സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്റെ മരുമകളാണെന്നെന്ന് ചില സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നുണ്ടെന്നും എന്നാൽ അതിൽ യാതൊരു വസ്തുതയുമില്ലെന്നും കോൺഗ്രസ് നേതാവ് തമ്പാനൂർ രവി. ഫേസ്ബുക്ക് പോസ്റ്റിലാണ് തമ്പാനൂർ രവി ഇക്കാര്യം പറഞ്ഞത്. സ്വപ്ന സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ഈ രാജ്യദ്രോഹ കേസിനെ വഴിതിരിച്ചുവിടാൻ ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രമിക്കുന്നു. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് തമ്പാനൂർ രവി വ്യക്തമാക്കി. നേരത്തെ സോളാർ അഴിമതി കേസ് പ്രതി സരിത എസ് നായരുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണവിധേയനായിരുന്നു തമ്പാനൂർ രവി. സരിതയുമായുള്ള തമ്പാനൂർ രവിയുടെ ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു.

തമ്പാനൂർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കോണ്സുലേറ്റ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് എന്റെ മരുമകൾ ആണ് എന്ന തരത്തിൽ ചില സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ഈ സ്വപ്നാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാൻ നടത്തുന്ന ശ്രമമായി ആണ് ഞാൻ ഇതിനെ കാണുന്നത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചവർക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി നിയമ നടപടി സ്വീകരിക്കുന്നതാണ്.