Spiritual

എയ്‌ൽസ്‌ഫോർഡ്: ഇംഗ്ലണ്ടിലെ പ്രശസ്ത മരിയൻ തീർത്ഥടന കേന്ദ്രമായ എയ്‌ൽസ്‌ഫോർഡ് പ്രയറിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം 2021 ഒക്ടോബർ 2 ശനിയാഴ്ച നടക്കും. രൂപതാ സമൂഹം ഒരുമിച്ച് പരിശുദ്ധ അമ്മയുടെ സംരക്ഷണം പ്രാർത്ഥിക്കുകയും, ദൈവിക അഭിഷേകം സ്വീകരിക്കുകയും ചെയ്യുന്ന ഭക്തിസാന്ദ്രമായ ഈ തിരുനാളിൽ സംബന്ധിക്കുവാൻ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ ആണ് ഇവിടെയെത്തുന്നത്. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും.

1251 ൽ വിശുദ്ധ സൈമൺ സ്‌റ്റോക്കിന് പരി. അമ്മ പ്രത്യക്ഷപ്പെട്ട്, തന്റെ സംരക്ഷണത്തിന്റെ അടയാളമായ വെന്തിങ്ങ (ഉത്തരീയം) വിശുദ്ധന് നൽകിയത് എയ്‌ൽസ്‌ഫോഡിൽ വച്ചാണ്. വെന്തിങ്ങ ധരിക്കുന്ന സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ ഭൗതികാവശിഷ്ടം സൂക്ഷിക്കപ്പെട്ടിരിക്കുന്നത് എയ്‌ൽസ്‌ഫോർഡിലെ റെലിക് ചാപ്പലിലാണ്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചെത്തുന്ന നാനാജാതി മതസ്ഥരുടെ ആശാകേന്ദ്രമാണ് ഈ പുണ്യഭൂമി.

2021 ഒക്ടോബർ 2 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കർമ്മലമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ജപമാലരാമത്തിലൂടെ നടത്തുന്ന ജപമാലയോടുകൂടി തീർത്ഥാടന പരിപാടികൾ ആരംഭിക്കും. തുടർന്ന് 1 മണിക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ കുർബാന അർപ്പിക്കും. വി. കുർബാനക്കു ശേഷം 3 മണിക്ക് വിശുദ്ധരുടെ രൂപങ്ങളും വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം നടക്കും. സമാപനശീർവാദത്തിനു ശേഷം 4 മണിക്ക് സ്നേഹവിരുന്ന്, ഈ രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

രൂപതയിലെവിവിധ മിഷനുകളിൽ നിന്നും ഇടവകകളിൽ നിന്നുമുള്ള വൈദികർ, സന്യാസിനികൾ, റീജിയണൽ കമ്മറ്റി അംഗങ്ങൾ, അല്മായർ തുടങ്ങിയവർ തിരുന്നാളിന് നേതൃത്വം നൽകും. തിരുന്നാളിനോടനുബന്ധിച്ച് നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും കഴുന്ന്, മുടി, അടിമ എന്നിവ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുനാൾ പ്രസുദേന്തിമാരാകാൻ ആഗ്രഹം ഉള്ളവർ തിരുന്നാൾ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. തീർത്ഥാടന ഒരുക്കത്തിന്റെ ഭാഗമായി സെപ്റ്റംബർ 23 വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 7 വരെ ഓൺലൈനിൽ പ്രത്യക പ്രാർത്ഥനയും വചന ശുശ്രൂഷയും ക്രമീകരിച്ചിട്ടുള്ളതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

മഹാമാരിയുടെയും പ്രതിസന്ധികളുടെയും ഈ കാലത്ത് തിരുനാളിൽ സംബന്ധിച്ച് പരി. അമ്മയുടെ സംരക്ഷണം പ്രത്യേകമായി ലഭിക്കുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

ഷിബു മാത്യൂ
കുറവിലങ്ങാട് പള്ളിയിലെ എട്ട് നോമ്പ് തിരുന്നാളില്‍ രൂപതാധ്യക്ഷന്‍ അഭി. മാര്‍ ജോസഫ് കല്ലറയ്ങ്ങാട്ട് നടത്തിയ വചന സന്ദേശം വിവാദമായപ്പോള്‍ പിതാവിന് പിന്‍ന്തുണയറിയ്ച്ച് കത്തോലിക്കാ യുവജന സംഘടനകള്‍ രംഗത്ത്. ഞായറാഴ്ച്ച രാവിലെ സീറോ മലബാര്‍ സഭയുടെ യുവജന സംഘടനകളായ SMYM, KCYM എന്നിവയുടെ നേതൃത്വത്തില്‍ പാലാ ടൗണില്‍ പൊതുസമ്മേളനവും പ്രകടനവും നടത്തി. പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി രൂപതകളില്‍ നിന്നുമായി നൂറ് കണക്കിന് യുവജനങ്ങളാണ് പൊതുസമ്മേളനത്തിലും പ്രകടനത്തിലും പങ്കെടുത്തത്.

