ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ധോണിയുടെ ഗ്ലൗസിലെ ആര്‍മിയുടെ അടയാളം വന്‍ വിവാദമായ സാഹചര്യത്തില്‍ സമാനമായ മറ്റൊരു വിവാദവും കൊഴുക്കുകയാണ്. ചിര വൈരികളായ പാക്കിസ്ഥാനിലാണ് പുതിയ വിവാദം. ഇന്ത്യയും പാക്കിസ്ഥാനും ജൂണ്‍ 16 ന് ഏറ്റുമുട്ടുന്നുണ്ട്. മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴുമ്പോള്‍ വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തങ്ങളുടെ ആഗ്രഹം പാക് ടീം അറിയിച്ചപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എതിര്‍ക്കുകയായിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് പറഞ്ഞു.

”താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കുകയാണ് വേണ്ടത് അല്ലാതെ രാഷ്ട്രീയത്തിന്റെ ഭാഗമാകരുതെന്ന് പാക് പ്രധാനമന്ത്രി ബോധ്യപ്പെടുത്തി. സ്‌പോര്‍ട്‌സും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ ഇന്ത്യന്‍ ടീം അടുത്ത് ചെയ്തത് പോലെയൊന്നുണ്ടാകില്ല” പാക് ക്രിക്കറ്റ് ബോര്‍ഡിലെ അധികൃതരിലൊരാള്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീം ആര്‍മി തൊപ്പിയണിഞ്ഞായിരുന്നു കളിച്ചത്. ഇതിന് സമാനമായ രീതിയില്‍ മറുപടി നല്‍കാനായിരുന്നു സര്‍ഫ്രാസും സംഘവും ആഗ്രഹിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഗ്ലൗസിനെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചെങ്കിലും വിവാദം ടീമിന് തിരിച്ചടിയായിരിക്കുകയാണ്. പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസണിഞ്ഞ് ധോണി കളിച്ചതാണ് വിവാദമായത്.

സംഭവത്തില്‍ ധോണിയ്ക്ക് പിന്തുണയുമായെത്തിയയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗത ഗംഭീര്‍. ഐസിസിയുടെ ജോലി ക്രിക്കറ്റ് ശരിയായ രീതിയില്‍ നടക്കുന്നുണ്ടോയെന്ന് മാത്രമാണെന്നും അല്ലാതെ ആരൊക്കെ ഗ്ലൗസ് ധരിക്കുന്നുണ്ടോ അതില്‍ എന്തെങ്കിലും അടയാളമുണ്ടോ എന്നു നോക്കലുമല്ലെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.

”ക്രിക്കറ്റ് ശരിയായ രീതിയില്‍ നടത്തുകയാണ് ഐസിസിയുടെ പണി. അല്ലാതെ ആരൊക്കെ ഗ്ലൗസില്‍ എന്തൊക്കെ ലോഗോ ഒട്ടിക്കുന്നുവെന്ന് നോക്കലല്ല”ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഭീറിന്റെ പ്രതികരണം. ധോണിയുടെ ഗ്ലൗസില്‍ നിന്നും ചിഹ്നം എടുത്തുമാറ്റാന്‍ ഐസിസി ബിസിസിഐയോടെ ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ ബോളിങ് സൗഹൃദപരമായ പിച്ചുകള്‍ ഉണ്ടാക്കുന്നതിലാണ് ഐസിസി ശ്രദ്ധിക്കേണ്ടതെന്നും എല്ലാ മത്സരത്തിലും 300 കൂടുതല്‍ സ്‌കോര്‍ വരുന്ന രീതിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ധോണിയുടെ ഗ്ലൗസുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും ഗംഭീര്‍ പറഞ്ഞു.

”ഐസിസി നോക്കേണ്ട കാര്യം എല്ലാ മത്സരങ്ങളിലും 300-400 ടോട്ടല്‍ ഉണ്ടാകരുതെന്നാണ്. ഐസിസിയുടെ പണി ബാറ്റ്‌സ്മാന്മാരെ മാത്രം സഹായിക്കുന്ന പിച്ചുകള്‍ക്ക് പകരം ബോളര്‍മാരേയും സഹായിക്കുന്ന പിച്ചുകളുണ്ടാക്കണം. ലോഗോയ്ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണ്” ഗംഭീര്‍ പറഞ്ഞു.

ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും’ ബിസിസിഐക്ക് നല്‍കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഗ്ലൗസില്‍ നിന്ന് ബലിദാന്‍ ബാഡ്ജ് മാറ്റണമെന്ന് ബിസിസിഐയ്ക്ക് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമല്ല എന്ന് വാദിച്ച് ബിസിസിഐ അപ്പീലില്‍ നല്‍കി. ഈ അപ്പീല്‍ തള്ളിയാണ് ഐസിസിയുടെ മറുപടി.