ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഡെറി : തങ്ങളുടെ കൺമുന്നിൽ കളിച്ചു വളർന്ന രണ്ട് കുട്ടികൾ പൊടുന്നനെ ഇല്ലാതായതിന്റെ ഞെട്ടലിലും വേദനയിലുമാണ് ഡെറിയിലെ മലയാളികൾ. വടക്കൻ അയർലെൻഡിലെ ലണ്ടൻഡെറി കൗണ്ടിയിൽ ഇനാഗ് ലോഗ് തടാകത്തിലാണ് മലയാളി വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിൽ കൊരട്ടി കുറുവാമൂഴി ഒറ്റപ്ലാക്കൽ സെബാസ്റ്റ്യൻ ജോസ് (അജു) – വിജി ദമ്പതികളുടെ മകൻ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യൻ (16), കണ്ണൂർ പയ്യാവൂർ പൊന്നുംപറമ്പത്ത് മുപ്രപ്പള്ളിൽ ജോഷി സൈമണിന്റെ മകൻ റുവാൻ ജോ സൈമൺ (16) എന്നിവരാണ് മരിച്ചത്. ഇരുവരും ഡെറി സെന്റ് കൊളംബസ് ബോയ്സ് കോളേജിലെ വിദ്യാർത്ഥികളാണ്. തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു അപകടം. സ്കൂൾ അവധി ആയതിനാൽ എട്ട് പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയതായിരുന്നു. പോകും വഴി തടാകത്തിലെ വെള്ളത്തിലേക്കിറങ്ങിയ റുവാൻ മുങ്ങിയതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ ജോസഫും അപകടത്തിൽപെടുകയായിരുന്നു.
എമർജൻസി സർവീസുകളും ഫോയിൽ സെർച്ചും റെസ്ക്യുവും പൊലീസ് ഡൈവേഴ്സും നടത്തിയ തിരച്ചിലിൽ ഇരുവരുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വെള്ളത്തിലെ ചെളിയിൽ കാലുകൾ പൂണ്ടുപോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. മരിച്ച ജോസഫിന്റെ മാതാപിതാക്കൾ 2005 മുതൽ അയർലൻഡിലാണ് താമസിക്കുന്നത്. 2020ൽ ആണ് അവസാനമായി കുടുംബസമേതം നാട്ടിലെത്തിയത്. അടുത്തവർഷം നാട്ടിൽ വരാനിരിക്കുകയായിരുന്നു ഇവർ. പിതാവ് സെബാസ്റ്റ്യൻ ബിസിനസ് സ്ഥാപനം നടത്തുകയും മാതാവ് വിജി നേഴ്സുമാണ്. സഹോദരങ്ങളായ ജൊഹാന, ക്രിസ് എന്നിവർ അയർലൻഡിൽ സ്കൂളിൽ വിദ്യാർത്ഥികളാണ്.
റുവാന്റെ മാതാവ് സാലി.സഹോദരൻ – എവിൻ. കഴിഞ്ഞ മാസം ജൂലൈയിൽ നാട്ടിൽ എത്തിയിരുന്നു. ഉറ്റസുഹൃത്തുക്കളായിരുന്ന ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു. ഒന്നാം ക്ലാസ്സ് മുതൽ ഒരുമിച്ചാണ് പഠിച്ചത്. ഇപ്പോൾ മരണത്തിലും ഒരുമിച്ച് തന്നെ.