കത്തോലിക്കാ സഭയുടെ യുവജന സംഘടനകളുടെ ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഫാ. ജേക്കബ് ചക്കാത്ര മുഖ്യ പ്രഭാഷണം നടത്തി. ശക്തമായ ഭാഷയിലാണ് ഫാ. ചക്കാത്ര വിവാദങ്ങളോട് പ്രതികരിച്ചത്. തികച്ചും വ്യക്തിപരമായി തന്റെ ജനത്തോട് കാലഘട്ടത്തിന്റെ ഭീകരതയ്ക്കു മുമ്പില്‍ വേണ്ട മുന്‍കരുതലുകളെടുക്കണമെന്ന് ആ ജനത്തിന്റെ ആത്മീയ പിതാവ് ഓര്‍മ്മിപ്പിച്ചപ്പോള്‍ ആര്‍ക്കാണ് ഇത്ര വേദനിച്ചത്.?? നൂറ് കണക്കിന് തെളിവുകള്‍ നിരത്തിയല്ലേ പിതാവ് സംസാരിച്ചത്. സഭയുടെ മക്കളെ ഇല്ലായ്മ ചെയ്യുവാന്‍ മുന്നിട്ടിറങ്ങിയ വര്‍ഗ്ഗീയ ശക്തികള്‍, സാമുദായിക ശക്തികള്‍, രാഷ്ട്രീയശക്തികള്‍ അവര്‍ അവരുടെ നിലപാടെടുക്കുമ്പോള്‍ കൈയ്യും കെട്ടി നോക്കി നില്ക്കാന്‍ ഇനി കത്തോലിക്കാ സഭയ്ക്ക് പറ്റില്ല. ആ സത്യം ഉറക്കെ പ്രഖ്യാപിക്കുകയാണ്. ഞങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാനും തലമുറയെ വളര്‍ത്തുവാനുമുള്ള ഉത്തരവാദിത്വം ഞങ്ങളുടെ പിതാക്കന്മാര്‍ക്കും വൈദീകര്‍ക്കും സന്യസ്തര്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ല. ശക്തമായ രീതിയില്‍ പ്രതികരികരിക്കാന്‍ ഞങ്ങള്‍ക്കുമറിയാം. പിതാവ് കുറച്ച് കൂടി വിവേകത്തോടെ സംസാരിക്കണമെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു. വിവേകമുള്ള രാഷ്ട്രീയക്കാര്‍ എത്രയുണ്ട്??? ഫാ. ചക്കാത്ര ചോദിച്ചു. വിവേകത്തിന്റെ ഭാഷ ക്രിസ്ത്യാനികളെ പഠിപ്പിക്കേണ്ട. ഞങ്ങളുടെ ഭാഷ മയക്കുമരുന്നിന്റെ ഭാഷയല്ല. ക്രൈസ്തവന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷയാണ്. ഫാ. ചക്കാത്ര കൂട്ടിച്ചേര്‍ത്തു.

പ്രസ്തുത സമ്മേളനം പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, KCYM സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ മാത്യൂ ഉടയാടി, പാലാ രൂപത SMYM ഡയറക്ടര്‍ പൈയിലച്ചന്‍, കാഞ്ഞിരപ്പള്ളി SMYM ഡയറക്ടര്‍ കൊച്ചുപുരയ്ക്കലച്ചന്‍, പാലാ കാഞ്ഞിരപ്പിള്ളി ചങ്ങനാശ്ശേരി രൂപതയിലെ SMYM പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്മാരായ സാം സണ്ണി, ജോബിന്‍, ആദര്‍ശ്, പാസ്റ്റര്‍ സെക്രട്ടി സിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. സഭാ നേതൃത്വത്തിന്റെ ചിന്തകള്‍ക്ക് സഭയുടെ യുവജന സംഘടനകള്‍ സപ്പോര്‍ട്ട് കൊടുക്കുന്നു എന്നത് സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് ശക്തിയേറുന്നു എന്നതിന് തെളിവാണ്.

ഫാ. ജേക്കബ് ചക്കാത്രയുടെ പ്രസംഗം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

https://fb.watch/7Zv5GavVQo/

ഷിബു മാത്യൂ

മനുഷ്യത്വത്തിൻ്റെ വികാരം എല്ലാവർക്കും ഒരുപോലെയാണ്. പരിശുദ്ധമായ അൾത്താരയിൽ നിന്ന് പ്രഘോഷിക്കപ്പെടുന്നത് സാഹോദര്യത്തിന് നിരക്കാത്തതല്ല. അക്കാര്യത്തിൽ ആരും രണ്ടാമതൊന്നു ശങ്കിക്കേണ്ട! ക്രിസ്ത്യാനിക്ക് ഒറ്റ ശത്രുവേ ഉള്ളൂ.. അത് പിശാചാണ്. കുറവിലങ്ങാട് പള്ളിയിൽ എട്ട് നോമ്പ് തിരുന്നാളിനോട് അനുബന്ധിച്ച് പാലാ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വചന സന്ദേശം വിവാദമായതോടെ, അതിനുള്ള വിശദീകരണവുമായി ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്ററ്യൻ കുട്ടിയാനിയിൽ രംഗത്തുവന്നു. ഇന്ന് രാവിലെ അർപ്പിച്ച  വിശുദ്ധ കുർബാന മധ്യേ നൽകിയ വചന സന്ദേശത്തിലാണ് അദ്ദേഹം വിശദീകരണം നൽകിയത്.

എട്ട്നോമ്പ് തിരുന്നാളിനോട് അനുബന്ധിച്ച് രൂപതാധ്യക്ഷൻ സൂചിപ്പിക്കപ്പെട്ട ആശയങ്ങൾ സമൂഹത്തിൽ വളരെ ചർച്ചയായിട്ടുണ്ട്. ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുക തന്നെ വേണം. ഒരു മതത്തേയോ, സമുദായത്തേയോ, ഒരു പ്രത്യയശാസ്ത്രത്തെയോ മറ്റ് ആരെയെങ്കിലെയോ പ്രത്യക്ഷമായോ പരോക്ഷമായോ അധിക്ഷേപിക്കപ്പെടുന്ന പ്രഘോഷണം ആയിരിന്നില്ല ഇവിടെ നടന്നത്. ക്രിസ്തീയ വിശ്വാസത്തിൽ നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ കളയ്ക്ക് സമാനമായ ചിന്താഗതികൾ പ്രത്യക്ഷപ്പെടാനായിട്ടുള്ള സാഹചര്യം ഉണ്ടെങ്കിൽ, അതിനെ തിരിച്ചറിയണം എന്ന ഓർമ്മക്കുറിപ്പ് ധാർമ്മീകമായ മാനത്തിൽ അരുൾ ചെയ്യാനായിട്ട് ശ്രമിച്ച ഒരു ഇടയനെടുത്ത ഒരു സുവിശേഷ ഭാഗത്തിൻ്റെ വിശദീകരണമാണ് ഈ ദേവാലയത്തിൽ നടന്നത്. മതസ്പർദ വളർത്തുന്ന രീതിയിലുള്ള ഒരു വാക്ക് പോലും ഈ ദേവാലയത്തിൽ നിന്ന് ഉച്ഛാരണം ചെയ്യപ്പെട്ടിട്ടില്ല. ക്രിസ്ത്യാനിക്ക് ഒരു മത വിശ്വാസികളോടും ശത്രുതയില്ല. എല്ലാ മത വിശ്വാസികളും ഒരുമിച്ച് ജീവിക്കേണ്ട ജനാധിപത്യ സംവിധാനമുള്ള ഈ നാട്ടിൽ ഒരു മതം മറ്റൊരു മതത്തെ വെല്ലുവിളിക്കുന്നില്ല. അങ്ങനെയൊരു സുവിശേഷമല്ല ക്രിസ്ത്യാനിയുടേത്.

