സെൻട്രൽ മാലിയിൽ തടവുചാടാൻ ശ്രമിച്ച 17 ജിഹാദികളെ സൈന്യം വെടിവച്ചു കൊന്നു. ദിയൂറയിൽ വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിറ്റേന്നു തടങ്കൽ ക്യാന്പിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു സൈന്യം അറിയിച്ചു.
കഴിഞ്ഞാഴ്ച മാലിയിൽ ആറ് മൃതദേഹങ്ങളുടെ കൂട്ട കുഴിമാടം കണ്ടെത്തിയിരുന്നു. അസാധാരണമായ സംഭവവുമായി ബന്ധപ്പെട്ട് ആംനെസ്റ്റി ഇന്റർനാഷണൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
മനുഷ്യവംശത്തെക്കുറിച്ച് നേരത്തേ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ നിഗമനങ്ങള്‍ തെറ്റെന്ന് ഗവേഷകന്‍. നിയാന്‍ഡര്‍താല്‍ മനുഷ്യര്‍ക്ക് ആധുനിക മനുഷ്യന്റെ പെരുമാറ്റ സവിശേഷതകള്‍ ഉണ്ടായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജനറ്റിസിസ്റ്റായ ഡേവിഡ് റെയ്ക്ക് ആണ് പുതിയ നിഗമനവുമായി രംഗത്തെത്തിയത്. ഗവേഷണങ്ങള്‍ പുതിയ വിവരങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ ഇപ്പോള്‍ നടത്തുന്ന കണ്ടെത്തലുകള്‍ പോലും അടുത്ത നിമിഷത്തില്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടേക്കാമെന്ന ആശങ്കയിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
നോണ്‍ ആഫ്രിക്കന്‍ പാരമ്പര്യമുള്ള എന്നാ ചരിത്രാതീത മനുഷ്യവംശങ്ങളിലും നിയാന്‍ഡര്‍താല്‍ ഡിഎന്‍എയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. പുരാതന മനുഷ്യവംശങ്ങള്‍ തമ്മില്‍ സങ്കര സൃഷ്ടികള്‍ നടന്നിരിക്കാമെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. പുരാതന മനുഷ്യവംശമെന്ന് കരുതിയിരുന്ന ഡെനിസോവന്‍മാര്‍ നിലനിന്നിരുന്നതിന് തെളിവുകളും ഇദ്ദേഹത്തിന്റെ പഠനത്തില്‍ ലഭിച്ചു. സൈബീരിയന്‍ ഗുഹകളില്‍ നിന്ന് ലഭിച്ച ഫോസിലുകളില്‍ നിന്നുള്ള ഡിഎന്‍എകള്‍ പരിശോധിച്ചാണ് ഇത് തെളിയിച്ചത്.
5000 വര്‍ഷങ്ങള്‍ക്കു മുമ്പ് നോര്‍ത്തേണ്‍ യൂറോപ്പില്‍ മധ്യേഷ്യയില്‍ നിന്ന് അധിനിവേശമുണ്ടായിട്ടുണ്ടെന്നും ബ്രിട്ടീഷ് ദ്വീപുകളിലെ ആദ്യ താമസക്കാര്‍ ഇവരായിരുന്നെന്നും പഠനം വ്യക്തമാക്കുന്നു. ഹൂ വീ ആര്‍ ആന്‍ഡ് ഹൗ വീ ഗോട്ട് ഹിയര്‍ എന്ന പുസ്തകത്തിലാണ് ഈ കണ്ടെത്തലുകള്‍ അദ്ദേഹം നിരത്തുന്നത്. 70,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി ഒട്ടേറെ മനുഷ്യവംശങ്ങളാല്‍ സമ്പന്നമായിരുന്നുവെന്നാണ് ഈ പുസ്തകം അവകാശപ്പെടുന്നത്.