ഇരുവരുടെയും മൃതസംസ്കാരം താഴെ പറയുന്ന വിധം നടത്തപെടുന്നതാണ്
ഇന്ന് (ബുധൻ) ഉച്ചകഴിഞ്ഞു 2 മണി മുതൽ 7 മണി വരെയും, വ്യാഴം (01.09.2022) രാവിലെ 11 മണി മുതൽ രാത്രി 7 മണി വരെയും പൊതുദർശനത്തിനായി സെന്റ്. കോളംബ്സ് ചർച്ച് ചാപ്പൽ റോഡ്, BT47 2BB ൽ വെയ്ക്കുന്നതാണ്. തുടർന്നു ഇരുവരുടെയും സ്വന്തം ഭവനങ്ങളിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച (02.09.2022) രാവിലെ 9.30 ന് വീടുകളിലെ ശുശ്രുഷ ആരംഭിക്കുന്നതാണ്. തുടർന്ന് 11 മണിക്ക് സെന്റ്.മേരീസ് ചർച്ച് , 49 ആർഡ്മോർ റോഡ് , ഡെറി, BT47 3QP യിൽ സംസ്കാരം വിശുദ്ധ കുർബാനയോടെ നടത്തപെടുന്നതാണ്. അതിനു ശേഷം കല്ലറയിൽ എത്തി സമാപന കർമങ്ങൾ നടത്തുമെന്ന് ഇടവക വികാരിമാർ അറിയിച്ചു.
ജോപ്പുവിൻെറയും റുവാൻെറയും അകാല നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ് പ്രിൻസ് വെയിൽസ് അമേരിക്കയിലേക്കുള്ള യാത്രക്കിടെ എൻജിൻ പണിമുടക്കി കടലിൽ കുടുങ്ങി. പോർട്സ്മൗത് നാവിക താവളത്തിൽനിന്ന് നിർണായക പരീക്ഷണ യാത്രക്കായി പുറപ്പെട്ട് ഏറെ ദൂരം പിന്നിടുംമുമ്പാണ് പ്രശ്നമായത്.
300 കോടി പൗണ്ട് (28,108 കോടി രൂപ) ചെലവിൽ നിർമിച്ച കപ്പൽ കഴിഞ്ഞ വർഷമാണ് പൂർണാർഥത്തിൽ പ്രവർത്തനക്ഷമമായത്. നിലച്ചുപോയതിനെ തുടർന്ന് വെയ്റ്റ് ദ്വീപിൽ അടുപ്പിച്ച് പരിശോധന തുടരുകയാണ്. സ്റ്റാർബോർഡ് പ്രൊപലർ ഷാഫ്റ്റിന് കേടുപാടുകൾ പറ്റിയതായാണ് പ്രാഥമിക വിലയിരുത്തൽ.
എഫ്35 ലൈറ്റ്നിങ്സ് യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശീലനത്തിനും മറ്റുമായാണ് കപ്പൽ പുറപ്പെട്ടിരുന്നത്. അറ്റ്ലാന്റിക് ഫ്യൂച്ചർ ഫോറത്തിന്റെ ആതിഥേയത്വവും ലക്ഷ്യമിട്ടിരുന്നു.
യുകെയിലെ വിഗാനിൽ ക്യാൻസർ ബാധിച്ച് മരണമടഞ്ഞ മലയാളി നേഴ്സ് സിനി ജോബിക്ക് ( 41 ) നാട്ടിൽ അന്ത്യവിശ്രമം. മാതൃ ഇടവകയായ കലയന്താനി സെന്റ് മേരീസ് പള്ളിയിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടന്നത്. സിനിയുടെ ഭർത്താവ് തൊടുപുഴ കലയന്താനി സ്വദേശിയായ ജോബിയുടെ ഭവനത്തിൽ നടന്ന പൊതു ദർശനത്തിലും തുടർന്നു നടന്ന മൃതസംസ്കാര ശുശ്രൂഷയിലും വൻ ജനാവലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ചേതനയറ്റ അമ്മയ്ക്ക് അന്ത്യചുംബനം അർപ്പിക്കുന്ന മകനെയും വിങ്ങിപ്പൊട്ടുന്ന പ്രിയതമനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ദുഃഖത്തിലായിരുന്നു എല്ലാവരും . 41 വയസ്സ് മാത്രം പ്രായമുള്ള തങ്ങളുടെ പ്രിയ മകളുടെ വേർപാടിൽ വിങ്ങിപ്പൊട്ടി കരയുന്ന മാതാപിതാക്കളുടെ അണപൊട്ടിയൊഴുകുന്ന ദുഃഖം ഹൃദയഭേദകമായിരുന്നു.