തിന്മ ലോകത്തിലുള്ളപ്പോൾ അതിനെതിരെ കണ്ണടയ്ക്കണം എന്നല്ല സുവിശേഷം പറയുന്നത്. തിന്മ ചൂണ്ടിക്കാണിക്കാനായിട്ടുള്ള ന്യായമായ അവകാശം നന്മയുടെ വക്താക്കളായ ക്രിസ്ത്യാനിക്കുണ്ട്. ലോകത്തിൽ തിന്മയുണ്ടാകുമ്പോൾ അത് ചൂണ്ടിക്കണിക്കുവാനുള്ള ധാർമ്മിക ശക്തിയാണ് സുവിശേഷം. അഭിവന്ദ്യ കല്ലറയ്ങ്ങാട്ട് പിതാവ് അത് ഒരു പടി മുന്നിലേ ചുണ്ടിക്കാണിച്ചു എന്നു മാത്രം.

ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കുട്ടിയാനിയിലിൻ്റെ വചന സന്ദേശത്തിൻ്റെ പൂർണ്ണരൂപം കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് ബർമിങ്ഹാം ബെഥേൽ സെന്റർ . അഭിവന്ദ്യ പിതാക്കന്മാരായ ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ , സീറോ മലങ്കര സഭയുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് യൂഹനാൻ മാർ തിയഡോഷ്യസ് എന്നിവരുടെ അനുഗ്രഹാശിസുകളോടെ കോവിഡ് മഹാമാരിക്കുശേഷമുള്ള ആദ്യത്തെ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ മുൻപെന്നപോലെ വൻ ഒരുക്കങ്ങളോടെയും ജനപങ്കാളിത്തത്തോടെയും നടക്കുന്നു.

വിവിധ ദേശങ്ങളിൽ നിന്നും വിശ്വാസികൾ കോച്ചുകളിലും മാറ്റുവാഹനങ്ങളിലുമായി നാളെ കൺവെൻഷൻ സെന്ററിൽ എത്തിച്ചേരും . എന്നാൽ ദിവസങ്ങൾക്കുമുമ്പേ ബെഥേലിലെ മുഴുവൻ സീറ്റുകളിലേക്കും മുൻകൂട്ടിയുള്ള ബുക്കിങ് പൂർത്തിയായതിനാൽ മറ്റുള്ളവർക്കായി ശുശ്രൂഷകൾ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുന്നതായിരിക്കും .

സെഹിയോൻ വെബ് സൈറ്റ് , യൂട്യൂബ് , ഫേസ്ബുക് പേജുകളിൽ കൺവെൻഷൻ ലൈവ് ആയി കാണാവുന്നതാണ് .

ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് , സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലച്ചന്റെ ശുശ്രൂഷകളുടെ തുടർച്ചയായി യൂറോപ്പ് കേന്ദ്രീകരിച്ച് യുകെ യിൽ 2009 ൽ റവ.ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിൾ കൺവെൻഷൻ പരിശുദ്ധാത്മ അഭിഷേകത്താൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും അതുവഴി ജീവിത നവീകരണവും സാധ്യമാക്കി അനേകരെ ദൈവികതയിലേക്ക് ഇന്നും നയിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ യുകെ യിലും യൂറോപ്പിലും പാരമ്പര്യ ക്രൈസ്തവ വിശ്വാസത്തെ തലമുറകളിലൂടെ വളർത്തിയെടുക്കുകയും അതുവഴി സഭയുടെ വളർച്ചയിലും നിത്യേന ഭാഗഭാക്കായിക്കൊണ്ടിരിക്കുകയുമാണ് .

അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ,മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് സ്രാമ്പിക്കൽ , തുടങ്ങി അനവധി ബിഷപ്പുമാരും ഫാ. ജോർജ് പനക്കൽ , ഫാ. സേവ്യർ ഖാൻ വട്ടായിൽ , ഫാ. ഡൊമനിക് വാളന്മനാൽ, തുടങ്ങിയ നിരവധി വചന പ്രഘോഷകരും സന്തോഷ് കരുമത്ര , ഡോ. ജോൺ ഡി , സന്തോഷ് ടി , റെജി കൊട്ടാരം , സാബു ആറുതൊട്ടി. തുടങ്ങിയ നിരവധി അൽമായ ശുശ്രൂഷകരും ഇതിനോടകം ഈ കൺവെൻഷനിൽ ശുശ്രൂഷകൾ നയിച്ചിട്ടുണ്ട് . കർദ്ദിനാൾ മാർ ക്ളീമീസ് കത്തോലിക്കാ ബാവ , ഫാ. ഡാനിയേൽ പൂവണ്ണത്തിൽ എന്നിവരും സെഹിയോനിൽ ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുണ്ട് .

ലോക്ഡൗണിൽ ഓൺലൈനിലായിരുന്നു ഇതുവരെയും കൺവെൻഷൻ നടത്തപ്പെട്ടത് .

സവിശേഷമായ യൂറോപ്യൻ സംസ്കാരത്തിൽ യേശുവിനെ രക്ഷകനും നാഥനുമായി ആയിരങ്ങൾ കണ്ടെത്തുവാൻ ഇടയാക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ബെഥേലിൽ നടക്കുമ്പോൾ അതിനായി മാധ്യസ്ഥം തേടി യുകെ യുടെ വിവിധ ദേശങ്ങളിൽ നടന്നുവന്ന പ്രാർത്ഥനാപൂർവ്വമായ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ് . കൺവെൻഷനൊരുക്കമായുള്ള പ്രത്യേക കാലെബ് ശുശ്രൂഷ ബർമിംഗ്ഹാമിൽ നടന്നു . കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി വിവിധ ഭാഷാ ദേശക്കാരായ അനേകർ എത്തിച്ചേരുന്ന കൺവെൻഷൻ പ്രശസ്‌ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും . മോൺസിഞ്ഞോർ മാർക്ക് ക്രിസ്പ് , ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .

കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും കൺവെൻഷനിൽ ഉണ്ടായിരിക്കും. കുമ്പസാരം , സ്പിരിച്വൽ ഷെയറിംങ് , എന്നിവയും മലയാളം , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നടക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും ജീവിത നവീകരണവും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന , രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം,ദിവ്യ കാരുണ്യ ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239

യുകെ യിലെ വിവിധ ദേശങ്ങളിൽ നിന്നായി കൺവെൻഷനിലേക്ക്‌ ഏർപ്പെടുത്തിയിരിക്കുന്ന കോച്ചുകളെയും മറ്റ് വാഹനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾക്ക് ;

ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478

ബിനോയ് എം. ജെ.

