നിങ്ങളുടെ കമ്പ്യൂട്ടറിനെ സുരക്ഷിതമായി സൂക്ഷിക്കാന്‍ നിങ്ങള്‍ ആന്റി വൈറസുകള്‍ ഉപയോഗിക്കാറില്ലേ? സുരക്ഷിതമായ ഓണ്‍ലൈന്‍ ഉപയോഗത്തിന് അവ നിങ്ങളെ സഹായിക്കാറുമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ മുഴുവന്‍ ഇന്റര്‍നെറ്റ് സംവിധാനവും തകരാറിലാക്കാന്‍ കഴിഞ്ഞാലോ! ബ്രിട്ടന്റെ ഇന്റര്‍നെറ്റ് സംവിധാനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്ന സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിളുകളെ ലക്ഷ്യം വെച്ച് റഷ്യ കരുനീക്കങ്ങള്‍ നടത്തുന്നതായി സൂചന. ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നാവിക സേനയ്ക്ക് പ്രാപ്തിയുണ്ടോയെന്ന കാര്യവും സംശയമാണ്. ബ്രിട്ടന്റെ മുഴുവന്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളെയും തകരാറിലാക്കാന്‍ ഒരു സ്‌കൂബ സ്യൂട്ടും പ്ലയറുമുണ്ടെങ്കില്‍ സാധിക്കും എന്നതാണ് വാസ്തവം. ഫേസ്ബുക്ക് സന്ദേശങ്ങളുടെ കൈമാറ്റവും വീഡിയോ ഷെയറിംഗുകളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും ഉള്‍പ്പെടെ രാജ്യത്തിന്റെ 97 ശതമാനത്തോളം വരുന്ന ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങളും സാധ്യമാക്കുന്നത് ഇത്തരം സമുദ്രാന്തര കേബിളുകളാണ്.

അമേരിക്ക, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലൂടെയൊക്കെ കണക്ട് ചെയ്യപ്പെട്ടിരിക്കുന്ന ഇത്തരം സമുദ്രാന്തര കേബിളുകളാണ് ബ്രിട്ടനെ പുറത്തുള്ള ഇന്റര്‍നെറ്റ് ലോകവുമായി കണക്ട് ചെയ്യിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം കേബിളുകളുടെ സുരക്ഷ അതീവ പ്രധാന്യത്തോടെ കാണേണ്ടവയാണ്. എന്നാല്‍ സമീപകാലത്തെ റിപ്പോര്‍ട്ടുകള്‍ ബ്രിട്ടന്റെ ഇന്റര്‍നെറ്റ് കേബിളുകള്‍ സുരക്ഷിതമായ രീതിയില്‍ അല്ല നിലനിര്‍ത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. കേബിളുകള്‍ സുരക്ഷിതമല്ലെന്ന് റഷ്യയ്ക്കും അറിവുള്ളവയാണ്. സമുദ്രാന്തര കേബിളുകള്‍ക്കും മുന്‍പും ഇത്തരത്തില്‍ റഷ്യന്‍ ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ട്. അറ്റലാന്റിക്ക് സമുദ്ര പരിധിയില്‍ വെച്ച് കേബിളുകള്‍ക്കടുത്ത് റഷ്യ നടത്തിയ നീക്കത്തെക്കുറിച്ച് യുഎസ് സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം ഓപ്പറേഷനുകള്‍ സമീപകാലത്ത് വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

2013ല്‍ യൂറോപ്പിനെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് കേബിളുകള്‍ വിച്ഛേദിക്കാന്‍ ശ്രമിച്ച സ്‌കൂബാ ഡൈവേഴ്‌സിനെ ഈജിപ്ത് നാവികസേന അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ക്രിമിയയെ അക്രമിച്ച സമയത്ത് റഷ്യ ആദ്യം ചെയ്തത് മറ്റു രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കേബിളുകള്‍ വിച്ഛേദിക്കുകയായിരുന്നു. സ്രാവുകള്‍ കേബിളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം ആക്രമണങ്ങളേക്കാള്‍ അപകട സാധ്യതയാണ് തീവ്രവാദികള്‍ സൃഷ്ടിക്കുന്നത്. കേബിളുകള്‍ സ്റ്റീല്‍ ആവരണങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആക്രമണങ്ങളെ ചെറുക്കാന്‍ മാത്രം അതു മതിയാകില്ലെന്നാണ് വിലയിരുത്തല്‍.