മനുഷ്യരുടെ ലോകത്തെ ജീവിതം നിരാശപ്പെടുത്തുന്നതെന്ന് സ്പാനിഷ് മൗഗ്ലിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്‍കോസ് റോഡ്രിഗെസ് പന്തോഹ. സിയെറ മോറേന മലനിരകളിലെ വനത്തില്‍ 12 വര്‍ഷത്തോളം മൃഗങ്ങള്‍ക്കൊപ്പം ജീവിച്ചയാളാണ് മാര്‍കോസ്. ഇപ്പോള്‍ 71 വയസുള്ള ഇദ്ദേഹം റെയ്‌ന്റേ എന്ന ഗ്രാമത്തിലാണ് കഴിയുന്നത്. വനത്തില്‍ നിന്ന് നാട്ടിലെത്തിയതോടെ തന്റെ ജീവിതം വളരെ ക്ലേശം നിറഞ്ഞതായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. രാഷ്ട്രീയമോ ഫുട്‌ബോളോ എനിക്ക് അറിയില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ എന്നെ പരിഹസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് വനത്തിലേക്ക് തിരിച്ചുപോകാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ചെറുപ്പത്തില്‍ ചെന്നായകള്‍ക്കൊപ്പമായിരുന്നു മാര്‍കോസ് ജീവിച്ചത്. നാട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ തന്നെ സഹോദരനായി അവര്‍ കാണുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. ഇപ്പോഴും ചെന്നായകളുടെയും മൃഗങ്ങളുടെയും ശബ്ദമുണ്ടാക്കാന്‍ മാര്‍കോസിന് കഴിയും. ഈ ശബ്ദങ്ങളോട് ചെന്നായകള്‍ പ്രതികരിക്കാറുണ്ടെങ്കിലും പഴയതുപോലെ അവ തന്നെ സമീപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കോര്‍ദോബ പ്രവിശ്യയില്‍ 1946ലാണ് മാര്‍കോസ് ജനിച്ചത്. മൂന്ന് വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിതാവ് മറ്റൊരു നഗരത്തിലേക്ക് പുതിയ ജീവിതം തേടിപ്പോയി.
മാര്‍കോസിനെ മറ്റൊരു കര്‍ഷകന് വിറ്റതിനു ശേഷമാണ് പിതാവ് പോയത്. മലനിരകളില്‍ ആടുമേക്കാനും മറ്റും ഇയാള്‍ മാര്‍കോസിനെ പഠിപ്പിച്ചു. പക്ഷേ മാര്‍കോസിന് 7 വയസുള്ളപ്പോള്‍ അയാള്‍ മരിച്ചു. മൃഗങ്ങള്‍ ഭക്ഷിച്ചതൊക്കെ താനും കഴിച്ചു. മൃഗങ്ങളുമായി കുഞ്ഞ് മാര്‍കോസ് ഒരു പ്രത്യേക ബന്ധം തന്നെ സ്ഥാപിച്ചു. ചെന്നായക്കുട്ടികള്‍ മാര്‍കോസുമായി കൂട്ടുകൂടി. അവര്‍ സഹോദരനെപ്പോലെ അവനെക്കരുതി. അമ്മച്ചെന്നായ അവനും ഭക്ഷണം തേടി നല്‍കി. ഒരു പാമ്പ് തന്റെയൊപ്പം കഴിഞ്ഞിരുന്നതായി മാര്‍കോസ് ഓര്‍ക്കുന്നു. ഗുഹക്കുള്ളില്‍ തനിക്കൊപ്പമായിരുന്നു അതിന്റെ വാസം. ആടുകളെ കറന്ന് അതിന് താന്‍ പാലുകൊടുക്കുകയും അതിന് കൂടൊരുക്കി നല്‍കുകയും ചെയ്തിരുന്നു.
