Spiritual

നോർത്ത് ഇംഗ്ലണ്ടിന്റെ തലസ്ഥാനമായി അറിയപ്പെടുന്ന ലീഡ്‌സിലെ സീറോ മലബാർ സമൂഹത്തിന്റെ ഇടവക ദേവാലയമായ സെൻറ് മേരീസ് ആൻഡ് സെന്റ് വിൽഫ്രഡ് ദേവാലയത്തിൽ എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും മാതാവിൻറെ നൊവേനയും ആരാധനയും എണ്ണ നേർച്ചയും ഉണ്ടായിരിക്കും. ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകുന്നേരം 6 .30 -നാണ് ആദ്യ വെള്ളിയാഴ്ചകളിൽ വിശുദ്ധ കുർബാനയോടൊപ്പമുള്ള തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിക്കുക. വൈകുന്നേരം 6. 30 -ന് വിശുദ്ധ കുർബാന, 7 .30 -ന് ആരാധനയും എണ്ണ നേർച്ചയും എന്ന ക്രമത്തിലാണ് തിരുകർമ്മങ്ങളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.

ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഇടയിൽ നോർത്ത് ഇംഗ്ലണ്ടിലെ തീർത്ഥാടന കേന്ദ്രമായി വളർന്നു വരുന്ന സെൻറ് മേരീസ് ആൻഡ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ എല്ലാ ദിവസവും വിശുദ്ധ കുർബാനയും മറ്റ് തിരുകർമ്മങ്ങളും ഉണ്ട് . എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും വൈകുന്നേരം 6. 30ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന തിരുകർമ്മങ്ങളിലേയ്ക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.

ഫെബ്രുവരി മാസ അഭിഷേകാഗ്നി കൺവെൻഷൻ 11 ന് രണ്ടാം ശനിയാഴ്ച്ച ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ നടക്കും.ക്രൈസ്തവശാക്തീകരണത്തിന് പ്രാധാന്യമേകിക്കൊണ്ട് നവസുവിശേഷവത്ക്കരണത്തിനായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകരിച്ച ഇവാഞ്ചലൈസേഷൻ കമ്മീഷൻ അധ്യക്ഷയും പ്രമുഖ വചനപ്രഘോഷകയും ആത്മീയ രോഗശാന്തി വിടുതൽ ശുശ്രൂഷകയുമായ സി.ആന്‍മരിയ എസ് എച്ച് അഭിഷേകാഗ്നി മിനിസ്ട്രി യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷനിൽ ശുശ്രൂഷ നയിക്കും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തകൻ ഡൊമിനിക് മക് ഡെർമോട്ട് കൺവെൻഷനിൽ പങ്കെടുക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്.

വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും അഭിഷേകാഗ്നി യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW

സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് ഇടവകയിലെ മെന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗംഭീര തുടക്കം. ഇടവകയിലെ മെന്‍സ് ഫോറം രൂപീകൃതമായതിന് ശേഷം ഇടവകയുടെ ഉന്നമനത്തിനായി ഫണ്ട് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ മെന്‍സ് ഫോറം ആദ്യമായി സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് വന്‍ വിജയമായിരുന്നു. കാര്യമായ മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ ധ്രുതഗതിയില്‍ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിന് ഇടവകാംഗങ്ങളുടെ ഭാഗത്തു നിന്നും അപ്രതീക്ഷിത സഹകരണമാണ് ലഭിച്ചത്.

ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം, ഫാ. ജെബിന്‍ പത്തിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ സമൂഹബലിയര്‍പ്പിച്ചു. തുടര്‍ന്ന് ഇടവക വികാരി ഫാ. ജോസ് അന്തിയാംകുളം ഫുഡ് ഫെസ്റ്റ് ആശീര്‍വദിച്ചു. ഇടവകാംഗങ്ങളില്‍പ്പെട്ട മുന്നൂറില്‍പ്പരമാളുകള്‍ ഫുഡ് ഫെസ്റ്റില്‍ പങ്ക് ചേര്‍ന്നു. ഇടവകയിലെ 6 പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ നിന്നുമുള്ള മെന്‍സ് ഫോറം മെമ്പേഴ്‌സ് തികച്ചും സൗജന്യമായി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് ഫുഡ് സ്റ്റാളിലെത്തിച്ച് വളരെ കുറഞ്ഞ നിരക്കില്‍ വില്ക്കുകയായിരുന്നു. മതബോധന പരീക്ഷയുടെ ദിവസമായതിനാല്‍ കുട്ടികളുടെ സാന്നിധ്യം വളരെ ശ്രദ്ധേയമായി. ഒരു ചെറിയ കൂട്ടായ്മയില്‍ നിന്നും ആയിരത്തി മുന്നൂറിലധികം പൗണ്ടുകള്‍ ഇന്ന് നടന്ന ഫുഡ് ഫെസ്റ്റില്‍ നിന്നും സമാഹരിക്കാന്‍ സാധിച്ചു. ഈ സംരംഭം വിജയത്തിലെത്തിക്കാന്‍ സഹായിച്ചത് ഇടവക പ്രതിനിധികളുടെ നിസ്വാര്‍ത്ഥമായ സഹകരണമാണെന്ന് മെന്‍സ് ഫോറം പ്രസിഡന്റ് ബിനോയ് ജേക്കബ്ബ് പറഞ്ഞു.

