ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധതക്യ സഹജമായ രോഗങ്ങള്‍ കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കേന്ദ്രമന്ത്രി സഭയില്‍ വാര്‍ത്താവിനിമയം, വ്യവസായം, റെയില്‍വേ വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് 2010ല്‍ പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു.

1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജോര്‍ജ് ഫെര്‍ണാണ്ടസ് ജനിക്കുന്നത്. സ്‌കൂള്‍ പഠനത്തിന് ശേഷം ബാംഗുളുരു സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ കത്തോലിക്കാ വൈദികനാകാന്‍ ചേര്‍ന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം സെമിനാരി വിട്ടു. പിന്നീട് ബോംബയിലെത്തി ചെറിയ ജോലികള്‍ക്ക് ചേര്‍ന്നു. പ്ലാസിഡ് ഡെ മെല്ലോ, റാം മനോഹര്‍ ലോഹ്യ എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി സോഷ്യലിസ്റ്റ് ട്രേഡ് യൂണിയനില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപന അംഗം കൂടിയായ അദ്ദേഹം 1967ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാമതായി 1977 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മുസാഫര്‍പുരില്‍ നിന്ന് മൂന്നു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ജയിലില്‍ കിടന്നുകൊണ്ടായിരുന്നു മത്സരം. മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി. 1998 -2004 ലെ വാജ്പയി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിസ്ഥാനമാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന് ലഭിച്ചത്. പൊതുരംഗത്ത് വലിയ വിവാദങ്ങള്‍ക്കും ജോര്‍ജ് ഫെര്‍ണാണ്ടത് സാക്ഷിയായിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണം ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിച്ചിരുന്നു.