സമകാലീന രാഷ്ട്രീയ സംവാദങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സോഷ്യലിസവും കമ്മ്യൂണിസവും. ഈ ആശയങ്ങൾ മാനവരാശിക്ക് പ്രത്യാശയുടെ പ്രകാശം പകർന്നു കൊടുക്കുന്നു. ദുഷിച്ച മുതലാളിത്ത വ്യവസ്ഥിതിക്ക് പുറത്തു കടക്കാനും അതുവഴി സ്വപ്നതുല്യമായ ഒരു ലോകത്തെ കെട്ടിപ്പടുക്കാനും നമുക്ക് കഴിയുമെന്ന് അവ നമ്മെ പഠിപ്പിക്കുകയും ഉത്ബോധിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി നമ്മുടെ ഭാവനയ്ക്ക് ചിറകുകൾ മുളയ്ക്കുകയും നാം സ്വാതന്ത്ര്യത്തിന്റ അനന്തവിഹായുസ്സിലേയ്ക്ക് പറക്കുകയും ചെയ്യുന്നു .മാർക്സ് ഈ ആശയം അവതരിപ്പിച്ച് അധികം താമസിയാതെ തന്നെ റഷ്യയിൽ അത് പരീക്ഷിക്കപ്പെട്ടു. . അത് തുടക്കത്തിൽ വിജയിച്ചതും പിന്നീട് പരാജയപ്പെട്ടതും നമുക്ക് അറിവുള്ള കാര്യമാണ്. ഇത്തരത്തിൽ ഈ സങ്കല്പങ്ങളെ കുറിച്ച് ഒരു പുനർവിചിന്തനം നടത്തുന്നത് ഉചിതമാണെന്ന് തോന്നുന്നു.

മനുഷ്യസമൂഹത്തിന്റെ കെട്ടുറപ്പിനും ആരോഗ്യകരമായ നിലനിൽപ്പിനും അവശ്യം ഉണ്ടായിരിക്കേണ്ട രണ്ടു ഗുണങ്ങളാണ് ‘സ്വാതന്ത്ര്യ’ വും’അച്ചടക്ക’വും. സ്വാതന്ത്ര്യം ഇല്ലാതെയുള്ള അച്ചടക്കവും അച്ചടക്കം ഇല്ലാതെയുള്ള സ്വാതന്ത്ര്യവും വർജ്ജ്യങ്ങളാണ്. വാസ്തവത്തിൽ സ്വാതന്ത്ര്യവും അച്ചടക്കവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രമാണ്. ഒന്ന് ഉള്ളിടത്ത് മറ്റതും ഉണ്ടായിരിക്കും .സമകാലീന മുതലാളിത്ത വ്യവസ്ഥിതിയിൽ ഇത് രണ്ടും ഇല്ലെന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു. കാരണം യഥാർത്ഥമായ സ്വാതന്ത്ര്യവും അച്ചടക്കവും നൈസർഗ്ഗികമാകണം. അവ നിയമത്താൽ ഉണ്ടാക്കിയെടുക്കുന്നത് ആവരുത് .മുതലാളിത്ത വ്യവസ്ഥ നിയമവാഴ്ച യിൽ അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയാണ്.

പ്രകൃതിയിലേയ്ക്ക് മടങ്ങുക കൃത്രിമത്വത്തെ ഉപേക്ഷിക്കുക -ഇതാണ് അത്യുന്നതമായ ഒരു സാമൂഹ്യ ഘടനയിലേക്ക് പ്രവേശിക്കുവാൻ നാം ചെയ്യേണ്ട കാര്യം. നിയമവാഴ്ച എല്ലാംകൊണ്ടും ദുഷിച്ചതാകുന്നു. നൈസർഗ്ഗികവും സ്വാഭാവികവും പ്രകൃതിയിൽ അധിഷ്ഠിതവുമായ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ മുൻപ് സൂചിപ്പിച്ച രണ്ട് ഗുണങ്ങളും (സ്വാതന്ത്ര്യവും അച്ചടക്കവും) ഉൾച്ചേർന്നിരിക്കുന്നു . അവയെ കൃത്രിമമായി സൃഷ്ടിക്കേണ്ട ആവശ്യമില്ല. മനുഷ്യന്റെ സാമൂഹിക ജീവിതത്തിനും വ്യക്തിജീവിതത്തിനും ഒരു പ്രകൃതം ഉണ്ട്; ഒരു രീതിയുണ്ട് . എങ്ങനെ വേണമെങ്കിലും ജീവിക്കുവാനുള്ള ഒരു സ്വാതന്ത്ര്യവും അവകാശവും അവസരവും അവനു കൊടുത്താലും അവൻ തോന്ന്യവാസം ജീവിക്കുക ഇല്ല .അവന്റെ ജീവിതത്തിൽ ചില പ്രകൃതിനിയമങ്ങൾ പ്രവർത്തിച്ചു കൊണ്ടേയിരിക്കും .അതിനാൽ തന്നെ പ്രകൃതിയിലേക്ക് മടങ്ങുമ്പോൾ അവന്റെ ജീവിതത്തിൽ പ്രകൃതിജന്യമായ ഒരു അച്ചടക്കവും സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഇതാണ് ഉത്തമമായ സ്വാതന്ത്ര്യവും അച്ചടക്കവും. അവ മനുഷ്യനിർമ്മിത നിയമങ്ങളിലൂടെയും കൃത്രിമമായും കൊണ്ടുവരാവുന്നതല്ല.