യുകെയിൽ നിന്ന് നാട്ടിലെത്തുമ്പോൾ എല്ലാവരോടും സൗഹൃദ ഭാവത്തോടെ പെരുമാറുകയും ബന്ധുവീടുകളിൽ ഓടിയെത്തുകയും ചെയ്യുന്ന സിനി ഏവർക്കും വേണ്ടപ്പെട്ടവളായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ പേരാണ് അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാൻ ഓടിയെത്തിയത്. രോഗം പൂർണമായി ഭേദമായി എന്ന ഡോക്ടർമാരുടെ ഉറപ്പിനെ തുടർന്ന് കുറച്ചു മാസങ്ങൾക്കു മുമ്പ് സിനി തന്റെ കുടുംബാംഗങ്ങളെ നാട്ടിലെത്തി സന്ദർശിച്ചിരുന്നു. അതുകൊണ്ടുതന്നെ സിനിയുടെ മരണം ഉൾക്കൊള്ളാനുള്ള ബുദ്ധിമുട്ടിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും .
മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചത് ചെങ്കൽപൂർ രൂപതയുടെ ബിഷപ്പായ അഭിവന്ദ്യ മാർ ജോസഫ് കൊല്ലപറമ്പിൽ പിതാവാണ്. ഒട്ടേറെ വൈദികരും സന്യസ്തരും സിനിയുടെ ഭർത്താവ് ജോബിയെയും ഏക മകൻ ഒൻപത് വയസ്സുകാരനായ ആൽബിനെയും ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ യുകെയിൽ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും എത്തിച്ചേർന്നിരുന്നു.
ബ്രിട്ടീഷ് രാജകുമാരി ഡയാന ഓടിച്ചിരുന്ന ഫോഡ് എസ്കോർട്ട് കാർ ലേലത്തിൽ പോയത് 7,37,000 പൗണ്ടിന്.. 1985 മുതൽ 1988 വരെ ഡയാന ഓടിച്ച കാറാണിത്.
വടക്കൻ ഇംഗ്ലണ്ടിലെ ആൽഡേർലി എഡ്ജിലുള്ളയാളാണ് 40,000 കിലോമീറ്റർ മാത്രം ഓടിയിട്ടുള്ള ഈ ഫോഡ് എസ്കോർട്ട് ആർ.എസ്. ടർബോ എസ്1 കാർ വാങ്ങിയത്. ഡയാനയുടെ 25-ാം ചരമവാർഷികത്തിനുമുമ്പായി വാർവിക്ഷയറിലെ സിൽവർസ്റ്റോൺ ഓക്ഷൻസിലാണ് കാർ ലേലത്തിനുവെച്ചത്. ഫോഡ് കാറുകൾ ശേഖരിക്കുന്നയാളുടെ പക്കൽനിന്നു വാങ്ങിയായിരുന്നു ലേലം. മരിച്ച് കാൽനൂറ്റാണ്ടായിട്ടും ഡയാനയോടുള്ള ആളുകളുടെ ഇഷ്ടം മങ്ങാതെ നിൽക്കുന്നു എന്നാണ് വൻ തുകയ്ക്കുള്ള കാർലേലം വെളിപ്പെടുത്തുന്നത് എന്നാണ് വിലയിരുത്തൽ.
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ റോൾസ് റോയ്സ്, ഡെയിംലേഴ്സ് കാറുകളുപയോഗിക്കുമ്പോഴാണ് ഡയാന സ്വന്തമാവശ്യത്തിന് ഫോഡ് എസ്കോർട്ട് വാങ്ങിയത്. ഡയാനയുടെ താത്പര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയതാണ് ഈ കാർ. ഈ മോഡലിലുള്ള ഏക കറുപ്പ് കാറും ഇതാണ്.
ഡയാനയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മറ്റൊരു ഫോഡ് എസ്കോർട്ട് കാർ മുമ്പ് 52,640 പൗണ്ടിനാണ് വിറ്റത്. ചാൾസ് രാജകുമാരൻ ഡയാനയ്ക്ക് വിവാഹസമ്മാനമായി നൽകിയ ഈ കാർ തെക്കെ അമേരിക്കയിലെ ഒരു മ്യൂസിയമാണ് വാങ്ങിയതെന്നു പറയുന്നു. 1997 ഓഗസ്റ്റ് 31-ന് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലുണ്ടായ കാറപകടത്തിലാണ് മുപ്പത്തിയാറുകാരിയായ ഡയാന മരിച്ചത്.
ടോം ജോസ് തടിയംപാട്
വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിലേക്കു പോരാന്‍ തുടങ്ങുമ്പോള്‍ ഡിപ്പോയിലെ വര്‍ക്ക്ഷോപ്പ് മാനേജരും എഞ്ചിനീയറിങ്ങ് ബിരുദധാരിയുമായ അലന് ഫുള്‍ ഫോൾകെനെർ (Alan Faulkner) ബസ് കഴുകുന്നതുകണ്ട് ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു അലന് നീ എന്താണ് ബസ് കഴുകുന്നത് അലന് പറഞ്ഞു സ്പെയർ ബസ് ഇല്ലാത്തതുകൊണ്ട് ഈ ബസ് ഇപ്പോള്‍ റോഡില്‍ പോകേണ്ടതുണ്ട് ഈ ബസ് ഇപ്പോൾ സർവീസ് അവസാനിപ്പിച്ച് തിരിച്ചു വന്നതേയുള്ളു ഇതു മുഴുവന്‍ ചെളി ആയതുകൊണ്ട് കഴുകിയെ സുർവീസിന് അയക്കാൻ കഴിയു അതുകൊണ്ടു കഴുകുന്നു എന്ന് പറഞ്ഞു.
സാധരണ ബസ് കഴുകി ഓയിൽ ചെക്കിങ് നടത്തുന്ന ജോലി ചെയ്യുന്നവര്‍ വരുന്നത് രാത്രിയോട് കൂടിയാണു അതിനു മുന്‍പ് ഈ ബസ് പുറത്തു പോകേണ്ടി വന്നത് കൊണ്ട് മാനേജര്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ആ ജോലി ചെയ്യുന്നു ഞാന്‍ നിന്റെ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ എന്തിനാണ് എന്ന് ചോദിച്ചു ഞാന്‍ പറഞ്ഞു നിന്നെ പോലെ ഉള്ള ഒരാളാണ് എന്റെ നാട്ടില്‍ ആദ്യമായി ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് തുടങ്ങിയത് അയാളുടെ പേര് ഇ ജി സാള്‍ട്ടര്‍ എന്നായിരുന്നു എന്ന് പറഞ്ഞു. പിന്നെ കേരളത്തിലെ കെ എസ് ആർ ടി സി യുടെ ചരിത്രം അലനു പറഞ്ഞു കൊടുത്തു.
ഞാൻ അലനോട് പറഞ്ഞ ചരിത്രം വര്‍ഷങ്ങള്‍ക്കു മുന്‍പ് മനോരമയില്‍ വായിച്ചതാണ് തിരുവിതാംകൂറില്‍ സര്‍ക്കാരിന്റെ കിഴില്‍ ബസ് സര്‍വിസ് തുടങ്ങാന്‍ 1937 ല്‍ ശ്രീ ചിത്തിരതിരുന്നാള്‍ മഹാരാജാവ് തിരുമാനിച്ചു അതിനു വേണ്ടി ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപ്രണ്ട് ആയിരുന്ന ഇ ജി സാള്‍ട്ടറെ നാട്ടില്‍ വരുത്തി അതിന്റെ ചുമതല ഏല്പിച്ചു .ബസ് സർവീസ് ആരംഭിക്കുന്നതിനുവേണ്ടി ഇംഗ്ലണ്ടിൽ നിന്നും അറുപതു കോമറ്റ് ചേസിസ് ഇറക്കുമതി ചെയ്ത . തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. ബോഡി നിര്‍മാണത്തിനും നേതൃത്വം കൊടുത്തതും സാള്‍ട്ടർ തന്നെ ആയിരുന്നു.