ഫാ. ജോസ് അന്തിയാംകുളം ലീഡ്‌സ് ഇടവക വികാരിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ സംരംഭമാണിത്. ഇടവകാംഗങ്ങളുടെ ഒത്തൊരുമയും കൂട്ടായ പ്രവര്‍ത്തനങ്ങളും തന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ആത്മവിശ്വാസവും നല്‍കുന്നുവെന്ന് വികാരി. ഫാ. അന്തിയാംകുളം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ഫാ. ജോസ് അന്തിയാംകുളം വികാരിയായി ചുമതലയേറ്റത്.

 

 

മെന്‍സ് ഫോറത്തിന്റെ ഭാരവാഹികള്‍ താഴെ പറയും പ്രകാരം.
ഫാ. ജോസ് അന്തിയാംകുളം ഡയറക്ടര്‍,
ബിനോയ് ജേക്കബ് പ്രസിഡന്റ്, ആന്‍സണ്‍ ആന്റണി സെക്രട്ടറി, അനീഷ് പോള്‍ വൈസ് പ്രസിഡന്റ്, ബിജു പീറ്റര്‍ ജോയിന്റ് സെക്രട്ടറി, ലിജോ വര്‍ഗ്ഗീസ് ട്രഷറര്‍, ടോം മാത്യൂ, മെന്റോ വര്‍ഗ്ഗീസ് റീജണല്‍ കൗണ്‍സില്‍ മെമ്പേഴ്‌സ്.

ഷിബു മാത്യൂ. സ്പിരിച്ച്വൽ ഡെസ്ക്

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്താമറിയം അർക്കദിയാക്കോൻ തീർത്ഥാടന ദൈവാലയത്തിലെ പ്രധാന തിരുനാളായ മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറി.

ഇന്ന് രാവിലെ 6.45 ന് ആരംഭിച്ച തിരുക്കർമ്മത്തിൽ ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ മൂന്ന്    നോമ്പ്    തിരുനാളിന് കോടിയേറ്റി. ഫാ. ജോസ് കുഴിഞ്ഞാലിൽ, ഫാ. ജോസഫ് ആലനിയ്ക്കൽ, ഫാ. മാത്യു കാടൻകാവിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ഫാ. ജോസ് കോട്ടയിൽ, ഫാ. ബിജി കുടുക്കാംതടത്തിൽ എന്നിവർ തിരുകർമ്മങ്ങളിൽ സന്നിഹിതരായിരുന്നു. തുടർന്ന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടന്നു. ഡീക്കൻ ജിബിൻ കവുമ്പുറത്ത് സിഎംഎഫ് വചന സന്ദേശം നൽകി. തുടർന്ന് വിവിധ സമയങ്ങളിലായി റവ. ഫാ. മാത്യൂ കവളം മാക്കൽ, റവ. ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, റവ. ഫാ. ജോസ് കുഴിഞ്ഞാലിൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ചു.

ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ

ജനുവരി 30 തിങ്കളാഴ്ച്ച രാവിലെ അഞ്ച് മണിക്ക് നടക്കുന്ന തിരുസ്വരൂപ പ്രതിഷ്ഠയോടെ മൂന്ന് നോമ്പ് തിരുനാളിന് തുടക്കമാകും. തുടർന്ന് വിവിധ സമയങ്ങളിലായി ആഘോഷമായ വിശുദ്ധ കുർബാന നടക്കും. (മൂന്ന് നോമ്പ് തിരുനാളിൻ്റെ വിശദ വിവരങ്ങളറിയുവാൻ ചുവടെ കൊടുത്തിരിക്കുന്ന നോട്ടീസ് കാണുക)
രാവിലെ പത്ത് മണിക്ക് ആഘോഷമായ റാസ നടക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുംന്തോട്ടം തിരുനാൾ സന്ദേശം നൽകും. വൈകുന്നേരം അഞ്ച് മണിക്ക് മോൺ. ജോസഫ്‌ കണിയോടിയ്ക്കൽ, വികാരി ജനറാൾ പാലാ രൂപത ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് വലിയപള്ളിയിൽ നിന്നുമാരംഭിക്കുന്ന പ്രദക്ഷിണം പകലോമറ്റം, കുര്യനാട് – കോഴാ, തോട്ടുവാ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രദക്ഷിണവുമായി 8.15ന് ജൂബിലി കപ്പേളയിൽ സംഗമിക്കും. തുടർന്ന്‌ ലദീഞ്ഞും സമാപനാശീർവാദവും നടക്കും. 9.30 ന് നടക്കുന്ന അത്യന്തം ആവേശകരമായ ചെണ്ടമേളത്തോടെ ആദ്യ ദിവസത്തെ തിരുക്കർമ്മങ്ങൾ അവസാനിക്കും.

പ്രധാന തിരുനാൾ ദിവസമായ ജനുവരി 31 ചൊവ്വാഴ്ച്ച രാവിലെ 5.30 -തിന് വിശുദ്ധ കുർബാന ആരംഭിക്കും. തുടർന്ന് രാത്രി 8 മണി വരെ വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാന തുടരും. രാവിലെ 10.30 തിന് പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ തിരുനാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ഒരു മണിക്ക് യോനാ പ്രവാചകൻ്റെ നിനവേ യാത്രയുടെ സ്മരണയുണർത്തുന്ന ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നടക്കും. ( കപ്പൽ പ്രദക്ഷിണത്തിൻ്റെ തൽസമയ സംപ്രേക്ഷണമുണ്ടായിരിക്കും).