19-ാമത്തെ വയസിലാണ് മാര്‍കോസിനെ അധികൃതര്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയിലെ ഗ്രാമത്തിലാണ് മാര്‍കോസ് പിന്നീട് കഴിഞ്ഞത്. അവിടെവെച്ച് മാര്‍കോസിന്റെ അച്ഛന്‍ അവനെ തിരിച്ചറിഞ്ഞു. അച്ഛനെ കണ്ടപ്പോള്‍ തനിക്കൊന്നും തോന്നിയില്ല. നിന്റെ ജാക്കറ്റ് എവിടെയെന്നായിരുന്നു അയാള്‍ ചോദിച്ചതെന്ന് മാര്‍കോസ് ഓര്‍ക്കുന്നു. അന്ന് താമസിച്ച ഗുഹ ഇപ്പോള്‍ അവിടെയില്ല. ബംഗ്ലാവുകളും ഇല്ക്ട്രിക് ഗേറ്റുകളുമാണ് അവിടെ പകരം എത്തിയത്. സാധാരണക്കാരെപ്പോലെ ജീവിക്കാന്‍ മാര്‍കോസ് ശ്രമിച്ചുനോക്കി. പക്ഷേ തന്റെ നിഷ്‌കളങ്കത ആളുകള്‍ ചൂഷണം ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞത്. സ്ത്രീകളും സംഗീതവുമാണ് തന്നെ നാട്ടില്‍ പിടിച്ചു നിര്‍ത്തിയതെന്നാണ് മാര്‍കോസ് ബിബിസിയോട് പറഞ്ഞത്.
ടൊറന്റോ: കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീമിലെ 14 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി പോകുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് ബസില്‍ 28 പേരാണ് ഉണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ്. ബസ് ഡ്രൈവറും സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.
ദാരുണ സംഭവത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കാനഡയുടെ കായിക ലോകത്തെ നടുക്കിയ അപകടമാണ് വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായിരിക്കുന്നത്. മരിച്ചവരെല്ലാം 16നും 21നും ഇടയില്‍ പ്രായമുള്ളവരാണ്.
കുവൈത്തില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസം. തടവില്‍ കഴിയുന്ന 134 പേര്‍ക്ക് ശിക്ഷയിളവ് പ്രത്യേക അമീരി ഉത്തരവ് പ്രകാരം ലഭിച്ചതായി കേന്ദ്രം സര്‍ക്കാര്‍ അറിയിച്ചു. വധശിക്ഷ കാത്ത് കഴിഞ്ഞിരുന്ന 15 ഇന്ത്യക്കാരുടെ തടവ് ജീവപര്യന്തമാക്കി കുറച്ചു. ഇതിനു പുറമെ 119 ഇന്ത്യക്കാരുടെ തടവ് ശിക്ഷ ഇളവ് ചെയ്തു. ഇക്കാര്യം വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങാണ് വ്യക്തമാക്കിയത്.
ശിക്ഷയിളവ് ലഭിച്ച 53 പേരുടെ ജീവപര്യന്തം തടവ് 20 വര്‍ഷമായിട്ടാണ് കുറച്ചത്. ഇതുകൂടാതെ 18 പേരുടെ തടവ് ശിക്ഷ ഒമ്പതു മാസമായിട്ടും 25 പേരുടെ ആറു മാസമായിട്ടും ഒരാളുടെ മൂന്നു മാസമായിട്ടും കുറച്ചു. തടവില്‍ കഴിയുന്ന 22 പേരെ ഉടന്‍ മോചിപ്പിക്കും.
മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ത്ത് ശിക്ഷയിളവവ് നല്‍കുന്നതിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
പക്ഷേ വിഷയത്തില്‍ കുവൈത്ത് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എല്ലാ വര്‍ഷവും അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവ് ശിക്ഷയിളവ് നല്‍കുന്ന പതിവുണ്ട്. 1207 തടവുകാര്‍ക്ക് ഇത്തവണ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഈ പട്ടികയില്‍ വിദേശികളുമുണ്ടെന്നാണ് വിവരം.
