ഹൃദ്രോഗ സാധ്യത ഏറെയുള്ളവര്‍ക്ക് ജിപിമാര്‍ ഹോളിഡേകള്‍ നിര്‍ദേശിക്കണമെന്ന് വിദഗ്ദ്ധര്‍. ഇത് രോഗികളുടെ ആയുസ് വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. മദ്ധ്യവയസിലെത്തി നില്‍ക്കുന്ന രോഗികള്‍ അവരുടെ ജീവിത ശൈലികളില്‍ മാറ്റം വരുത്തണമെന്നും ദുശീലങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നതിനൊപ്പം ഹോളിഡേകള്‍ നിര്‍ദേശിക്കാനും ഡോക്ടര്‍മാര്‍ തയ്യാറാകണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വര്‍ഷത്തില്‍ മൂന്ന് ആഴ്ചയെങ്കിലും ജോലികളില്‍ നിന്ന് ഇടവേളയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഹൃദ്രോഗികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് 40 വര്‍ഷം നീണ്ട പഠനം വ്യക്തമാക്കുന്നു.

ഹൃദ്രോഗ സാധ്യതയുള്ള 1200 ബിസിനസുകാരില്‍ നടത്തിയ ഫിന്നിഷ് ഗവേഷണമാണ് ഈ വസ്തുത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ശരീരഭാരം എന്നീ പ്രത്യേകതകള്‍ ഉള്ളവരിലാണ് പഠനം നടത്തിയത്. ഇവരില്‍ പകുതിപ്പേരോട് ശരീരഭാരം നിയന്ത്രിക്കാനും മരുന്നുകള്‍ കഴിക്കാനും വ്യായാമം ചെയ്യാനും കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കിയവരാണ് കുറഞ്ഞ പ്രായത്തില്‍ മരണത്തിന് കീഴടങ്ങിയവരെന്നും കണ്ടെത്തിയതായി മ്യൂണിക്കില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തിയ പഠനം പറയുന്നു.

ജീവിതശൈലിയില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശം രോഗികളുടെ സ്‌ട്രെസ് ലെവല്‍ ഉയര്‍ത്തുകയും ഗുണത്തേക്കാളേറെ ദോഷം വരുത്തുകയും ചെയ്തുവെന്നാണ് വ്യക്തമായത്. എന്നാല്‍ ഇവരില്‍ത്തന്നെ ഹോളിഡേകള്‍ കൂടുതല്‍ എടുത്തവര്‍ ഏറെക്കാലം ജീവിച്ചിരുന്നുവെന്നും വ്യക്തമായി. ഹോളിഡേകള്‍ എടുക്കാത്തവരാണ് അല്പായുസുകള്‍ എന്ന നിഗമനമാണ് പഠനം മുന്നോട്ടു വെക്കുന്നത്.