വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ അതിക്രൂരമായി കൊലപ്പെടുത്തിയ നടുക്കത്തിലാണ് മാവേലിക്കരയും കേരളവും. വള്ളികുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്പാകരൻ (30) ആണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ സുഹൃത്തും മുൻ സഹപ്രവർത്തകനുമായ ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസ് പൊലീസിന്റെ പിടിയിലായി. നടുക്കുന്ന കൊലപാതം ഇങ്ങനെ:

മുൻപ് കൊച്ചിയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ സൗമ്യയും അജാസും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇൗ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് നാടിനെ നടുക്കിയ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. സൗമ്യ ഇപ്പോൾ വള്ളികുന്നം സ്റ്റേഷനിലെ സിപിഒ ആയിട്ടാണ് ജോലി ചെയ്യുന്നത്. അജാസ് ആലുവ ട്രാഫിക് പൊലീസിലും. മണിക്കൂറുകൾക്ക് മുൻപാണ് മാവേലിക്കരയിലെ സ്വന്തം വീടിന് സമീപത്ത് വച്ച് സൗമ്യയെ അജാസ് അതിക്രൂരമായി കൊലപ്പെടുത്തിയത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ സൗമ്യ സ്കൂട്ടറിൽ പുറത്തേക്ക് ഇറങ്ങുമ്പോഴാണ് കാറിലെത്തിയ അജാസ് ഇടിച്ചുവീഴ്ത്തുന്നത്. വീണിടത്ത് നിന്ന് അജാസിനെ കണ്ട സൗമ്യ വേഗം എഴുന്നേറ്റ് ഒാടി. സമീപത്തെ വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കയറിയെ സൗമ്യയ്ക്ക് പിന്നാലെ അജാസും ഒാടിയെത്തി. കയ്യിൽ കരുതിയ വടിവാളുകൊണ്ട് ഒാടുന്ന സൗമ്യയെ തലങ്ങും വിലങ്ങും പ്രതി വെട്ടിവീഴ്ത്തി. പ്രാണഭയം കൊണ്ട് സൗമ്യ അലറിവിളിച്ചിട്ടും അജാസ് പിൻമാറിയില്ല. കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ വെട്ടേറ്റ് വീണ സൗമ്യയുടെ േദഹത്തൊഴിച്ചു. ബഹളം കേട്ട് ആളുകൾ ഒാടിയെത്തിയപ്പോഴേക്കും അജാസ് തീകൊളുത്തിയിരുന്നു. സൗമ്യയുടെ ശരീരത്തിലേക്ക് ആളിപ്പടർന്ന തീ അജാസിന്റെ കയ്യിലും സാരമായി പൊള്ളലേൽപ്പിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചു.

സൗമ്യയും അജാസും തമ്മിലുള്ള വ്യക്തി ബന്ധത്തിലെ വിള്ളലുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കൃത്യമായി കൊലപ്പെടുത്തണം എന്ന ഉദേശത്തോടെ തന്നെയാണ് അജാസ് എത്തിയതെന്ന് സംഭവങ്ങളിൽ നിന്നും വ്യക്തമാണ്. സൗമ്യ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. സൗമ്യയുടെ ഭർത്താവ് വിദേശത്താണ്.