അഖിൽ ഭാരത് ഹിന്ദു മഹാസഭാ നേതാവായ കമലേഷ് തിവാരി കൊല ചെയ്യപ്പെട്ടു. ലഖ്നൗവിലെ തന്റെ വീട്ടിനകത്താണ് കുത്തേറ്റ് മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. തിവാരിയുടെ കഴുത്തിനു ചുറ്റും പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അയോധ്യ കേസിൽ അപ്പീൽ നൽകിയവരിലൊരാളാണ് തിവാരി. ഇദ്ദേഹത്തിന്റെ മരണം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. രോഷാകുലരായ ഇദ്ദേഹത്തിന്റെ അനുയായികൾ പ്രതിഷേധ പ്രകടനം നടത്തി. അമിനാബാദിലും ഫത്തേഗഞ്ചിലും കടകൾ അടപ്പിച്ചിട്ടുണ്ട് ഇവർ. സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട് അധികാരികൾ.മൃതദേഹം പോസ്റ്റുമോർട്ട് ചെയ്തിട്ടില്ല ഇതുവരെ.

തിവാരിയെ കാണാനായി രാവിലെ 11 മണിയോടെ രണ്ടുപേർഡ വന്നതായി അദ്ദേഹത്തിന്റെ അനുയായിയായ സ്വതന്ത്രദീപ് സിങ് പറയുന്നു. തിവാരി ഇരുവരെയും തന്റെ വീടിന്റെ ഒന്നാംനിലയിലേക്ക് കൊണ്ടുപോയി. വന്നവരിലൊരാൾ സിഗരറ്റ് വാങ്ങി വരാൻ പറഞ്ഞതനുസരിച്ച് താൻ പുറത്തുപോയി വന്നപ്പോഴേക്ക് കമലേഷ് തിവാരി കൊല ചെയ്യപ്പെട്ടിരുന്നെന്ന് സ്വതന്ത്രദീപ് പറഞ്ഞു. സ്ഥലത്തു നിന്നും ഒരു പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.

2015ൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിദ്വേഷ പ്രസ്താവന നടത്തി കുപ്രസിദ്ധി നേടിയയാളാണ് കൊല ചെയ്യപ്പെട്ട തിവാരി. ഇദ്ദേഹത്തിന്റെ പ്രസ്താവന കൊൽക്കത്തയിൽ കലാപമുണ്ടാക്കുകയും ചെയ്തു. തിവാരിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് മുസ്ലിങ്ങള്‍ ഉത്തര്‍ പ്രദേശില്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഇദ്ദേഹം പിന്നീടും തുടർച്ചയായി വിദ്വേഷ പ്രസ്താവനകൾ നടത്തുകയുണ്ടായി.

അതെസമയം, കമലേഷിനെ കൊല ചെയ്തവരെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരുവരും കാവിവേഷധാരികളാണ്. ഇവരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടില്ല. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കമലേഷ് തിവാരിയുടെ മരണം ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ ഈ കൊലപാതകം വ്യക്തിവിദ്വേഷത്തിൽ നിന്നുണ്ടായതാണെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ട് റിപ്പോർട്ടിനു കാക്കുകയാണ് പൊലീസ്.