മൂന്ന് നോമ്പ് തിരുനാളിൻ്റെ മൂന്നാം ദിവസമായ ഫെബ്രുവരി 1 ബുധനാഴ്ച്ച രാവിലെ 5.30ന് വിശുദ്ധ കുർബാന ആരംഭിക്കും. വൈകുന്നേരം 4.30 വരെ വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാനകൾ നടക്കും. രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പുളിയ്ക്കൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം 6 മണിക്ക് വലിയ പള്ളിയിൽ നിന്നും ജൂബിലി കപ്പേളയിലേയ്ക്ക് ആഘോഷമായ പ്രദക്ഷിണമിറങ്ങും. 8 മണിക്ക് പരിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെ ബുധനാഴ്ചത്തെ തിരുക്കർമ്മങ്ങൾ അവസാനിക്കും.

ഫെബ്രുവരി 2 വ്യാഴം ഇടവകയിലെ മരിച്ചവരുടെ ഓർമ്മദിനമായി ആചരിക്കും. അന്നേ ദിവസം രാവിലെ 6.15 -ന് സിമിത്തേരി ചാപ്പലിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഒപ്പീസും നടക്കും.

ഫെബ്രുവരി 12 മുതൽ ദേശത്തിരുനാളുകളും ഫെബ്രുവരി 18 ന് വിശുദ്ധ സെബസ്ത്യാനോസിൻ്റെ നാമത്തിലുള്ള പത്താം തീയതി തിരുനാളും ആഘോഷിക്കും.

ആഘോഷമായ മൂന്ന് നോമ്പ് തിരുനാളിലും തിരുക്കർമ്മങ്ങളിലും പങ്ക് ചേർന്ന് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസ സമൂഹത്തേയും പ്രാർത്ഥനയിൽ സ്വാഗതം ചെയ്യുന്നതായി ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ അറിയിച്ചു.

മൂന്ന് നോമ്പ് തിരുനാളിൻ്റെ പ്രധാന തിരുക്കർമ്മങ്ങൾ പള്ളിയുടെ യൂട്യൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും തൽസമയം ലഭ്യമാണ്. തിരുനാളിൻ്റെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഷൈമോൻ തോട്ടുങ്കൽ

ഹ ൾ . 2014 മുതൽ നീണ്ട എട്ട് വർഷക്കാലം മിഡിൽസ് ബറോ രൂപതയിലെ സ്തുത്യർഹമായ ശുശ്രൂഷകൾക്ക് ശേഷം ലണ്ടനിലേക്ക് സ്ഥലം മാറി പോകുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ . ഡോ ആൻറണി ചുണ്ടെലിക്കാട്ടച്ചന് ഹള്ളിലെ സെന്റ് എഫ്രേംസ് പ്രോപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ മലയാളികൾ യാത്രയയപ്പ് നൽകി . സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്ന കൃതജ്ഞതാ ബലിക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ നൂറ് കണക്കിന് മലയാളികൾ പങ്കെടുത്തു ,നീണ്ട എട്ട് വർഷത്തെ സേവന കാലയളവിൽ മിഡിൽസ്ബറോ രൂപതയിലെ , ഹൾ , മിഡിൽസ്ബറോ , യോർക്ക് , സ്കാർ ബറോ , നോർത്ത് അലെർട്ടൻ എന്നിവിടങ്ങളിലെ സീറോ മലബാർ സമൂഹത്തിന്റെ ചുമതലയിൽ ശുശ്രൂഷകളും , മിഡിൽസ്ബറോ രൂപതയിലും ശുശ്രൂഷകൾ ചെയ്തിരുന്ന അച്ചൻ പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് എന്ന പദവിയിൽ ഉള്ള ശുശ്രൂഷകൾ ആണ് ചെയ്തു വന്നിരുന്നത് . ഈ പ്രദേശങ്ങളിൽ സഭാ സമൂഹത്തെ കെട്ടിപ്പടുക്കുവാൻ അച്ചൻ ചെയ്ത ത്യാഗോജ്വലമായ .സേവനങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു .

സീറോ മലബാർ സഭയുടെ ശുശ്രൂഷകളോടൊപ്പം തന്നെ മറ്റു ഈ പ്രദേശങ്ങളിൽ ഉള്ള നാനാ ജാതി മതസ്ഥരായ ആളുകളുടെ സാമൂഹ്യവും , സാംസ്കാരികവും ആയ ഉന്നമനത്തിനായി അച്ചൻ നടത്തിയ പ്രവർത്തനങ്ങൾ നന്ദിയോയോടെയാണ് ഏവരും അനുസ്മരിച്ചത് . പുതിയ ശുശ്രൂഷ മേഖലയിലും , ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജെനറൽ എന്ന നിലയിലും അച്ചന്റെ മുന്പോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പ്രാർഥനനാശംസകൾ അർപ്പിച്ചാണ് യാത്രയയപ്പ് സമ്മേളനം അവസാനിച്ചത് , വിവിധ കലാപരിപാടികളും സമ്മേളനത്തോടനുബന്ധിച്ച് അരങ്ങേറി . മിഷൻ കോർ കമ്മറ്റി അംഗങ്ങൾ .,സൺ‌ഡേ സ്‌കൂൾ അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

ബിനോയ് എം. ജെ.