സോഷ്യലിസം അച്ചടക്കത്തെ പ്രതിനിധീകരിക്കുമ്പോൾ, കമ്മ്യൂണിസം സ്വാതന്ത്ര്യത്തെ പ്രതിനിധീകരിക്കുന്നു. അതിനാൽ തന്നെ അവ രണ്ടും ഒരുമിച്ച് സംഭവിക്കേണ്ടിയിരിക്കുന്നു. ‘സോഷ്യലിസത്തിലൂടെ കമ്മ്യൂണിസത്തിലേക്ക്’ എന്ന മാർക്സിന്റെ ആശയത്തിന് യുക്തി പോരാ .അതുകൊണ്ടുതന്നെ റഷ്യയിലും മറ്റും സോഷ്യലിസത്തിൽ, സ്വാതന്ത്ര്യം ഇല്ലാതെയുള്ള അച്ചടക്കം പരീക്ഷിക്കപ്പെടുകയും അതിനെ ജനങ്ങൾ വെറുക്കുകയും ചെയ്തു. അങ്ങനെ അത് പരാജയപ്പെട്ടു .അത് കേവലം മാർക്സിന്റെ പരാജയം ആകുന്നു. സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ പരാജയമല്ല. പരാജയങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും അത് വിജയത്തിലേക്കുള്ള ചവിട്ടുപടി ആക്കുവാനും നമുക്ക് കഴിയണം. അനന്തമായ അച്ചടക്കവും സ്വാതന്ത്ര്യവുമുള്ള ഒരു സാമൂഹ്യവ്യവസ്ഥിതി- അതാണ് നമുക്ക് വേണ്ടത്. അത് സാധ്യവുമാണ്. അതിന് ആദ്യമായി പ്രകൃതിയിലേക്ക് മടങ്ങുവാനുള്ള ചങ്കൂറ്റം കാണിക്കണം. മനുഷ്യനിർമ്മിത നിയമങ്ങളെ കുറേശ്ശെ കുറേശ്ശെയായി എടുത്തുകളയുക. കൃത്രിമത്വം തിരോഭവിക്കുന്നിടത്ത് പ്രകൃതി പ്രവർത്തിച്ചു തുടങ്ങുന്നു. മനുഷ്യൻ പ്രകൃതിയിൽ ആയിരിക്കുമ്പോൾ സ്വാതന്ത്ര്യവും അച്ചടക്കവും സ്വയമേവ വന്നു ചേരുന്നു.

 

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഏറ്റവും വലിയ മിഷനുകളിലൊന്നായ സൗത്താംപ്ടൺ സെന്റ് തോമസ് മിഷനിൽ ഈ വർഷത്തെ ദിവ്യകാരുണ്യ സ്വീകരണം സെബ്റ്റംബർ 4 ന് ആഘോഷപൂർവമായി നടത്തപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇടവകയിൽ നിന്ന് 27 കുട്ടികൾ ഒരുമിച്ചു ദിവ്യകാരുണ്യം സ്വീകരിച്ചത്.

സൗത്താംപ്ടൺ ഇടവകവികാരിയും ക്രിസ്ത്യൻ സമൂഹത്തിന്റെ മാർഗ്ഗദർശ്ശിയുമായ ഫാദർ റ്റോമി ചിറക്കൽ മണവാളന്റെ മുഖ്യ കാർമ്മികത്വത്തിൽ ഫാദർ റോയി സഹകാർമികനായി ഭക്തിനിർഭരവും സ്വർഗ്ഗീയ സംഗീത സാന്ദ്രവുമായി ആഘോഷമായ ദിവ്യബലി അർപ്പിച്ചു. 23 കുടുംബങ്ങളിൽ നിന്നായി 27 – ഓളം കുഞ്ഞുമാലാഖമാരാണ് ആദ്യമായി ദിവ്യ നാഥനെ സ്വകരിക്കാൻ അണിനിരന്നത്.

കുഞ്ഞുങ്ങളെ അനുഗ്രഹിക്കാനും ആശീർവദിക്കാനും അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനുമായി സൗത്താംപ്ടൺ കമ്മ്യൂണിറ്റിയും യു.കെ യിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന ബന്ധു മിത്രാദികളുമായി ദേവാലയം ഭക്തി സാന്ദ്രമായി. 10:30 -ന് തുടങ്ങിയ ആഘോഷമായ ദിവ്യബലിയിൽ ദിവ്യ കാരുണ്യത്തോടനു ബന്ധിച്ച് സ്ഥൈര്യലേപനവും കുഞ്ഞുങ്ങൾക്ക് നൽകപ്പെട്ടു. കഴിഞ്ഞ 5 മാസത്തോളമായി ഫാദർ റ്റോമിയുടെ നേതൃത്വത്തിൽ ജോയി പാലാട്ടി, ഡേവിസ് ജോസഫ്, ഡീക്കൻ റ്റോം , കവിത ബോബി എന്നീ മതാദ്ധ്യാപകരാണ് കുട്ടികളെ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുക്കിയത്.

പൂക്കൾ പോലെ നൈർമ്മല്യവും മെഴുകുതിരി വെളിച്ചം പോലെ പ്രകാശം പരത്തുവാനും ഈശോയെ ആദ്യമായി സ്വീകരിച്ച നിങ്ങൾക്ക് ഓരോരുത്തർക്കും കഴിയട്ടെയെന്നും ലൗകിക ജീവിതത്തിലെ ഹീറോകളെ മാറ്റി ആത്മീയമായി പരിശുദ്ധാത്മാവിന്റെ നിറവിൽ എല്ലാവരും ഈശോയെ ഹീറോയാക്കി മനസ്സിൽ ധ്യാനിച്ച് നല്ല കുഞ്ഞുങ്ങളായി വളരുവാനും സമൂഹത്തിന് നൻമ ചെയ്യുവാനുമായി സഹ കാർമ്മികനായിരുന്ന ഫാദർ റോയി പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു. മാതാപിതാക്കൾക്കുള്ള സമർപ്പണ പ്രാർത്ഥന ബാബു, ആൻസി ദമ്പതികൾ ചൊല്ലിക്കൊടുത്തു. ജോനാ റ്റോമി മാതാവിനോടുള്ള സമർപ്പണ പ്രാർത്ഥന കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു

കുട്ടികളുടെ വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ നീലയും വെള്ളയും പിങ്ക് കളറിലുമായി ദേവാലയം പൂക്കൾക്കൊണ്ട് മനോഹരമായി അലങ്കരിക്കാനും പൂച്ചെണ്ടുകൾ, മെഴുകുതിരികൾ, ക്രൗൺ എന്നിവയെല്ലാം ഭംഗിയായി ഒരുക്കുവാനും സാലി ലിജിയുടെ നേതൃത്വത്തിൽ സ്മിത ബിജുവും പങ്കാളിയായി. ബ്രദർ വിൽ‌സൺ ജോണിന്റെ നേതൃത്വത്തിൽ പ്രിയ ലിജോയും ജോമോൾ ജോസിയും ഗാന ശുശ്രുഷ സർഗീയ സാന്ദ്രമാക്കി. അവിസ്മരണീയ നിമിഷങ്ങൾ അതിമികവോടെ ഒപ്പുന്ന ബിജു ജോസഫിന്റെയും സിബി കുര്യന്റേയും നേതൃത്വത്തിലുള്ള ഫോട്ടോഗ്രാഫിയും ലൈവ് വീഡിയോയും അതുപോലെ മേഘാ ഇവന്റസിന്റെ ഹാളും സ്റ്റേജ് ഡെക്കറേഷനും ചടങ്ങുകൾക്കു കൊഴുപ്പേകി.

