ചാലക്കുടി മനപ്പടിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതിയെ വീടിനകത്ത് വെട്ടേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗമ്യയെ കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് സംശയിക്കുന്നു.

ചാലക്കുടി മനപ്പടി സ്വദേശി കണ്ടംകുളത്തി ലൈജോയുടെ ഭാര്യ സൗമ്യയാണ് കഴുത്തില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം രക്തത്തില്‍ മുങ്ങി മുറിവുകളോടെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ലൈജുവിനെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് നാലു മണിയോടെയാണ് ദാരുണ സംഭവം പുറംലോകമറിഞ്ഞത്. ഇവരുടെ ഒന്‍പതു വയസുള്ള മകന്‍ ആരോണ്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മുറി അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. ലൈജുവും സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. പക്ഷേ, കുറച്ചുനാളായി ജോലിക്കു പോകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിഷാദ രോഗമുണ്ടായിരുന്നതായാണ് സംശയം.

പകല്‍മുഴുവന്‍ വാതിലില്‍ തട്ടി മകന്‍ വിളിച്ചെങ്കിലും തുറന്നില്ല. ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് മകന്‍ മുത്തച്ഛനെ വിളിച്ച് കാര്യം പറയുകയായിരുന്നു. അതുവരെ മകന്‍ പട്ടിണിയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് ഇവര്‍ ഈ വീടു വാങ്ങി താമസം തുടങ്ങിയത്. കുടുംബവഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ജന്‍മദിനത്തലേന്നാണ് സൗമ്യയുടെ മരണം. പാലാരിവട്ടത്തെ സ്വകാര്യ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു സൗമ്യ. ലൈജുവാകട്ടെ കൊരട്ടിയിലെ ഐ.ടി. പാര്‍ക്കിലെ എന്‍ജിനീയറും. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.