നാം കാണുന്ന ലോകം ഭാവാത്മകമോ അതോ നിഷേധാത്മകമോ? സത്യത്തിന്റെ പ്രകൃതമെന്ത്? സത്യം എപ്പോഴും ഭാവാത്മകമാകുവാനേ നിവൃത്തിയുള്ളൂ. നാം കാണുന്ന ലോകം നിഷേധാത്മകമാണെങ്കിൽ അത് സത്യമാകുവാൻ വഴിയില്ല. ഈശ്വരൻ അത്യന്തം ഭാവാത്മകമായ ഒരു സത്തയാണ്. അപ്പോൾ പിന്നെ നിഷേധാത്മകവും, പരിമിതവും, വിരൂപമാക്കപ്പെട്ടതുമായ ഈ പ്രപഞ്ചം എവിടെനിന്ന് വരുന്നു? അത് വെറും സൃഷ്ടിയാണ്; അത് നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണ്. അത്യന്തം ഭാവാത്മകമായ ഈശ്വരൻ സർവ്വ വ്യാപിയായി വർത്തിക്കുമ്പോൾ നിഷേധാത്മകമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി എങ്ങനെ സംഭവിക്കുന്നു?അത് മനസ്സിന്റെ സൃഷ്ടിയാണെങ്കിൽ മനസ്സ് എന്തിനുവേണ്ടി അതിനെ സൃഷ്ടിക്കുന്നു?

നാം ബാഹ്യയാഥാർഥ്യത്തെ മനസ്സിലൂടെ നോക്കിക്കാണുന്നു. മനസ്സ് ഉള്ളിടത്തോളം കാലം അപ്രകാരമേ സംഭവിക്കൂ. ഇനി ഈ മനസ്സ് എവിടെനിന്ന് വരുന്നു? മനസ്സ് എപ്പോഴും പൂർവ്വകാല അനുഭവങ്ങളുടെയും, അറിവിന്റെയും, ഓർമ്മകളുടെയും ഒരു സമാഹാരമാകുവാനേ വഴിയുള്ളൂ. അതിൽ ഈ ജന്മത്തിലെ മാത്രമല്ല മുജ്ജന്മങ്ങളിലെയും അനുഭവങ്ങൾ ഉൾപ്പെടുന്നു. നിഷേധാത്മകമായ ഒരാശയം തുടക്കത്തിൽ തന്നെ നമ്മുടെ മനസ്സിൽ കടന്നു കൂടിയിരിക്കുന്നു. ഇത് മൃഗജന്മങ്ങളിൽതൊട്ട് തന്നെ സംഭവിക്കുന്നതാവാം. നിഷേധാത്മകമായ ഈ ആശയബീജത്തിൽ നിന്നും കൂടുതൽ കൂടുതൽ നിഷേധാത്മക ചിന്തകൾ ഉത്ഭവിക്കുന്നു. അങ്ങിനെ നമ്മുടെ മനസ്സ് നിഷേധാത്മക ചിന്തകൾ കൊണ്ട് നിറയുന്നു. നാം അത്യന്തം ഭാവാത്മകമായ ആ ആശയത്തെ അഥവാ ഈശ്വരനെ , അറിയുകയോ അനുഭവിക്കുകയോ ചെയ്യാതെ പോകുന്നു.

ചുരുക്കി പറഞ്ഞാൽ നമ്മുടെ മനസ്സും അതിലൂടെ നോക്കിക്കാണുന്ന പ്രപഞ്ചവും യഥാർത്ഥമല്ല. അത് വളച്ചൊടിക്കപ്പട്ട സത്യമാണ്. അത് സത്യം പോലെ ഇരിക്കുന്നു; പക്ഷേ അത് സത്യമല്ല. അത് ഇരുട്ടത്ത് കിടക്കുന്ന കയറു പോലെയാണ്. നാമതിനെ പാമ്പായി തെറ്റിദ്ധരിക്കുന്നു. പാമ്പിനെകണ്ടു നാം ഭയപ്പെടുന്നു. പക്ഷേ അത് വാസ്തവത്തിൽ പാമ്പല്ല. പാമ്പ് മനോജന്യമാണ്. അത് മനസ്സിന്റെ സൃഷ്ടിയാണ്. അത് മനശ്ശാസ്ത്രപരമാണ്. ഇപ്രകാരം നാം കാണുന്ന പ്രപഞ്ചം മനസ്സിന്റെ സൃഷ്ടിയോ മായയോ ആണ്. സത്യം അല്ലെങ്കിൽ പരമമായ യാഥാർത്ഥ്യം മറ്റൊന്നാണ്. അതിനെ നാമറിയുന്നില്ല. അതിനെ നാമറിയാൻ ശ്രമിക്കുമ്പോഴേക്കും മനസ്സ് ഇടക്കുവന്നു കയറുന്നു.

ഇപ്രകാരം മനസ്സ് സൃഷ്ടിക്കുന്ന പരിമിതികളുടെയും, വൈരൂപ്യത്തിന്റെയും,നിഷേധാത്മകതയുടേതുമായ ഈ മായാലോകത്തിൽനിന്നും മോചനം നേടുവാൻ മനുഷ്യന് കഴിയുമോ? അനന്തസാധ്യതകളുടെയും അനന്താനന്ദത്തിന്റെയും ഉറവിടമായ ആ പരബ്രഹ്മത്തിൽ -ഈശ്വരനിൽ – എത്തിച്ചേരുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? പാമ്പായി തെറ്റിദ്ധരിക്കപ്പെടുന്ന കയറിനെ ,കയറായി തന്നെ കാണുവാൻ എന്തെങ്കിലും വഴിയുണ്ടോ? യാഥാർഥ്യത്തെ അതിന്റെ തനിസ്വരൂപത്തിൽ തന്നെ എങ്ങനെയാണ് കാണുക? അതിന് വിജ്ഞാനത്തിന്റെ വെളിച്ചം മനസ്സിലേക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നു. തോന്നലുകളെയും വികൽപങ്ങളെയും ജയിക്കേണ്ടിയിരിക്കുന്നു. ഇതെങ്ങിനെയാണെന്ന് അടുത്ത ലേഖനത്തിൽ നമുക്ക് വിശദമായി പരിശോധിക്കാം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഈ വർഷത്തെ ബൈബിൾ കലോത്സവം 2023 നവംബർ 18 ശനിയാഴ്ചയായിരിക്കുമെന്ന് രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് ടീം അറിയിച്ചു . രൂപതാ സമൂഹം മുഴുവനും ഒത്തുചേരുന്ന ഈ വലിയ സമ്മേളനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. യൂണിറ്റ് തല മത്സരങ്ങൾക്ക് ശേഷം റീജിയണൽ മത്സരങ്ങൾ ഒക്ടോബർ 31 ന് മുൻപ് നടത്തപ്പെടേണ്ടതാണ് .