പള്ളിക്കമ്മറ്റിയംഗങ്ങളുടെ നിസ്വാർത്ഥമായ സഹകരണം പ്രശംസനീയമായിരുന്നു. ഇത്രയും വലിയൊരു ചടങ്ങ് വളരെ ഭംഗിയായി നടത്താൻ ചീഫ് കോർഡിനേറ്റർ ആയ റ്റോമി ജോസഫിന്റെ നേതൃത്വത്തിൽ എല്ലാവരും അവരവരുടേതായ ഉത്തരവാദിത്വങ്ങൾ നടത്തിയപ്പോൾ ദിവ്യകാരുണ്യ സ്വീകരണ ചടങ്ങ് ഭക്തിനിർഭരവും ആഘോഷവുമായി മാറി.

ദേവാലയത്തിലെ മുഖ്യചടങ്ങുകൾക്കു ശേഷം കുട്ടികൾക്കും മാതാപിതാക്കൾക്കും ബന്ധുമിത്രാദികൾക്കുമായി സ്നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു. ഇത്രയും അഭിനന്ദനാർഹമായ രീതിയിൽ ചടങ്ങുകൾ ആദ്യം മുതൽ അവസാനം വരെ ഭംഗിയായി നടത്താൻ സഹായിച്ച ഫാദർ റ്റോമിക്കും മറ്റൊല്ലാവർക്കുമായി ചീഫ് കോർഡിനേറ്റർ റ്റോമി ജോസഫ് നന്ദി അർപ്പിച്ചു.

ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന നാട്ടിലുള്ള മാതാപിതാക്കൾക്കും ബന്ധുമിത്രാദികൾക്കും മറ്റെല്ലാവർക്കും ആയി ഫേസ് ബുക്കിലും യുട്യൂബിലും തത്സമയ ചടങ്ങുകൾ സംപ്രക്ഷണം ചെയ്യപ്പെടുകയുണ്ടായി. ദിവ്യകാരുണ്യ സ്വീകരണ ചടങ്ങുകളുടെ വീഡിയോ കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഇംഗ്ലണ്ട്‌ ആന്റ്‌ വെയില്‍സ്‌ മെത്രാന്‍ സമിതിയുടെ പുതിയ കാത്തലിക്ക്‌ സേഫ് ഗാര്‍ഡിംഗ്‌ സ്റ്റാന്റേഡ്‌ ഏജന്‍സിയുടെ (സി. എസ്‌. എസ്‌. എ.) നിയമമനുസരിച്ചുള്ള സബ്കമ്മറ്റി നിലവില്‍ വന്നു. പുതിയ കമ്മറ്റി അംഗങ്ങളായി റവ. മോണ്‍. ആന്റെണി ചുണ്ടെലിക്കാട്ട്‌, ഫാ. മാത്യു പിണക്കാട്ട്, ഫാ. ഫാൻസ്വാ പത്തില്‍, ഷിബു വെളുത്തേപ്പിള്ളി, ലിഷ മാത്യു, ലിജോ രെഞ്ചി, റിജോ ആന്റെണി, പോള്‍ ആന്റെണി, ആന്‍സി ജോണ്‍സണ്‍, ജെസ്റ്റിന്‍ ചാണ്ടി, ജിമ്മി, ഡോ. മാത്യു എന്നി വരെ നിയമിക്കുകയുണ്ടായി.

സഭയുടെ ദൗത്യ നിർവഹണത്തിൽ എല്ലാവര്‍ക്കും സുരക്ഷ നല്‍കുക, കുട്ടി കള്‍ക്കും സവിശേഷശ്രദ്ധ ആവശ്യമുള്ള മുതിര്‍ന്നവര്‍ക്കും നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തുക എന്നെ കാര്യങ്ങൾ ‌ ലക്ഷ്യം വച്ചുകൊണ്ടാണ്‌ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്‌. 2018 നവംബറിലാണ്‌ സേഫ്ഗാര്‍ഡിംഗ്‌ കമ്മീഷന്‍ സ്ഥാപിച്ചത്‌.

ഡോ. ഷിബു വെളുത്തേപ്പിള്ളി പുതിയ സേഫ്ഗാര്‍ഡിംഗ്‌ കോഡിനേറ്ററായി ചുമതല ഏറ്റു. ലെസ്റ്റര്‍ മദര്‍ ഓഫ്‌ ഗോഡ്‌ ചര്‍ച്ചില്‍ ജൂലൈ 31 ശനിയാഴ്ച 10:30 മണിക്കു കൂടിയ യോഗത്തില്‍ മുന്‍ സേഫ്ഗാര്‍ഡിംഗ്‌ കോഡിനേറ്ററായിരുന്ന ലിജോ രെഞ്ചിക്കും സേഫ്ഗാര്‍ഡിംഗ്‌ കമ്മീഷന്റെ ചെയര്‍പേര്‍സണായി പ്രവര്‍ത്തിച്ച ഡോ. മിനി നെല്‍സണും ഒപ്പം എല്ലാ കമ്മീഷന്‍ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുകയും അവരുടെ സ്തുത്യര്‍ഹമായ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

എപ്പാർക്കിയുടെ സേഫ്ഗാര്‍ഡിംഗ്‌ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ രൂപതയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
www.eparchyofgreatbritain. org

രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക്‌ ഇത്തവണ ഏർപ്പെടുത്തിയ മുൻ‌കൂർ രജിസ്ട്രേഷൻ പൂർത്തിയായി . ക്യാൻസലേഷൻ അനുസരിച്ച് മാത്രമേ ഇനി ബുക്കിങ് ഉണ്ടായിരിക്കുകയുള്ളു സെഹിയോൻ വെബ് സൈറ്റ് , യൂട്യൂബ് ഫേസ്ബുക്ക് പേജുകളിലും കൺവെൻഷൻ ലൈവ് ആയി കാണാവുന്നതാണ് .

ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് , സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലച്ചന്റെ ശുശ്രൂഷകളുടെ തുടർച്ചയായി യൂറോപ്പ് കേന്ദ്രീകരിച്ച് യുകെയിൽ 2009 ൽ റവ.ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിൾ കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനുശേഷം സെപ്റ്റംബർ മാസത്തിൽ വീണ്ടും സ്ഥിരം വേദിയായ ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ പേട്രൻമാരായ ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ , സീറോ മലങ്കര സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ യൂഹന്നാൻ മാർ തിയഡോഷ്യസ് എന്നിവരുടെ അനുഗ്രഹ ആശീർവാദത്തോടെ ഈ മാസം 11 നാണ് നടക്കുക .

പരിശുദ്ധാത്മ അഭിഷേകത്താൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും അതുവഴി ജീവിത നവീകരണവും സാധ്യമാക്കി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നതിലൂടെ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ യുകെ യിലും യൂറോപ്പിലും പാരമ്പര്യ ക്രൈസ്തവ വിശ്വാസത്തെ തലമുറകളിലൂടെ വളർത്തിയെടുക്കുകയും അതുവഴി സഭയുടെ വളർച്ചയിലും നിത്യേന ഭാഗഭാക്കായിക്കൊണ്ടിരിക്കുകയാണ് .

അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ,മാർ റാഫേൽ തട്ടിൽ തുടങ്ങി അനവധി ബിഷപ്പുമാരും ഫാ. ജോർജ് പനക്കൽ , ഫാ. സേവ്യർ ഖാൻ വട്ടായിൽ , ഫാ. ഡൊമനിക് വാളന്മനാൽ തുടങ്ങിയ നിരവധി വചന പ്രഘോഷകരും അൽമായ ശുശ്രൂഷകരും ഇതിനോടകം ഈ കൺവെൻഷനിൽ ശുശ്രൂഷകൾ നയിച്ചിട്ടുണ്ട് .  ലോക്ഡൗണിൽ ഓൺലൈനിലായിരുന്നു ഇതുവരെയും കൺവെൻഷൻ നടത്തപ്പെട്ടത് .

സവിശേഷമായ യൂറോപ്യൻ സംസ്കാരത്തിൽ യേശുവിനെ രക്ഷകനും നാഥനുമായി ആയിരങ്ങൾ കണ്ടെത്തുവാൻ ഇടയാക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ബെഥേലിൽ നടക്കുമ്പോൾ യുകെ യുടെ വിവിധ ദേശങ്ങളിൽ പ്രാർത്ഥനാപൂർവ്വമായ ഒരുക്കങ്ങൾ നടന്നുവരികയാണ് . കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി വിവിധ ഭാഷാ ദേശക്കാരായ അനേകർ എത്തിച്ചേരുന്ന കൺവെൻഷനായി പ്രശസ്‌ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ വൻ ഒരുക്കങ്ങൾ നടന്നുവരികയാണ് .

കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും കൺവെൻഷനിൽ ഉണ്ടായിരിക്കും. കുമ്പസാരം , സ്പിരിച്വൽ ഷെയറിംങ് , എന്നിവയും മലയാളം , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നടക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും ജീവിത നവീകരണവും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന , രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം,ദിവ്യ കാരുണ്യ ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

യുകെ യിലെ വിവിധ ദേശങ്ങളിൽ നിന്നായി കൺവെൻഷനിലേക്ക്‌ ഏർപ്പെടുത്തിയിരിക്കുന്ന കോച്ചുകളെയും മറ്റ് വാഹനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾക്ക് ;

ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478

 

ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കർമങ്ങൾക്ക് സെപ്റ്റംബർ ഒന്നിന് വികാരിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാളുമായ മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു. ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനും സംയുക്തമായി ആചരിക്കുന്ന എട്ട് നോയമ്പ് ആചാരണം സെപ്റ്റംബർ 1 മുതൽ 8 വരെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഇംഗ്ലീഷ് കുർബാനയും വൈകുന്നേരം 5.45 ന് മലയാളം കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഞായർ ദിവസം പതിവ് പോലുള്ള കുർബാന സമയം ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബർ 11 ന് ഉചകഴിഞ്ഞു പ്രധാന തിരുനാൾ ആഘോഷം 3 മണിക്ക് ആരംഭിക്കുന്നതായിരിക്കും.

തിരുനാൾ ദിനത്തിൽ കുട്ടികളെ അടിമവെയ്ക്കുന്നതിന്, കഴുന്ന് എടുക്കുന്നതിനും കൂടാതെ സമൂഹ വിരുന്നും ഒരുക്കിയിരിക്കുന്നു. ക്രിസ്തീയമായ സാഹോദര്യവും പങ്കുവെയ്ക്കലും വിളിച്ചോതുന്ന ഈ തിരുന്നാൾ ആഘോഷത്തിൽ പ്രാർത്ഥനാപൂർവം പങ്ക് ചേരുവാൻ എല്ലാവരെയും സ്നേഹത്തോടെ
സ്വാഗതം ചെയുന്നു. തിരുനാളിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു.

സ്നേഹപൂർവ്വം,

മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ

St.Alphonsa Mission
Greencoat Road
Leicester
Leicestershire
LE3 6NZ
United Kingdom
Email: [email protected]
Phone: (0116) 287 5232
http://www.stalphonsaleicester.org.uk/

 

ബിനോയ് എം. ജെ.

എല്ലാ ഭാരതീയ തത്വചിന്തകന്മാരും അടിവരയിട്ട് പറയുന്ന ഒരു കാര്യമുണ്ട്- ആഗ്രഹം അനാരോഗ്യകരമാണ്. ശ്രീബുദ്ധന്റെ എല്ലാ ഉപദേശങ്ങളും ഈയൊരു തത്വത്തെ ചുറ്റിപറ്റി കിടക്കുന്നു. എന്താണ് ആഗ്രഹമെന്ന് ഉപരിപ്ലവമായി നമുക്കറിയാം .എന്നാൽ നാം അതിനെ ആഴത്തിൽ അറിയുന്നില്ല. ഒരിക്കൽ അതിനെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ നാം ഒന്നും ആഗ്രഹിക്കുകയില്ല. ആഗ്രഹങ്ങൾ തിരോഭവിക്കുന്നത് ആനന്ദം ഉണർന്നു തുടങ്ങുന്നു . നമ്മിലെ ഈശ്വര ചൈതന്യം പ്രകാശിക്കുന്നു.