1938 ഫെബ്രുവരി 20ന് ശ്രി ചിത്തിരതിരുന്നാള്‍ മഹാ രാജാവ് സംസ്ഥാന മോട്ടോര്‍ സര്‍വീസ് ഉത്ഘാടനം ചെയ്തു ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ( T S T D ) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉത്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. മഹാരാജാവ് സഞ്ചരിച്ച ബസും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു.
ആദ്യമായി ആരംഭിച്ച സർവീസ് തിരുവന്തപുരം നാഗർകോവിൽ ആയിരുന്നു. ബസ് സര്‍വീസ് ആരംഭിച്ചു ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ സാള്‍ട്ടര്‍ രാജാവ് മുടക്കിയ പണം തിരികെ കൊടുക്കുകയും ബസ് സര്‍വീസ് ലാഭത്തില്‍ ആക്കുകയും ചെയ്തു എന്നാണ് മനോരമയിൽ വായിച്ചത്.
ഗതാഗതവകുപ്പിന്റെ സുപ്രീണ്ട് ആയി അവരോധിക്കപ്പെട്ട സാള്‍ട്ടര്‍ രാവിലെ ഓഫീസില്‍ എത്തി തന്റെ ഓഫിസ് ജോലികള്‍ കഴിഞ്ഞാല്‍ പിന്നെ നേരെ പോകുന്നത് വര്‍ക്ക് ഷോപ്പിലേക്ക് ആയിരുന്നു വർക്ക് ഷോപ്പിലെ വേണ്ടത്ര പരിചയ സമ്പന്നര്‍ അല്ലാത്ത തൊഴിലാളികള്‍ക്ക് വേണ്ട നിര്‍ദേശം കൊടുത്ത ശേഷം തന്റെ കാറും കൊണ്ട് ബസ് ഓടുന്ന വഴിയിലൂടെ പോയി അവിടുത്തെ യാത്രക്കരെ നേരില്‍ കണ്ടു അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സാള്‍ട്ടര്‍ ശ്രമിച്ചിരുന്നു അതുപോലെ ഒഴിവു സമയം വര്‍ക്ക്ഷോപ്പലെ തൊഴിലാളി കളെ പഠിപ്പിക്കുന്നതിന് വേണ്ടി അവരോട് ഒപ്പം ജോലി ചെയ്യുന്ന സാള്‍ട്ടറെ ആണ് ജനം കണ്ടിരുന്നത്.പിന്നീട് കേരള സംസ്ഥാനം രൂപം കൊള്ളുകളയും 1965 ൽ ഇന്നു കാണുന്ന കെ എസ് ആർ ടി സിരൂപീകരിക്കുകയും ചെയ്തു
ഇന്നു ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനും ഡീസൽ നിറക്കാനും വിഷമിക്കുന്ന കെ എസ് ആർ ടി സി ക്ക് ഇത്തരം ഒരു തിളക്കമുള്ള ചരിത്രകാലഘട്ടം ഉണ്ടായിരുന്നുവെന്ന് നമ്മൾ അറിയേണ്ടതാണ് ,
ഏതു തൊഴിലിനും മാന്യത നല്കുന്ന ഒരു സമൂഹത്തില്‍ ആണെങ്കിലെ ഇത്തരം അലന്‍മാരെയും സാള്‍ട്ടര്‍ മാരെയും നമുക്ക് കാണാന്‍ കഴിയു. ഓഫീസിലെ നിലത്തു കിടക്കുന്ന ഒരു ചെറിയ തുണ്ട് പേപ്പർ എടുക്കാന്‍ പോലും ജന്മിയെ പോലെ പ്യൂണിനെ വിളിക്കുന്ന ഓഫീസര്‍ മാരുള്ള നമ്മുടെ നാട്ടില്‍ പ്യൂണും പേഴ്സ്ണല്‍ ഡ്രൈവറും ഇല്ലാതെ ജോലി ചെയ്യുന്ന ഈ നാട്ടിലെ തൊഴില്‍ സംസ്കാരം എന്ന് എത്തിചേരുമോ ആവൊ അങ്ങനെ വന്നാല്‍ നമ്മുടെ പൊതു മേഖല സ്ഥാപനാമായ കെ എസ് ആർ ടി സിയും എന്നേ ലാഭത്തില്‍ എത്തിയേനെ .