റീജിയണൽ മത്സരങ്ങളിലെ വിജയികളാണ് രൂപതതല മത്സരങ്ങളിൽ പങ്കെടുക്കുക . അയ്യായിരത്തില്പരം മത്സരാത്ഥികൾ വിവിധ തലത്തിൽ വിവിധ എയ്ജ് ഗ്രൂപ്പുകളിലായി കഴിഞ്ഞ വർഷങ്ങളിൽ പങ്കെടുത്തിരുന്നു . രൂപതയിലെ വിവിധ റീജിയനിൽനിന്നുമുള്ള മത്സരാർത്ഥികളാണ് രൂപതാ മത്സരങ്ങളിൽ പങ്കെടുക്കുക . മത്സരങ്ങളുടെ നിയമാവലി ഏപ്രിൽ മാസത്തിൽ പ്രസിദ്ധികരിക്കുന്നതാണ് . സുവാറ 2023 ഈ വർഷവും നടത്തപെടുന്നതാണ് . ബൈബിൾ ക്വിസ് മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്നും ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ജോർജ്‌ മാത്യു

ദൈവദൃഷ്ടിയിൽ നിറഞ്ഞുനിൽക്കുന്നത് ദൈവമഹത്വമാണെന്നും ,പെരുന്നാളിലൂടെ ലക്ഷ്യമാക്കുന്നത് ക്രിസ്തുവിന്റെ സ്നേഹത്തിലേക്കുള്ള മടക്കയാത്രയാണെന്നും മലങ്കര ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ യുകെ , യൂറോപ്പ് , ആഫിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ്. ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയിൽ സ്തേഫാനോസ് സഹദായുടെ പെരുന്നാളിൽ മുഖ്യ കാർമികത്വം വഹിച്ചു സുവിശേഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം . തിന്മ നിഴൽ പോലെ പിന്തുടരുമ്പോഴും ,അതിനെ അധികരിച്ചു മുൻപോട്ടു പോകാനുള്ള കെൽപ്പുണ്ടാകേണ്ടത് അനിവാര്യമാണെന്നും തിരുമേനി ചൂണ്ടികാട്ടി .

ജനുവരി 20ന് വെള്ളിയാഴ്ച്ച വൈകിട്ട് സന്ധ്യ പ്രാർത്ഥന , തുടർന്ന് ഫാ.നിതിൻ പ്രസാദ്‌ കോശി അച്ചന്റെ വചനപ്രോഘോഷണവും നടന്നു . ജനുവരി 21ന് ശനിയാഴ്ച വൈകിട്ട് തിരുമേനിക്ക് സ്വീകരണം ,കൊടിയേറ്റ് , സന്ധ്യാപ്രാർത്ഥന , സുവിശേഷപ്രസംഗം , ആശിർവാദം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ .

ജനുവരി 22 ഞായറാഴ്ച്ച രാവിലെ പ്രഭാതനമസ്കാരം ,എബ്രഹാം മാർ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബാന ,പ്രസംഗം ,പ്രദിക്ഷണം , ആശിർവാദം ,വിവാഹ ജീവിതത്തിൽ 25 വർഷം പിന്നിട്ട ദമ്പതിമാരെയും ,എ ലെവൽ ,സൺ‌ഡേ സ്കൂൾ 12 ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും ആദരിക്കുകയും ,ഉപഹാരങ്ങൾ നൽകുകയും ചെയ്തു.തുടർന്ന് പാരീഷ് ബുള്ളറ്റിൻ ഉത്ഘാടനം ,നേർച്ച വിളമ്പ് ,ആദ്യഫലലേലം ,സ്നേഹവിരുന്ന്,എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ.ഇടവക വികാരി ഫാ മാത്യു എബ്രഹാം കൊടിയിറക്കിയതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു .

ഇടവക വികാരി ഫാ മാത്യു എബ്രഹാം ,ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി ലിജിയ തോമസ് ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി .

 

ജെഗി ജോസഫ്

ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ വിശ്വാസികളെ കാണാനെത്തി. തിങ്ങിനിറഞ്ഞ ദേവാലയത്തെ അഭിസംബോധന ചെയ്ത ശേഷം വികാരി ഫാ പോള്‍ വെട്ടിക്കാട്ടിനൊപ്പം ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാനയ്ക്കിടെ വചന സന്ദേശത്തില്‍ കര്‍ത്താവിനായി ആലയം നിര്‍മ്മിക്കാനും ക്ലേശകാലത്ത് അവിടത്തോടൊപ്പം വസിക്കാനും ഉള്ളതാണ് ദേവാലയം. ബ്രിസ്റ്റോളില്‍ നിങ്ങളത് നിര്‍മ്മിക്കാന്‍ പോകുന്നു, ദൈവാനുഗ്രഹം ഉണ്ടാകും.