ഇനി മനുഷ്യര്‍ക്ക് സംസാരിക്കാതെ സംസാരിക്കാം. മനസില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ പുറത്തുവിടാന്‍ കഴിയുന്ന ഉപകരണം ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചു. ആള്‍ട്ടര്‍ഈഗോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉപകരണം ധരിക്കുന്നവര്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മനസില്‍ വിചാരിച്ചാല്‍ മതിയാകും. ത്വക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡുകളിലൂടെയാണ് ഈ ഉപകരണം ആശയവിനിമയം നടത്തുന്നത്. എംഐടിയുടെ മീഡിയ ലാബില്‍ നടന്ന ഗവേഷണത്തിലാണ് ഈ ഉപകരണം കണ്ടെത്തിയത്. ഇന്ത്യന്‍ വംശജനായ അര്‍ണവ് കപൂറാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. മനുഷ്യനെയും മെഷീനെയും ആന്തരികമായി ഇണക്കിച്ചേര്‍ക്കുന്ന ഒരു കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം നിര്‍മിക്കാനുള്ള അന്വേഷണമാണ് ഇതിലേക്ക് എത്തിച്ചതെന്ന് കപൂര്‍ വ്യക്തമാക്കി.
ഒരു ഇന്റലിജന്‍സ് ഓഗ്മെന്റേഷന്‍ ഡിവൈസാണ് ഇതെന്ന് കപൂര്‍ പറഞ്ഞു. ടോക്യോയില്‍ നടന്ന അസോസിയേഷന്‍ ഫോര്‍ കമ്പ്യൂട്ടിംഗ് മെഷീനറിയുടെ ഇന്റലിജന്റ് യൂസര്‍ ഇന്റര്‍ഫേസ് കോണ്‍ഫറന്‍സില്‍ ഇത് അവതരിപ്പിച്ചു. കീഴ്ത്താടിയിലാണ് ഈ ഉപകരണം ഘടിപ്പിക്കേണ്ടത്. സ്ഥാനം തെറ്റാതിരിക്കാന്‍ ചെവിയില്‍ ക്ലിപ്പ് ചെയ്യും. ഉപകരണത്തിലെ നാല് ഇലക്ട്രോഡുകളാണ് ത്വക്കിലെ ന്യൂറോ മസ്‌കുലാര്‍ സിഗ്നലുകള്‍ ഒപ്പിയെടുത്ത് ശബ്ദമാക്കി മാറ്റുന്നത്. മനസില്‍ സംസാരിക്കുന്നകാര്യങ്ങളും ഉപകരണത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വാക്കുകളാക്കി മാറ്റും.
കമ്പ്യൂട്ടറിലേക്ക് അയക്കുന്ന ഈ സിഗ്നലുകളെ ഡിവൈസ് ശബ്ദമാക്കി മാറ്റി ഉപയോഗിക്കുന്നയാളുടെ ഇയര്‍ഫോണിലെത്തിക്കുന്നു. മൊബൈല്‍ ഫോണുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ സംസാരം സാധ്യമാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം. 92 ശതമാനം കൃത്യത ഈ ഉപകരണത്തിന് ഉണ്ടെന്നാണ് വിലയിരുത്തല്‍.
ബ്രിസ്‌ബെയ്ന്‍: ‘ബോംബ് ടു ബ്രിസ്‌ബെയ്ന്‍’ എന്ന് എഴുതി ഒട്ടിച്ച ബാഗുമായി ആസ്‌ട്രേലിയയിലെ ബ്രസ്‌ബെയ്ന്‍ വിമാനത്താവളത്തില്‍ എത്തിയ ഇന്ത്യക്കാരി സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ചെറുതല്ല. ബോംബാണ് ബാഗിലെന്ന് കരുതിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ പൂര്‍ണമായി ഒഴിപ്പിച്ചു. തുടര്‍ന്ന് ബാഗ് പരിശോധിക്കുകയും ചെയ്തു.
