കേരളത്തില്‍ കൊറോണയുടെ സമൂഹപ്പകര്‍ച്ച സംഭവിച്ചിട്ടുണ്ടോയെന്നറിയാന്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതായി പ്രഖ്യാപനം. ദ്രുതപരിശോധനകളിലേക്ക് (Rapid testing) കടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.

കൊറോണയുടെ സമൂഹവ്യാപനം തിരിച്ചറിയാന്‍ ഏകമാര്‍ഗം ടെസ്റ്റിങ്ങുകളുടെ അളവ് കൂട്ടുകയാണ്. ഈയാവശ്യം ലോകാരോഗ്യ സംഘടന പലതവണയായി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടെസ്റ്റുകളുടെ അളവ് വര്‍‌ധിപ്പിക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.

കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ റാപിഡ് ടെസ്റ്റിങ്ങിന് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ രക്ത സാമ്പിള്‍ ശേഖരിക്കുകയും റാപിഡ് ടെസ്റ്റ് നടത്തുകയും ചെയ്യും. ഇതുവഴി സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കും. നിലവിൽ ആറ്‌ മണിക്കൂർ എടുക്കുന്ന പരിശോധന ഇതോടെ 45 മിനിറ്റിൽ പൂർത്തിയാക്കാം. തൊണ്ടയിലും മൂക്കിലുംനിന്നുള്ള സ്രവത്തിന്‌ പകരം രക്തം പരിശോധിക്കും. ‘ഫാൾസ്‌ പോസിറ്റീവ്‌’ ഫലത്തിന്‌ സാധ്യത ഉള്ളതിനാൽ വ്യക്തികളിലെ രോഗനിർണയത്തിന്‌ ഇത്‌ ഫലപ്രദമായേക്കില്ല. അധികമായി രോഗികളുള്ള സ്ഥലങ്ങളിൽ സമൂഹവ്യാപനം ഉണ്ടോ എന്നറിയാനാണ്‌ റാപിഡ്‌ ടെസ്‌റ്റ്‌ ഉപയോഗിക്കുക.

റാപിഡ് ടെസ്റ്റ് നടത്താന്‍ കേന്ദ്ര ഏജന്‍സിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി ആവശ്യമായിരുന്നു. ഇതിനായ് കേരളം അപേക്ഷ ചെയ്ത് കാത്തിരിക്കുകയായിരുന്നു.

സംസ്ഥാനത്ത്‌ ആലപ്പുഴ എൻഐവി, തിരുവനന്തപുരം, കോഴിക്കോട്‌, തൃശൂർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം സ്‌റ്റേറ്റ്‌ പബ്ലിക്‌ ഹെൽത്ത്‌ ലാബ്‌, ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട്‌, രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, മലബാർ ക്യാൻസർ സെന്റർ, റീജ്യണൽ ക്യാൻസർ സെന്റർ, കോട്ടയം ഇന്റർ യൂണിവേഴ്‌സിറ്റി ലാബ്‌ എന്നിവിടങ്ങളിലാണ്‌ കോവിഡ്‌ പരിശോധന ഉള്ളത്‌. അഞ്ച്‌ സ്വകാര്യ ലാബുകളിൽ സംവിധാനം ഏർപ്പെടുത്താനുള്ള നടപടി അന്തിമഘട്ടത്തിലാണ്‌.