യുകെയില്‍ ദീര്‍ഘകാലത്തേക്ക് താമസിക്കാന്‍ വിസ അനുവദിക്കപ്പെടുന്നവരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍. ജൂണ്‍ മാസത്തോടെ ആദ്യമായി 1.1 മില്ല്യണായി ഉയര്‍ന്നു. ഇതില്‍ 331,000 ആളുകള്‍ വര്‍ക്ക് വിസയില്‍ എത്തിയവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2019-ന് മുന്‍പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 72 ശതമാനമാണ് വര്‍ദ്ധന.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ദീര്‍ഘകാല വിസയുടെ എണ്ണം 487,000ന് അടുത്തെത്തി. അനധികൃതമായി തങ്ങുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ത്യക്കാരാണ് മുന്നില്‍. 118,000-ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിസാ കാലവധി കഴിഞ്ഞും യുകെയില്‍ തുടരുന്നുണ്ട്. 2019-ലെ കണക്കുകളില്‍ നിന്നും മൂന്നിരട്ടി വര്‍ദ്ധനവാണിത്. 115,000 ചൈനീസ് വിദ്യാര്‍ത്ഥികളെയാണ് ഇന്ത്യക്കാര്‍ പിന്തള്ളിയത്.
82,000 ഫാമിലി വിസകളും ഹോം ഓഫീസ് അനുവദിച്ചിട്ടുണ്ട്. 230,000 പേര് മറ്റ് റീസെറ്റില്‍മെന്റ് സ്കീമുകള്‍ വഴിയും എത്തി. ഇമിഗ്രേഷനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നാണ് 1.1 മില്ല്യണ്‍ വിസകളെന്ന റെക്കോര്‍ഡ് കാണിക്കുന്നതെന്ന് മൈഗ്രേഷന്‍ വാച്ച് യുകെയിലെ ആല്പ് മെഹ്മെത് കുറ്റപ്പെടുത്തി. എന്നാല്‍ വര്‍ക്ക് വിസ അനുവദിച്ച് സുപ്രധാന ജോലിക്കാരെ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ലീഗല്‍ മൈഗ്രേഷന്‍ മന്ത്രി കെവിന് ഫോസ്റ്റര്‍ പ്രതികരിച്ചു. അതിനാല്‍ ദീര്‍ഘകാല താമസത്തിനെത്തുന്നവരുടെ എണ്ണം ഇനിയും കൂടും.
യുകെയിൽ മലയാളി യുവതിയുടെ മരണത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കളും ബന്ധുക്കളും. ബെൽഫാസ്റ്റിലെ 19 കാരിയായ മലയാളി യുവതിയുടെ അകാല മരണം യുകെ മലയാളി സമൂഹത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.
നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബാങ്കറിലുള്ള ഡയാന സണ്ണി, 19, യാണ് തീർത്തും അപ്രതീക്ഷിത മരണപെട്ടത്. ഭക്ഷണം കഴിക്കുന്നതിനിടെ ഡയാനയുടെ തൊണ്ടയില്‍ കുടുങ്ങി മരണം സംഭവിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.സണ്ണി- ആന്‍സി ദമ്പതികളുടെ മകളാണ്. സംഭവ സമയത്ത് ആന്‍സി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
പിതാവ് സണ്ണി മൂത്ത മകനെയും കൂട്ടി പുറത്തേക്ക് പോയപ്പോഴാണ് സംഭവം.ആന്‍സി ഡ്യൂട്ടിയ്ക്ക് പോകുവാനായി യാത്ര പറയാന്‍ മകളെ വിളിച്ചപ്പോൾ ആണ് ഹൃദയം തകർക്കുന്ന കാഴ്ച കണ്ടത്.
കട്ടിലില്‍ നിന്നും താഴെ വീണ നിലയിൽ ഡയാന അനക്കമില്ലാതെ കിടക്കുകയായിരുന്നു. സീനിയർ നഴ്സായ ആൻസി ഉടന്‍ തന്നെ സിപിആര്‍ നല്‍കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞുവെന്ന റിപ്പോര്‍ട്ട്. ഡെന്നിസ്, മെര്ലിന് എന്നിവര്‍ സഹോദരങ്ങള്‍ ആണ്. നാട്ടില്‍ കോട്ടയം കൂടല്ലൂര്‍ ഇവരുടെ കുടുംബം.
സൗന്ദര്യമത്സരങ്ങളില്‍ മേക്കപ്പില്ലാതെ പങ്കെടുക്കുന്നത് മത്സാര്‍ഥികള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള പൊളിറ്റിക്സ് വിദ്യാര്‍ഥി മെലീസ റൗഫ് സൗന്ദര്യ മത്സരത്തില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്.
മേക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ റൗണ്ട് വരെ എത്തിയിരിക്കുകയാണ് ഈ 20-കാരി. മിസ് ഇംഗ്ലണ്ടിന്റെ 94 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ഥി മേക്കപ്പിലാതെ പങ്കെടുക്കുന്നത്.
‘പലപ്പോഴും സ്ത്രീകള്‍ മേക്കപ്പ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. സൗന്ദര്യവര്‍ധക വിപണിയുടെ സമ്മര്‍ദ്ദം അവര്‍ക്ക് താങ്ങാനാകുന്നില്ല. അതിനിലാണ് ഞാന്‍ ശക്തമായ ഒരു നിലപാടെടുത്തത്. സ്വാഭാവിക സൗന്ദര്യത്തെ പ്രചരിപ്പിക്കാനും വിഷലിപ്തമായ മാനസികാവസ്ഥ ഇല്ലാതാക്കാനും മിസ് ഇംഗ്ലണ്ട് വേദി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മെലീസ പ്രതികരിച്ചു.
ചെറുപ്പത്തില്‍ മേക്കപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കംഫര്‍ട്ടബ്ള്‍ ആയിരുന്നില്ലെന്നും മെലീസ പറയുന്നു.
‘ഒരാള്‍ സ്വന്തം ചര്‍മ്മത്തില്‍ സന്തുഷ്ടനാണെങ്കില്‍, മേക്കപ്പ് ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ അയാളെ നിര്‍ബന്ധിക്കരുത്. നമ്മുടെ പോരായ്മകളാണ് നമ്മളെ നമ്മളായി മാറ്റുന്നത്. അതാണ് ഓരോ വ്യക്തിയേയും വ്യത്യസ്തമാക്കുന്നതും. ആളുകള്‍ അവരുടെ കുറവുകളേയും പോരായ്മകളേയും സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. കാരണം ലാളിത്യമാണ് യഥാര്‍ഥ സൗന്ദര്യം.’ മെലീസ വ്യക്തമാക്കുന്നു.