എന്നാല്‍ ബാഗില്‍ നിന്ന് ഒന്നും സംശാസ്പദമായി ലഭിച്ചില്ല. ഉദ്യോഗസ്ഥര്‍ യുവതിയെ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. ബോംബെന്ന് ബാഗിലെഴുതിയത് അക്ഷരപ്പിശക് മൂലമാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അമ്പരന്ന വെങ്കടലക്ഷ്മി ബാഗില്‍ ബോംബ് അല്ലെന്നും താന്‍ ‘ബോംബേ ടു ബ്രിസ്‌ബെയ്ന്‍’ എന്നാണ് എഴുതിയിരിക്കുന്നതെന്നും അറിയിച്ചു.
ബുധനാഴ്ച രാവിലെ മുംബൈയില്‍ നിന്ന് ബ്രിസ്‌ബെയ്ന്‍ വിമാനത്താവളത്തിലെത്തിയ വെങ്കടലക്ഷ്മി എന്ന 65 കാരിയുടെ ബാഗാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്. സുരക്ഷ പരിശോധനയ്ക്ക് ശേഷം വെങ്കട ലക്ഷ്മിയെ പോലീസ് വിട്ടയച്ചു.
1000 മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ പ്രാപ്തിയുള്ള സൂപ്പര്‍ സോണിക് ജെറ്റ് നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി നാസ. അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനുമായി ചേര്‍ന്നാണ് നാസ പുതിയ പദ്ധതി പൂര്‍ത്തീകരിക്കുക. ഏതാണ്ട് 247 യുഎസ് ഡോളറിന്റെ കരാറിലാണ് കമ്പനിയുമായി നാസ ഏര്‍പ്പെട്ടിരിക്കുന്നത്. 2012 ഓടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുന്നത്. പുതിയ ജെറ്റിന്റെ ഡിസൈനും നിര്‍മ്മാണവും പരീക്ഷണവും അമേരിക്കന്‍ കമ്പനിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. 1513 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ജെറ്റ് 55,000 അടി ഉയരത്തിലായിരിക്കും പറക്കുക. ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന വിമനങ്ങള്‍ സൃഷ്ടിക്കുന്ന സോണിക് ബൂം ഈ വിമാനത്തിനുണ്ടാവില്ലെന്നാണ് നാസ അറിയിക്കുന്നത്. കാറിന്റെ ഡോര്‍ അടയ്ക്കുന്ന അത്രയും ശബ്ദ മാത്രമെ പുതിയ സൂപ്പര്‍ സോണിക് ജെറ്റിനുണ്ടാകുകയുള്ളുവെന്ന് അമേരിക്കന്‍ ഏജന്‍സി വ്യക്തമാക്കുന്നു.
പരീക്ഷണഘട്ടത്തില്‍ വിവിധ അമേരിക്കന്‍ സിറ്റികളിലൂടെ പറക്കാനാണ് എക്‌സ്-പ്ലെയിനുകള്‍ ലക്ഷ്യമിടുന്നത്. അതുവഴി ജനങ്ങളുടെ പ്രതികരണങ്ങള്‍ ശേഖരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. പുതിയ എക്‌സ്-പ്ലെയിനുകള്‍ വരുന്നതോടെ വിമാന ഗതാഗതം കൂടുതല്‍ വേഗതയിലാകുമെന്ന് നാസ പറയുന്നു. വിമാനയാത്രക്കാര്‍ക്ക് ഇത് ഗുണകരമാവും. കഴിഞ്ഞ മാസമാണ് പദ്ധതിക്കാവശ്യമായി മുഴുവന്‍ തുകയും ബജറ്റില്‍ വകയിരുത്തിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതി യുഎസ് കമ്പനികള്‍ക്ക് വേഗതയേറിയ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായി സാഹചര്യം സൃഷ്ടിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കൂടാതെ വിമാന യാത്രാസമയം ലാഭിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പദ്ധതിയുടെ ഭാഗമായി പാസഞ്ചര്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നില്ല. സൂപ്പര്‍സോണിക് വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നത് തെളിയിച്ചതിന് ശേഷമായിരിക്കും പാസഞ്ചര്‍ വിമാനങ്ങളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. നാസയുടെ ഈ അഭിമാന പദ്ധതി വിമാന മാര്‍ഗമുള്ള ചരക്ക് ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. നിലവില്‍ അമേരിക്കയുടെ മുകളിലൂടെ പറക്കാന്‍ സിവില്‍ സൂപ്പര്‍ സോണിക് വിമാനങ്ങള്‍ക്ക് അനുമതിയില്ല. പദ്ധതി വിജയിക്കുകയാണെങ്കില്‍ ഈ നിയമത്തില്‍ ഭേദഗതി കൊണ്ടു വരുമെന്നാണ് കരുതുന്നതെന്ന് നാസയുടെ എയറോനോട്ടിക്‌സ് റിസര്‍ച്ച് മിഷന്‍ ഡയറക്ടേറ്റ് വ്യക്തമാക്കി.