അനന്തമായ ആനന്ദം മനുഷ്യന്റെ പ്രകൃതമാകുന്നു. ആഗ്രഹം ഈ ആനന്ദത്തെ മറക്കുന്നു. ആഗ്രഹിക്കുന്ന മനുഷ്യൻ ആന്തരികമായ പൂർണ്ണതയെ നിഷേധിക്കുന്നു. ആഗ്രഹം അപൂർണ്ണതയുടെ അടയാളമാകുന്നു. അപൂർണതയിൽ നിന്നും അല്ല ആഗ്രഹം ഉദിക്കുന്നത് മറിച്ച് ആഗ്രഹത്തിൽ നിന്നും ആണ് അപൂർണ്ണത അനുഭവപ്പെടുന്നത്. ആഗ്രഹം നമ്മിൽ ഒരു ആശയക്കുഴപ്പം ജനിപ്പിക്കുന്നു. ഞാൻ പൂർണ്ണനോ അതോ അപൂർണ്ണനോ? ഉള്ളിലുള്ള ആന്തരിക സത്ത പറയുന്നു ഞാൻ പൂർണ്ണൻ ആണ്; എന്നാൽ ആഗ്രഹങ്ങളെ തേടുന്ന അതേ സത്ത പറയുന്നു ഞാൻ അപൂർണ്ണനാണ്. മനസ്സ് ജനിക്കുന്നത് ഈ ആശയക്കുഴപ്പത്തിൽ നിന്നുമാണ്.

വാസ്തവത്തിൽ എന്റെ അസംതൃപ്തിയും എന്റെ ആഗ്രഹങ്ങളും കൂടിച്ചേർന്ന് ഒരു ദൂഷിത വലയത്തിന് രൂപം കൊടുക്കുന്നു. ആഗ്രഹിക്കുമ്പോൾ ഞാൻ അപൂർണ്ണനാണ് എന്ന ചിന്ത (അസംതൃപ്തി) വരുന്നു. അസംതൃപ്തിയിൽ നിന്നും വീണ്ടും ആഗ്രഹങ്ങൾ ജനിക്കുന്നു. ഈ ദൂഷിത വലയത്തെ തകർക്കണം എങ്കിൽ പുതിയ ഒരു ചിന്താസരണി വെട്ടി തുറക്കേണ്ടിയിരിക്കുന്നു. “അഹം ബ്രഹ്മാസ്മി” എന്ന് നിങ്ങൾ കേട്ടിരിക്കും. അതിന്റെ അർത്ഥം ‘ഞാൻ ഈശ്വരൻ ആണ്’ എന്നതാണ്. അവിടെ അസംതൃപ്തിക്കോ, അപൂർണ്ണതയ് ക്കോ,ആഗ്രഹങ്ങൾക്കോ സ്ഥാനമില്ല. അവിടെ ആശയക്കുഴപ്പങ്ങൾ തിരോഭവിക്കുന്നു. ആശയക്കുഴപ്പങ്ങൾ തിരോഭവിക്കുന്നിടത്ത് മനസ്സ് തിരോഭവിക്കുന്നു. മനസ്സ് തിരോഭവിക്കുമ്പോൾ ഉള്ളിലുള്ള ഈശ്വരൻ പ്രകാശിക്കുന്നു.

ആഴത്തിൽ ചിന്തിക്കുമ്പോൾ എല്ലാ ആഗ്രഹങ്ങളും അസ്ഥാനത്താണെന്ന് കാണുവാൻ സാധിക്കും.ആന്തരികമായി നോക്കുമ്പോൾ നാം പൂർണ്ണരാണെന്നും അതിനാൽ തന്നെ ആഗ്രഹങ്ങൾക്ക് നിലനിൽപ്പില്ലെന്നും അറിയുവാൻ കഴിയുന്നു. ബാഹ്യമായി നോക്കുമ്പോഴോ? അവിടെ നമുക്കൊരു സമത കാണുവാൻ കഴിയുന്നു .ബാഹ്യലോകത്ത് അസമത കാണുന്നവൻ മൂഢൻ ആകുന്നു. നിങ്ങൾക്ക് പണം ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം ;അധികാരം ഉണ്ടായിരിക്കാം ,ഇല്ലായിരിക്കാം . ഏതാണ് കൂടുതൽ ശ്രേഷ്ഠം? അധികാരവും പണവും ആണ് ശ്രേഷ്ഠമെന്ന് മൂഢനും അജ്ഞനും ആയവൻ കരുതുന്നു. എന്നാൽ ആഴത്തിൽ ചിന്തിക്കുകയും ജീവിതത്തെ അനുഭവിച്ചറിയുകയും ചെയ്യുന്നവൻ എല്ലാം സമം ആണെന്ന് പറയുന്നു. പണവും അധികാരവും നിങ്ങളുടെ മന:സ്സമാധാനത്തെ കെടുത്തുന്നു . പണവും അധികാരവും ഉള്ളവൻ ശ്രേഷ്ഠൻ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അതിന്റെ കാരണം നിങ്ങളുടെ കാഴ്ചപ്പാടിലുള്ള വൈകല്യം മാത്രമാണ്. നിങ്ങളെക്കാൾ ശ്രേഷ്ഠരായി നിങ്ങൾ ആരെയും കരുതേണ്ട കാര്യമില്ല. അങ്ങനെ കരുതിയാൽ അയാൾ നിങ്ങളെ ചൂഷണം ചെയ്യും! നിങ്ങളെക്കാൾ അധമൻ ആയി ആരെയും കാണാതിരിക്കുക. അങ്ങനെ കരുതുന്നത് പാപമാണ്! അതിൽ നിന്നും ദുഃഖമേ ഉണ്ടാവൂ..അസമത്വബോധത്തിൽ നിന്നും ആഗ്രഹം ജനിക്കുന്നു. ആഗ്രഹത്തിൽ നിന്നും അസംതൃപ്തി ജനിക്കുന്നു. അസംതൃപ്തിയിൽ നിന്നും വീണ്ടും ആഗ്രഹം ജനിക്കുന്നു. ഇതൊരു ദൂഷിത വലയമാണ് .ഇതിനെ തകർക്കുന്നവൻ ജീവിതത്തിൽ വിജയിക്കുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

RECENT POSTS
Copyright © . All rights reserved