ദൈവത്തിന്റെ ഭവനവും സ്വര്‍ഗത്തിന്റെ വാതിലുമാണ് ദേവാലയം, മനുഷ്യനോടൊപ്പമുള്ള ദൈവത്തിന്റെ താമസ സ്ഥലം. ദൈവത്തിന് താമസ സ്ഥലം ഒരുക്കുന്നത് മഹത്വരമാണ്. വിശ്വാസി എന്ന നിലയില്‍ മറ്റ് വിശ്വാസികളുടെ ഉത്തരവാദിത്വം കൂടി സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. ധാരാളം പേര്‍ പുതിയതായി ബ്രിസ്റ്റോളിലേക്ക് വരുന്നു. അവര്‍ക്കായി വിശ്വാസ പരിശീലനം ,വിശുദ്ധ കുർബാന ,നമ്മുടെ കുഞ്ഞുങ്ങളുടെ ആത്മീയ കാര്യങ്ങളിലുള്ള പരിശീലനം എന്നിവ ഒരുക്കാന്‍ നമുക്കൊരു സ്ഥലം വേണം. അതിനാകണം ഈ ദേവാലയവും ഈ ഇടവകയും. നമുക്ക് ഓരോരുത്തർക്കും സ്പിരിച്വല്‍ ഡ്യൂട്ടിയുണ്ടെന്നും നാം അത് പൂര്‍ത്തിയാക്കണമെന്നും ദൈവത്തിന് ശുശ്രൂഷ ചെയ്യാന്‍ ഏവര്‍ക്കും സാധിക്കട്ടെ. ദേവാലയം പണിയും പോലെ വിശ്വാസ സമൂഹത്തെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ. ഇതിന് നേതൃത്വം നല്‍കുന്ന ബഹുമാനപ്പെട്ട പോളച്ചനേയും കൈക്കാരന്മാരേയും കമ്മിറ്റി അംഗങ്ങളേയും അദ്ദേഹം അനുമോദിച്ചു. ബഹുമാന്യനായ ഫാ പോള്‍ വെട്ടിക്കാട്ട് ഫാ സേവ്യര്‍ഖാന്‍ അച്ചന് നന്ദി പറഞ്ഞു. തിരക്കിനിടയിലും മോശം കാലാവസ്ഥയിലും ദേവാലയത്തിലെത്തി വചന സന്ദേശം നല്‍കിയ ഫാദറിന് ഫാ പോള്‍ വെട്ടിക്കാട്ട് നന്ദി പറഞ്ഞു.

യുകെയിൽ ആദ്യമായാണ് സീറോ മലബാർ സമൂഹം ഒരു ദേവാലയം നിർമ്മിക്കുന്നത്. വരുന്ന ജൂണ്‍ മാസത്തോടെ ദേവാലയ നിര്‍മ്മാണം ആരംഭിക്കാനും അടുത്ത വര്‍ഷം അതു പൂര്‍ത്തിയാക്കാനുമാണ് പ്രതീക്ഷ. ഈ സംരഭത്തില്‍ വട്ടായിലച്ചന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കും സമൂഹത്തിനും ഒപ്പമുണ്ടാകണമെന്ന് ഫാ പോള്‍ വെട്ടിക്കാട്ട് അഭ്യര്‍ത്ഥിച്ചു. വൈകിട്ട് അഞ്ചരയോടെ ദേവാലയ നിര്‍മ്മാണത്തിനുള്ള സൈറ്റിലെത്തിയ ഫാ സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ മരം കോച്ചുന്ന തണുപ്പിനെയും അവഗണിച്ച് നഗ്ന പാദനായി എത്തി സ്ഥലം വെഞ്ചിരിച്ചു. തുടര്‍ന്നാണ് സെന്റ് ജോസഫ് ദേവാലയത്തിൽ എത്തിയത്. തിങ്ങി നിറഞ്ഞ ദൈവാലയത്തിലുണ്ടായിരുന്ന മുഴുവന്‍ പേരേയും അനുഗ്രഹിച്ച് അവര്‍ക്കായി പ്രാര്‍ത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത് .

ഡീക്കന്‍ ജോസഫ് ഫിലിപ്പ്, സി ഗ്രേസ് മേരി, കൈക്കാരന്മാരായ സിജി സെബാസ്റ്റിയന്‍, മെജോ ജോയ്, ബിനു ജേക്കബ്, ഫാമിലി യൂണിറ്റ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് തരകന്‍, കമ്മിറ്റി അംഗങ്ങൾ എന്നിവര്‍ എല്ലാത്തിനും നേതൃത്വം നല്‍കി.

ബിനോയ് എം. ജെ.