-plane-travel-news
മനാമ: ബഹ്‌റൈനിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ, പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി. പടിഞ്ഞാറന്‍ തീരമായ ഖലീജ് അല്‍ ബഹ്‌റൈന്‍ എന്ന സ്ഥലത്താണ് ശേഖരം കണ്ടെത്തിയത്. രാജ്യത്തിന് വലിയ സാമ്പത്തിക മുന്നേറ്റം നടത്താന്‍ പുതിയ എണ്ണ ശേഖരം സഹായിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ബഹ്‌റൈന്‍ എണ്ണ ഉത്പാദന പട്ടികയില്‍ താഴെത്തട്ടില്‍ നില്‍ക്കുന്ന രാജ്യമാണ്. എന്നാല്‍ പുതിയ നിക്ഷേപം കണ്ടെത്തിയതോടെ ഇതില്‍ മാറ്റം വരും.
ഏകദേശം 80 ബില്യണ്‍ ബാരല്‍ എണ്ണ പുതിയ സ്ഥലത്ത് നിന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇവിടെ നിന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ എണ്ണ ഉത്പാദനം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എണ്ണ കൂടാതെ വന്‍ തോതിലുള്ള പ്രകൃതി വാതക നിക്ഷേപവും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. 10 ട്രില്യണ്‍ ക്യുബിക് അടി മുതല്‍ 20 ട്രില്യണ്‍ ക്യുബിക് അടിവരെ പ്രകൃതി വാതകനിക്ഷേപമുണ്ടെന്നാണ് കരുതുന്നത്.
നിലവില്‍ രണ്ട് എണ്ണപ്പാടങ്ങളാണ് ബഹ്‌റൈന് സ്വന്തമായുള്ളത്. അവിടെ നിന്ന് പ്രതിദിനം 50,000 ബാരല്‍ ക്രൂഡ് ഓയില്‍ രാജ്യം ഉദ്പാദിപ്പിക്കുന്നുണ്ട്. പ്രദേശവാസികള്‍ക്കൊപ്പം വിദേശീയര്‍ക്കും പ്രതീക്ഷയുണ്ടാക്കുന്നതാണ് പുതിയ എണ്ണ നിക്ഷേപം. ബഹ്‌റൈനിലെ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന വളര്‍ച്ച കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് ഗുണം ചെയ്യും.
