കണ്ണൂര്‍: സിപിഎം പ്രാദേശിക നേതാവ് ബാബുവും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷനേജും കൊല്ലപ്പെട്ട സംഭവത്തില്‍ ബാബുവിനെ വെട്ടിയത് എട്ടംഗ സംഘവും ഷനേജിനെ കൊന്നത് നാലംഗ സംഘമെന്നും സൂചനകള്‍. പ്രതികളെ തിരിച്ചറിയാനുണ്ടെന്നും ബാബുവിനെ വെട്ടിയത് 2010 ല്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിന്റെ പ്രതികാരമായിരുന്നെന്നും സൂചന.

ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരാണ് പ്രതിപ്പട്ടികയില്‍. ഒ.പി. രജീഷ്, മസ്താരാജേഷ്, മഗ്നീഷ്, കാരിക്കുന്നേല്‍ സുനി എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ആര്‍എസ്എസ് ബന്ധമുള്ള ഇവരുടെ പേരുകള്‍ സിപിഎം പരാതിയായി പള്ളൂര്‍ പോലീസില്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന ഇവരുടെ പേരുകള്‍ വെച്ച് പ്രതിപട്ടിക തയ്യാറാക്കിയ പോലീസ് ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നാലു പേരും ഒളിവിലാണ്.

ബാബുവിനെ ഒറ്റു കൊടുക്കുകയും ടാര്‍ജറ്റ് ചെയ്ത് കൊലപ്പെടുത്തുകയും ആയിരുന്നെന്നാണ്് പോലീസ് സംശയിക്കുന്നത്. 2010 ല്‍ ന്യൂമാഹി കേന്ദ്രീകരിച്ച് രണ്ടു ബിജെപിക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നില്‍ ബാബുവാണെന്ന ആരോപണം ബിജെപി ഉയര്‍ത്തിയിരുന്നു. സംഭവത്തിന്റെ ആസൂത്രകനെന്നായിരുന്നു ആരോപണം. ഇതിന്റെ പ്രതികാരമായിട്ടാണ് ബാബുവിനെ വെട്ടിയതെന്നാണ് സംശയം. നാലംഗ സംഘമാണ് ബാബുവിനെ വെട്ടിയതെന്നാണ് പോലീസ് കരുതുന്നത്. ഇന്നലെ രാത്രി 9.30 യോടെ പണി സ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബാബുവിനെ പിന്തുടര്‍ന്ന് സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷനേജ് കൊല്ലപ്പെട്ടതിന് പിന്നില്‍ ആറംഗ സംഘമാണെന്നും ഇവര്‍ പ്രദേശവാസികളാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. ചുരുങ്ങിയ ദൂരത്തിലാണ് ഇരയായ രണ്ടു പേരുടേയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഉച്ചയോടെ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ വിലാപയാത്രയായി വീടുകളില്‍ എത്തിക്കും. രണ്ടു കൊലപാതകങ്ങളും നടന്നത് ഒരു സ്ഥലത്ത് ആണ് എന്നതിനാല്‍ പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. വിലാപയാത്രകള്‍ ഒരുമിച്ച് ആകാതിരിക്കാനും പോലീസ് നടപടിയെടുക്കുന്നുണ്ട്.

തലശ്ശേരി സബ് ഡിവിഷന്‍ പരിധിയിലാണ് സുരക്ഷ കര്‍ക്കശമാക്കിയത്. മാഹിയുടെ സമീപ പ്രദേശങ്ങളായ ചൊക്‌ളി, പള്ളൂര്‍, ന്യൂമാഹി പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. എ.ആര്‍. ക്യാമ്പിലെ ഒരു കമ്പനി പോലീസിനെ ഈ മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷം പടരാതിരിക്കാന്‍ പോലീസ് പെട്രോളിംഗും വാഹന പരിശോധനയും നടത്തുന്നുണ്ട്. ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലും ഷനേജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.