ഇന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കപ്പെടുന്ന ഈ ബാഹ്യലോകത്തിന് നമ്മെ സന്തോഷിപ്പിക്കുവാനുള്ള കഴിവുണ്ടോ? അല്ലെങ്കിൽ ഇന്ദ്രിയങ്ങൾക്ക് മനുഷ്യനെ ആനന്ദിപ്പിക്കുവാനുള്ള കഴിവുണ്ടോ? ഉണ്ടായിരുന്നുവെങ്കിൽ നാം പണ്ടേ പരമാനന്ദത്തിൽ എത്തുമായിരുന്നു! എന്നിരുന്നാലും നാമാ യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നില്ല. ഇന്ദ്രിയങ്ങൾക്ക് നമ്മെ സുഖിപ്പിക്കുവാനാകുമെന്ന് നാം ആഴത്തിൽ വിശ്വസിക്കുന്നു. അതിൽ സദാ പരാജയപ്പടുന്നുണ്ടെങ്കിലും നാമത് സമ്മതിച്ച് കൊടുക്കുന്നില്ല. ഈ ലോകത്തെ എത്ര കണ്ടാലും നമ്മുടെ കൊതി തീരുന്നില്ല. അത് അത്രമാത്രം നല്ലതായതുകൊണ്ടല്ല, മറിച്ച് നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് അത് ഇനിയും ഉയരാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. കൊതി തീർന്നിരുന്നുവെങ്കിൽ നാം സംതൃപ്തി അടയുമായിരുന്നു. പക്ഷേ അങ്ങനെ സംഭവിക്കുന്നില്ല. നാം അസംതൃപ്തരാണ്. അതുകൊണ്ട് തന്നെ നാം വീണ്ടും വീണ്ടും അതിനെ കാണുവാൻ ആഗ്രഹിക്കുന്നു. ഈ നിമിഷം നാം അസംതൃപ്തരാണെന്ന് വ്യക്തം. എന്നാൽ അടുത്ത നിമിഷം സംതൃപ്തി കിട്ടുമെന്ന് നാം മോഹിക്കുന്നു. എന്നാൽ അതൊരിക്കലും കിട്ടുന്നുമില്ല. പക്ഷേ നാം തോൽവി സമ്മതിക്കുകയോ യാഥാർഥ്യത്തെ അംഗീകരിക്കുകയോ ചെയ്യുന്നില്ല. നാം വീണ്ടും വീണ്ടും കൊതിയോടെ അതിനെ നോക്കുന്നു. ഇതാണ് മനുഷ്യന്റെ പ്രശ്നം.

കുറെ നാളത്തേക്ക് (ഏതാനും മാസങ്ങളിലേക്ക്)നിങ്ങൾ മുറിയിൽ തന്നെ ഒതുങ്ങി കൂടുന്നു എന്ന് സങ്കൽപ്പിക്കുക. ഓരോ ദിവസവും കഴിയും തോറും പുറത്തു പോകണമെന്ന ആഗ്രഹം നിങ്ങളിൽ ശക്തിപ്പെട്ടു വരുന്നു. ഒന്നു നടക്കണമെന്നും അൽപം യാത്ര ചെയ്യണമെന്നും നാലുപേരെ കാണണമെന്നുമുള്ള മോഹം ശക്തിയാർജ്ജിക്കുന്നു. ഒന്ന് പുറത്തുപോയാൽ പരമാനന്ദം കിട്ടുമെന്ന് നിങ്ങൾ ചിന്തിക്കുന്നു. ഒടുവിൽ നിങ്ങൾക്ക് സ്വയം നിയന്ത്രിക്കുവാനാകാതെ വരികയും നിങ്ങൾ പുറത്തു പോവുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾക്ക് പരമാനന്ദം കിട്ടുന്നുണ്ടോ? രണ്ടോ മൂന്നോ ദിവസത്തേക്ക് അല്ലെങ്കിൽ ഒരാഴ്ചത്തേക്ക് നിങ്ങൾക്ക് സന്തോഷമായിരിക്കും. അപ്പോഴത്തേക്കും വിരസത ആരംഭിച്ച് തുടങ്ങിയിരിക്കും. നിങ്ങളുടെ ഇന്ദ്രിയങ്ങൾക്ക് നിങ്ങളെ ശാശ്വതമായി സന്തോഷിപ്പിക്കുവാനുള്ള കഴിവില്ല. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് കരുതുക. അതൊന്ന് മാറിക്കിട്ടിയാൽ പരമാനന്ദം കിട്ടുമെന്ന് നിങ്ങൾ കരുതുന്നു. എന്നാൽ അത് മാറിക്കഴിയുമ്പോളോ? ഏതാനും ദിവസങ്ങളോ ഒന്നോരണ്ടോ ആഴ്ചകളോ നിങ്ങൾക്ക് സന്തോഷം കിട്ടുന്നു. അപ്പോഴേക്കും പുതിയ പ്രശ്നങ്ങളും വിരസതയും നിങ്ങളെ ബാധിച്ച് കഴിഞ്ഞിരിക്കും. നിങ്ങൾ ചുട്ടുപൊള്ളുന്ന വെയിലത്തുകൂടി നടന്നു വരികയാണെന്ന് കരുതുക. പെട്ടെന്ന് നിങ്ങൾ എയർകണ്ടീഷൻ ചെയ്ത ഒരു മുറിയിലേക്ക് പ്രവേശിക്കുന്നു. എന്തോരാനന്ദം! എന്നാൽ എത്ര നേരത്തേക്ക്? ആ മുറിയിൽ തന്നെ രണ്ടാഴ്ച തുടർച്ചയായി ഇരിക്കുക. ആ ആനന്ദമെല്ലാം എവിടെ പോകുന്നു? ഇതാണ് ഇന്ദ്രിയ സുഖത്തിന്റെ കാര്യം.

