തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആത്മാവ് പോയസ് ഗാര്‍ഡനില്‍ അലഞ്ഞ് തിരിയുന്നതായി റിപ്പോര്‍ട്ട്. ജീവിനോടിരിക്കെ തന്നെ എതിരാളികളുടെ പേടി സ്വപ്നമായിരുന്ന ജയലളിത മരണശേഷവും എതിരാളികളുടെ ശക്തി ക്ഷയിപ്പിക്കാന്‍ എത്തിയിരിക്കുന്നുവെന്നാണ് തമിഴ്‌നാട്ടില്‍ പരക്കെയുള്ള സംസാരം. പോയസ് ഗാര്‍ഡനില്‍ നിന്നും ജയലളിതയുടെ ശബ്ദം കേട്ടവരും അമ്മയെ കണ്ടവരും ഉണ്ടത്രേ. തികച്ചും ദുരൂഹത നിറഞ്ഞതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായിരുന്നു ജയലളിതയുടെ മരണം എന്നതും ഇതിന് ബലം പകരുന്നു.

ജയലളിതയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും തോഴി ശശികലയുടെ നേതൃത്വത്തില്‍ നടന്ന കൊലപാതകമാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തന്റെ മരണത്തിന് കാരണക്കാരായവരോട് പകരം ചോദിക്കാനായി അമ്മയുടെ ആത്മാവ് വേദനിലയത്തില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് അവിടുത്തെ ജീവനക്കാരുടെ സാക്ഷ്യം.

പോയസ് ഗാര്‍ഡനിലെ ജോലിക്കാര്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും അവിശ്വസനീയമാണ്. ജയലളിതയുടെ മുറിയില്‍ നിന്നും രാത്രിയില്‍ വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നും ശശികല ജയിലില്‍ ആയപ്പോഴും ദിനകരന്‍ പിടിയിലായപ്പോഴും ശബ്ദങ്ങള്‍ കേട്ടിരുന്നുവെന്നുമാണ് ജോലിക്കാര്‍ പറയുന്നത്. ജയലളിതയ്ക്ക് ഇഷ്ടമില്ലാത്തവര്‍ പോയസ് ഗാര്‍ഡനില്‍ എത്തിയാലും ഈ ശബ്ദം ശല്യചെയ്യാറുണ്ടത്രേ. ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രിയിലും ജയലളിതയുടെ പ്രേതത്തെ കണ്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജയലളിതയുടെ മരണശേഷം ശശികല ഉള്‍പ്പെടുന്ന മന്നാര്‍ഗുഡി മാഫിയയ്ക്ക് നിലത്ത് നില്‍ക്കാന്‍ നേരമില്ലാത്ത വിധം പ്രശ്‌നങ്ങളായിരുന്നു നേരിടേണ്ടി വന്നത്. മുഖ്യമന്ത്രിക്കസേര മോഹിച്ച ശശികല ജയിലിലായി. കോഴക്കേസില്‍ ടിടിവി ദിനകരനും അകത്ത് പോയി. ഇതെല്ലം ജയയുടെ പ്രേതം ചെയ്യുന്നതാണ് എന്നാണ് അടക്കംപറച്ചില്‍.