ടോം ജോസ് തടിയംപാട്
ഒരു കുടുംബജീവിതം സ്വപ്നം കണ്ട് 6 മാസം മുൻപ് വിവാഹിതനായ നെടുങ്കണ്ടം സ്വദേശി ഷാജി പി ൻ എന്ന യുവാവിന്റെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞുകൊണ്ടു ക്യൻസർ തലച്ചോറിനെ ബാധിച്ചപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഷാജിയുടെ കുടുംബം ആകെയുണ്ടായിരുന്ന വരുമാനം ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന ചെറിയ തുകയായിരുന്നു . അസുഖം ബാധിച്ചതോടെ അതും നിലച്ചു. ഷാജിയുടെ ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ നിങ്ങൾ സഹായിക്കണം .ഷാജിക്കു വേണ്ടി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 705 പൗണ്ട് ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെൻറ് താഴെ പ്രസിദ്ധികരിക്കുന്നു.
ഷാജി ഇടുക്കി നെടുങ്കണ്ടം, ആനക്കല്ലു സ്വദേശിയാണ്. ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് യു കെ യിലെ കിങ്സ്ലിൻലിൽ താമസിക്കുന്ന നെടുങ്കണ്ടം പാലാർ സ്വദേശി തോമസ് പുത്തൻപുരക്കലാണ്. തോമസിന്റെ അയൽവാസിയാണ്. ഷാജി തോമസിന്റെ അഭ്യർത്ഥന മാനിച്ചു ഷാജിയെ സഹായിക്കുന്നതിനു വേണ്ടി ഞങ്ങൾ ഓണം ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു . നാമെല്ലാം ഓണം ഉണ്ണാൻ തയ്യാറായികൊണ്ടിരിക്കുമ്പോൾ ഈ ചെറുപ്പക്കാരന്റെ വേദനയിൽ ഒരു കൈത്താങ്ങാകാൻ നമുക്കൊരുമിക്കാം . നിങ്ങളുടെ സഹായങ്ങൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെ കാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്ക് വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ജിസിഎസ് ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 9 നേടി ലൗവിൻ ജോസ് . ജവഹർലാൽ നെഹ്റുവും , വിൻസന്റ് ചർച്ചിലും പോലെയുള്ള പ്രമുഖർ പഠിച്ച ഹാരോ ബോർഡിങ് സ്കൂളിലാണ് എ ലെവൽ പഠിക്കുന്നത്.
പിയാനോയിലും, വയലിനിലും പ്രാവീണ്യം നേടിക്കൊണ്ടിരിക്കുന്ന ലൗവിൻ ജോസ് കൊയർ സംഘത്തിലും ഉണ്ട് . യു കെ മലയാളികളുടെ പ്രധാന വേദിയായ യൂക്മ കലാമേളകളിൽ റീജിനൽ ലെവലിലും നാഷണൽ ലെവലിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
പാലാ രാമപുരം സ്വദേശിയായ ജോസ് പി എമ്മിന്റെയും ബിന്ദുമോൾ ജോസിന്റെയും ഇളയ പുത്രനായ ലൗവിന് ഒരു ജ്യേഷ്ഠൻ കൂടിയുണ്ട്. ഐവിൻ ജോസ് ഇംപീരിയൽ കോളേജ് ലണ്ടനിൽ മെഡിസിന് പഠിക്കുന്നു. 2001 -ൽ യുകെയിലെത്തിയ പിതാവ് ജോസ് പി എം സോഫ്റ്റ്വെയർ അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. മാതാവ് ബിന്ദു മോൾ കാർഡിയോളജിയിൽ സ്പെഷലിസ്റ്റ് നേഴ്സ് ആയി ജോലി ചെയ്യുകയാണ്. ലണ്ടനിലെ ഈലിങ്ങിൽ ആണ് കുടുംബം താമസിക്കുന്നത്.
മികച്ച വിജയം നേടിയ ലൗവിൻ ജോസിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.
മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]