പ്രവാസലോകത്ത് തന്നെ ജീവിതാന്ത്യമായിരുന്നു പാലക്കാട് പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശി നമ്പ്യാരത്തൊടി ഹൌസിൽ ചെറിയങ്ങാട്ടിൽ സെയ്തലവി (42) യുടെ വിധി. കഴിഞ്ഞ ഞായറാഴ്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ സൈതലവി മരണപ്പെട്ടത്. ജിദ്ദയിൽ കഫറ്റീരിയ ജീവനക്കാരനായിരുന്ന സെയ്തലവി ആറര വർഷങ്ങൾക്കു മുമ്പ് മതകാര്യ നിയമപാലകരുടെ പിടിയിലകപ്പെട്ടു. കേസിൽ കോടതി സെയ്തലവിയ്ക്കു നൽകിയത് വധശിക്ഷയായിരുന്നു. എന്നാൽ, വധശിക്ഷയ്ക്ക് വേണ്ടുന്ന തെളിവുകളുടെ അഭാവത്തിൽ മേൽക്കോടതി സെയ്തലവിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും മൂന്ന് വർഷത്തെ തടവും തുടർന്ന് നാടുകടത്തലും വിധിക്കുകയായിരുന്നു.
അവിശ്വസനീയമാം വിധം വധശിക്ഷ വഴിമാറിയെങ്കിലും കുടുംബത്തെ കാണാനും നാടണയാനും സെയ്തലവിയ്ക്കു വിധിയുണ്ടായില്ല. ഇയ്യിടെയായി ക്ഷയരോഗം ബാധിച്ച സെയ്തലവിയെ ശുമൈസിയിലെ ഡിപോർട്ടേഷൻ – ജയിൽ സമുച്ചയത്തിൽ നിന്ന് നഗരത്തിലെ കിങ് ഫഹദ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും അവിടെ മരണപ്പെടുകയുമായിരുന്നു.
ജിദ്ദയിൽ രണ്ടു സഹോദരങ്ങൾ ജിദ്ദയിലുള്ള സെയ്തലവിയെ അനുജൻ ഉമർ സ്ഥിരമായി ജയിലിൽ ചെന്ന് സന്ദർശിച്ചിരുന്നു. ഉമറിന്റെ പേരിലാണ് ഭാര്യ സാബിറ മരണാനന്തര നടപടികൾക്കുള്ള രേഖകൾ അയച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. വ്യാഴാഴ്ച മൃതദേഹം അയക്കാനാകുമെന്നു ഇക്കാര്യത്തിന് രംഗത്തുള്ള കെ എം സി സി പ്രവർത്തകൻ നാസർ ഒളവട്ടൂർ പറഞ്ഞു.
ഒമ്പതു വർഷം മുമ്പ് സൗദിയിൽ എത്തിയ സൈതലവിയ്ക്ക് ലഭിച്ച മേൽക്കോടതിയുടെ ആശ്വാസ വിധിയുടെ പകർപ്പ് സഹോദരനോ ഇക്കാര്യത്തിൽ നിയമസഹായം ചെയ്തുകൊടുക്കുന്നവർക്കോ ലഭിച്ചിട്ടില്ല. മൂന്നു വർഷത്തെ തടവ് ആയി ശിക്ഷയിൽ ഇളവുണ്ടായതായി അറിയാമെന്നല്ലാതെ അതിന്റെ വിശദാംശങ്ങൾ ഇവർക്ക് അറിവായിട്ടില്ല. മേൽക്കോടതി വിധി മുതൽ മൂന്നു വർഷം എന്നാണെങ്കിൽ ഇനിയും തടവിൽ തന്നെ തുടരണമായിരുന്നു. അതേസമയം, മൊത്തം മൂന്നു വർഷം ശിക്ഷയാണെങ്കിൽ, ആറര വർഷം തടവിൽ കഴിഞ്ഞ സെയ്തലവിയ്ക്കു വേഗത്തിൽ പുറത്തിറങ്ങാമായിരുന്നു; അധികകാലം തടവിൽ കഴിഞ്ഞതിന്റെ സാമ്പത്തിക നഷ്ടപരിഹാരം കൂടി സ്വീകരിച്ചു കൊണ്ട്. എന്നാൽ, അതിനൊന്നും കാത്തു നിൽക്കാതെ മറ്റൊരു അലംഘനീയമായ വിധി സെയ്തലവിയെ കൂട്ടികൊണ്ടു പോവുകയായിരുന്നു.