ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും മുന്നിൽ നൃത്തം ചെയ്യാൻ വിസമ്മതിച്ച യുവതിയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനം. ജോലിക്കാരുടെ സഹായത്തോടെ ഭർത്താവ് ഇവരെ ക്രൂരമായി മർദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. അസ്മ അസീസ് എന്ന യുവതിയാണ് തനിക്കേറ്റ പീഡനം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

മാർച്ച് ഇരുപത്തിയാറിനായിരുന്നു സംഭവം. ലഹോർ സ്വദേശികളാണ് അസ്മയും ഭർത്താവ് ഫൈസലും. വീട്ടിലെത്തിയ സുഹൃത്തുക്കളുടെ മുന്നിൽ നൃത്തം ചെയ്യാൻ ഫൈസൽ ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ജോലിക്കാരുടെ സഹായത്തോടെ ഇയാൾ അസ്മയുടെ വസ്ത്രങ്ങൾ വലിച്ചുകീറി. അസ്മയെ ബലമായി ഒരു പൈപ്പിൽ ബന്ധിച്ചു. ശേഷം തലമുടി വടിച്ചുകളഞ്ഞ് മുന്നിൽവെച്ച് കത്തിച്ചു. നഗ്നയാക്കിയ അസ്മയെ ഫാനിൽ നിന്ന് തൂക്കിയിട്ട ശേഷം ഈ രീതിയിൽ തന്നെ തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെടുത്തി. രക്തം ഒഴുകുന്ന രീതിയിൽ മർദിച്ചു.

പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടർന്നാണ് ഇവർ സമൂഹമാധ്യമത്തിൽ അവസ്ഥ വിവരിച്ച് രംഗത്ത് എത്തിയത്. വിഡിയോ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ നടപടിയെടുത്തു. ഭർത്താവിനെയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

വൈദ്യപരിശോധനയിൽ അസ്മയുടെ ദേഹത്ത് നിറയെ ചതവുകൾ കണ്ടെത്തി. കണ്ണിന് ചുറ്റും അടിയേറ്റ് ചുവന്ന പാടുകളും വ്യക്തമായി കാണാം. ഇവർ സംരക്ഷണവുമായി മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റ് ഇന്റർനാഷണലും രംഗത്ത് എത്തിയിട്ടുണ്ട്.