഭവിച്ച രാജ്യങ്ങളിൽ ഇപ്പോൾ അമേരിക്കയ്ക്ക് താഴെ രണ്ടാമതായാണ് ബ്രിട്ടന്റെ സ്ഥാനം. ഔദ്യോഗിക കണക്കുകൾ പ്രകാരം ബ്രിട്ടനിലെ മരണസംഖ്യ 29, 427 ആണ്. ഇറ്റലിയിലേത് 29, 315ഉം. ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ച് 693 പേർ കൂടി മരിച്ചു. 4, 406 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയെക്കാൾ വേഗത്തിൽ ബ്രിട്ടനിൽ പകർച്ചവ്യാധി പടർന്നുപിടിച്ചെന്ന് ബിബിസിയുടെ സ്റ്റാറ്റിസ്ടിക്സ് മേധാവി റോബർട്ട്‌ കഫെ പറഞ്ഞു. എന്നാൽ യുകെയിലെ ജനസംഖ്യ ഇറ്റലിയെക്കാൾ 10% വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇറ്റലി യുകെയേക്കാൾ കൂടുതൽ പരീക്ഷണങ്ങൾ നടത്തിവരുന്നു എന്നും അദ്ദേഹം പറഞ്ഞു. 29,427 ജീവൻ നഷ്ടപ്പെട്ടത് ഒരു വലിയ ദുരന്തമാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അഭിപ്രായപ്പെട്ടു. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും വ്യതാസപ്പെട്ടിരിക്കുന്നു.

അതേസമയം രോഗം പിടിപെട്ടു മരണമടഞ്ഞവരുടെ വിവരങ്ങൾ പുറത്തുവന്നു. 30 വർഷത്തിലേറെയായി നഴ്‌സായി ജോലി നോക്കിയ കീത്ത് ഡന്നിംഗ്ടൺ (54) ഏപ്രിൽ 19 നാണ് മരിച്ചത്. കീത്തിന്റെ അമ്മ ലിലിയൻ (81) അച്ഛൻ മൗറീസ് (85) എന്നിവർ കഴിഞ്ഞാഴ്ച മരണപ്പെട്ടു. വാട്ട്ഫോർഡ് ആശുപത്രിയിലെ ജോലിക്കാരനായിരുന്ന മോമുദ ദിബ്ബ ഏപ്രിൽ 29 ന് കോവിഡ് ബാധിച്ച് മരിച്ചു. മോ എന്നറിയപ്പെടുന്ന ദിബ്ബ കരുതലും ദയയും ഉള്ള ആളായിരുന്നെന്ന് വെസ്റ്റ് ഹെർട്ട്ഫോർഡ്ഷയർ എൻ‌എച്ച്എസ് ട്രസ്റ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു. വടക്കൻ അയർലണ്ടിലെ കെയർ ഹോമിൽ നിന്നുള്ള 14 പേർ കോവിഡ് -19 അനുബന്ധ ലക്ഷണങ്ങളാൽ മരിച്ചു. യുകെയിൽ ആകെ 1,383,842 കൊറോണ വൈറസ് ടെസ്റ്റുകൾ നടന്നിട്ടുണ്ട്. ഇതിൽ ഇന്നലെ മാത്രം 84,806 ടെസ്റ്റുകൾ നടന്നു. തുടർച്ചയായ മൂന്നാം ദിവസവും 100,000 പ്രതിദിന പരിശോധനകൾ നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു.

ദിവസം ഒരുലക്ഷത്തിൽ കൂടുതൽ പരിശോധന നടത്തണമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഏപ്രിൽ തുടക്കത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തിൽ കൂടുതൽ പരിശോധന നടത്തിയെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ 24 നകം 27,300 മരണങ്ങളുണ്ടെന്ന് കാണിച്ച് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) ചൊവ്വാഴ്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചു. മരണ സർട്ടിഫിക്കറ്റിൽ കൊറോണ വൈറസ് പരാമർശിച്ചിട്ടുണ്ട്. ഏപ്രിൽ 24 മുതൽ ഒഎൻ‌എസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങൾ ഉൾപ്പെടെ, ആകെ മരണസംഖ്യ 32,000 ത്തിൽ കൂടുതലാണ്.