കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടി ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ 5 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശമുണ്ട്. ഡ്രൈവര്‍ ചെങ്ങല്‍ സ്വദേശി രുതീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. മരിച്ച അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വിഘ്‌നേശ്വര എന്ന ബസാണ് അപകടമുണ്ടാക്കിയത്.

പഴയങ്ങാടി ഭാഗത്തേക്ക് വന്ന അന്‍വിദ എന്ന ബസ് ടയര്‍ തകരാറിനെത്തുടര്‍ന്ന് നിര്‍ത്തിട്ടിരുന്നു. ഈ ബസില്‍ നിന്ന് പുറത്തിറങ്ങി നിന്നവരെയാണ് വിഘ്‌നേശ്വര ബസ് ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ ഒരു സ്ത്രീയും നാലു പുരുഷന്മാരുമാണ് മരിച്ചത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരുക്കുണ്ട്. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്.