പക്ഷി കൂട്ടത്തിൽ ഇടിച്ച് ദിശ മാറിയ 226 ടൂറിസ്റ്റുകൾ അടങ്ങുന്ന വിമാനത്തെ അതിസാഹസികമായി താഴെയിറക്കി റഷ്യൻ വൈമാനികന്റെ ധീരത. ഡെമിർ യുസുപ്പോവ് എന്ന നാല്പത്തിയൊന്നുകാരനായ വൈമാനികൻ ആണ് എല്ലാവരെയും സുരക്ഷിതരായി താഴെയിറക്കിയത്‌. മോസ്കോയ്ക്ക് സമീപമുള്ള പ്രദേശത്താണ് അദ്ദേഹം അടിയന്തര ലാൻഡിങ് നടത്തിയത്. വ്യാഴാഴ്ച രാവിലെ മോസ്കോയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നിന്റെ സമീപമാണ് അദ്ദേഹം ലാൻഡിങ് നടത്തിയത്. വിമാനം പക്ഷി കൂട്ടത്തിൽ ഇടിച്ചത് മൂലമാണ് അടിയന്തിരമായി വിമാനം ലാൻഡിങ് നടത്തിയത്.

അഞ്ചു കുട്ടികൾ ഉൾപ്പെടെ ഇരുപത്തിമൂന്നു പേർക്ക് സാരമായി പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. ഒരാൾക്ക് പോലും മരണം സംഭവിച്ചിട്ടില്ലെന്ന് റഷ്യൻ അതോറിറ്റികൾ അറിയിച്ചു. റഷ്യയിലെ ഷുവോസ്കി വിമാനത്താവളത്തിൽ നിന്നും ക്രിമിയയിലെ സിംഫെറോപോളിലേക്കുള്ള യാത്രയ്ക്കിടെ യൂറൽ എയർലൈൻസിന്റെ എ321 വിമാനമാണ് പക്ഷി കൂട്ടത്തിൽ ഇടിച്ചത്.

വിമാനത്തിന്റെ എൻജിനിൽ പക്ഷികൾ അകപ്പെട്ടതോടെ എൻജിൻ തകരാറിലായതായി പൈലറ്റ് രേഖപ്പെടുത്തി. തുടർന്നാണ് പൈലറ്റ് വിമാനത്താവളത്തിൽ നിന്നും അര മൈലോളം ദൂരെയുള്ള ഒരു ഗോതമ്പ് പാടത്ത് അടിയന്തര ലാൻഡിങ് നടത്തിയത്. പക്ഷി കൂട്ടത്തിൽ ഇടിച്ച ഉടനെ വലിയൊരു ശബ്ദം ഉണ്ടായതായും പുക കണ്ടതായും യാത്രക്കാർ പറഞ്ഞു. 226 യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്നും പുറത്തിറക്കി. ലാൻഡിങ് സമയത്ത് 16 ടണ്ണോളം ഇന്ധനം വിമാനത്തിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

വൈമാനികന്റെ ധീരതയെ എയർലൈൻസ് അതോറിറ്റികൾ ഉൾപ്പെടെ എല്ലാവരും പ്രശംസിച്ചു. തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് അദ്ദേഹം കരിയർ ആരംഭിച്ചതെങ്കിലും, 2000 മണിക്കൂറോളം പ്രവർത്തന പരിചയം അദ്ദേഹത്തിനുള്ളതായി “സൺ ” റിപ്പോർട്ട് ചെയ്തു. എന്നാൽ കഴിഞ്ഞ മെയിൽ 41 പേരടങ്ങുന്ന റഷ്യൻ വിമാനം മോസ്കോ വിമാനത്താവളത്തിൽ ഇടിച്ചിറക്കിയതിനെ തുടർന്ന് അഗ്നിക്കിരയായി 41 പേരുടെയും ജീവൻ നഷ്ടപ്പെട്ടിരുന്നു.