ഇതിനെതുടർന്ന് മറ്റൊരപകടം കൂടി സംഭവിക്കുന്നു. ഇന്ദ്രിയങ്ങൾക്ക് നമ്മെ സന്തോഷിപ്പിക്കുവാനുള്ള കഴിവില്ലെന്ന് അറിയുന്ന നാം ആ വസ്തുത സമ്മതിച്ചുകൊടുക്കാതെ മറ്റൊരുതരം വാദഗതിയിലേക്ക് നീങ്ങുന്നു – സാഹചര്യങ്ങൾ ഒന്ന് മാറിയാൽ എനിക്ക് പരമാനന്ദം ലഭിക്കും! എന്റെ അസംതൃപ്തിയുടെ കാരണം ഇന്ദ്രിയങ്ങളുടെ പിടിപ്പുകേടല്ല, മറിച്ച് അത് സാഹചര്യത്തിന്റെ കുഴപ്പമാണ്. ഇപ്രകാരം നാം സ്വയം വഞ്ചിക്കുകയും സാഹചര്യങ്ങൾ മാറുവാൻ ഇച്ഛിക്കുകയും ചെയ്യുമ്പോൾ നമ്മുടെ മനസ്സിൽ ആഗ്രഹങ്ങൾ ജനിക്കുന്നു. പക്ഷേ ആഗ്രഹങ്ങളുടെ പിറകേ പോകുമ്പോഴും നമുക്ക് ആനന്ദമൊന്നും കിട്ടുന്നില്ല. അപ്പോഴും ആഗ്രഹങ്ങളുടെ വ്യർത്ഥത മനസ്സിലാക്കുകയോ സമ്മതിച്ച് കൊടുക്കുകയോ ചെയ്യാതെ നാം പുതിയ പുതിയ ആഗ്രഹങ്ങളുടെ പിറകെ ഓടുന്നു. ഇതൊരുതരം ഭ്രാന്ത് തന്നെയാണ്. വാസ്തവത്തിൽ നമ്മുടെ ഇന്ദ്രിയങ്ങളും നമ്മുടെ ആഗ്രഹങ്ങളും നമ്മെ കബളിപ്പിക്കുകയാണ്. ഇപ്രകാരം ആഗ്രഹങ്ങളുടെ പിറകേ നാം എത്രയോ ജന്മങ്ങൾ ഓടിക്കഴിഞ്ഞിരിക്കുന്നു! കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുന്നില്ലെങ്കിൽ നാമിനിയും ഇപ്രകാരം ഓടിക്കൊണ്ടിരിക്കും.

എന്താണ് ഈ പ്രശ്നത്തിന്റെ അടിസ്ഥാനപരമായ കാരണം? ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കപ്പെടുന്ന ഈ ജഗത്തിനപ്പുറം മറ്റൊരു സത്തയുള്ളതായി നമുക്കറിഞ്ഞുകൂടാ..അറിയാമായിരുന്നുവെങ്കിൽ നാമതിനെ അന്വേഷിക്കുമായിരുന്നു. നമുക്കുള്ള ഏക അഭയവും ലക്ഷ്യവും ഈ ബാഹ്യപ്രപഞ്ചം തന്നെ. ഇതിന് പകരം വക്കുവാൻ മറ്റൊന്നില്ലെന്ന് നാം ധരിച്ച് വച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ നാം യാഥാർഥ്യത്തെ നിഷേധിച്ചുകൊണ്ട് ബാഹ്യലോകത്തിന്റെ പിറകെ ഓടുന്നു. അതിൽ അത്ഭുതം ഒന്നുമില്ല! ഇന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കപ്പെടുന്ന ഈ ബാഹ്യപ്രപഞ്ചം മായയാണെന്നും, അവിടെ സുഖമൊന്നും വച്ചിട്ടില്ലെന്നും, ഇന്ദ്രിയങ്ങളെ ഉൾവലിക്കുമ്പോൾ പ്രസ്തുത ലോകം തിരോഭവിക്കുമെന്നും അപ്പോൾ നമ്മുടെ മുന്നിൽ സത്യമായ ആന്തരിക ലോകവും ഈശ്വരനും പ്രത്യക്ഷമാകുമെന്നും അവിടെ (അവിടെ മാത്രം)അനന്താനന്ദം കുടികൊള്ളുന്നുവെന്നും ഒരിക്കൽ ആ അനന്ദാനന്ദത്തിൽ എത്തിയാൽ പിന്നെ ബാഹ്യ പ്രപഞ്ചത്തിലും അനന്താനന്ദം കണ്ടെത്തുവാൻ നമുക്ക് കഴിയുമെന്നും നമുക്ക് മനസ്സിലാക്കിത്തരുവാൻ നമ്മുടെ വിദ്യാഭ്യാസത്തിന് കഴിയാതെപോയി! ഇതാണ് പാശ്ചാത്യ വിദ്യാഭ്യാസം കൊണ്ടുള്ള ദോഷം. അത് നമ്മെ കഷ്ടപ്പാടുകളിലൂടെ വലിച്ചിഴക്കുന്നു. ആധുനിക പാശ്ചാത്യ സംസ്കാരം ശിഥിലമായിക്കൊണ്ടിരിക്കുന്നു. അനന്തമായ വിജ്ഞാനത്തിനും ആനന്ദത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ദാഹത്തെ തൃപ്തിപ്പെടുത്തുവാൻ അതിന് കഴിവില്ല. ഇവിടെ ആധുനിക മനുഷ്യനെ സഹായിക്കാൻ ആർഷഭാരത സംസ്കാരം പുനർജ്ജനിക്കുന്നു. അവിടെ മാത്രമേ പ്രതീക്ഷക്ക് വകയുള്ളൂ. ഭാരതീയ സംസ്കാരം ഒരേസമയം പുരാതനവും ആധുനികവുമാണ്. അതിലെ ആശയങ്ങൾ അത്യന്തം അഗാധവും മനുഷ്യന്റെ എല്ലാവിധ പ്രശ്നങ്ങൾക്കുമുള്ള പരിഹാരവും ആണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

RECENT POSTS
Copyright © . All rights reserved